ബിജെപിയുടെ അവസ്ഥയില്‍ കോണ്‍ഗ്രസിന് ചിരി; വീഴ്ത്താന്‍ നോക്കിയവര്‍ പെടാപാട് പെടുന്നു
ദില്ലി: രാജസ്ഥാന്‍ പ്രതിസന്ധികള്‍ ഓരോന്നായി പരിഹരിച്ച് മുന്നോട്ടു പൊയിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം ദേശീയ നേതാക്കള്‍ ഇടപെട്ട് കഴിഞ്ഞ ദിവസം സമവായത്തിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ ' 6 ബിഎസ്പി' എംഎല്‍മാരുടെ കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കോണ്‍ഗ്രസിന് ആശ്വാസകരമായ വിധിയും വന്നിരിക്കുകയാണ് ഇപ്പോള്‍. ബിഎസ്പിയില്‍ നിന്നും എംല്‍എമാര്‍കൂറുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

വിശ്വാസ വോട്ടെടുപ്പ്
നാളെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഒരുങ്ങുന്ന അശോക് ഗെലോട്ട് സര്‍ക്കാരിന് ആശ്വാസകരമാവുന്ന തീരുമാനമാണ് കോടതിയില്‍ നിന്നം ഉണ്ടായിരിക്കുന്നത്. സച്ചിന്‍ പൈലറ്റും കൂട്ടരും പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും അവരെ കൂടാതെ തന്നെ ഭൂരിപക്ഷം ഉറപ്പിക്കണമെന്നാണ് ഗെഹ്ലോത്തിന്‍റെ താല്‍പര്യം. 6 ബിഎസ്പി എംഎല്‍എമാര്‍ സഭയില്‍ പങ്കെടുക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്താതിരുന്നതിനാല്‍ അശോകിന്‍റെ ആഗ്രഹം നടപ്പിലാവും.

കോടതി തീരുമാനം
കോണ്‍ഗ്രസില്‍ ലയിച്ച ബിഎസ്പി എംഎല്‍മാരുടെ നടപടി താല്‍ക്കാലികമായി തടയണമെന്നും അവരെ സഭയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി എംഎല്‍എയുടെ ഹര്‍ജി. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി മൂന്നാംഗ ബെഞ്ച് അറിയിക്കുകയായിരുന്നു.

200 അംഗ നിയമസഭയില്‍
200 അംഗ നിയമസഭയില്‍ സച്ചിന്‍ പൈലറ്റിന്‍റെയും അനുയായികളുടേയും പിന്തുണയില്ലാതെ 103 പേരുടെ പിന്തണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. സച്ചിന്‍ പൈലറ്റ് വിഭാഗം കൂടി പിന്തുണച്ചാല്‍ 124 പേരുടെ പിന്തുണ ഗെഹ്ലോട്ട് സര്‍ക്കാറിന് ലഭിക്കും. അതേസമയം, ബിജെപിക്കുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളലും ഗെഹ്ലോത്തിന് അനുകൂലമാണ്.

ബിജെപിയില്‍
കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ ബിജെപിയില്‍ അത് രൂക്ഷമാവുന്നതാണ് കാണാന്‍ കഴിയുന്നത്. വെള്ളിയാഴ്ച നിര്‍ണായക നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ ജയ്പൂരില്‍ പ്രത്യേക യോഗം ചേര്‍ന്നു. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വസുന്ധര രാജെയുടെ മൗനംമൂലം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അഭിപ്രായം ബിജെപിയില്‍ ശക്തമാണ്.

വസുന്ധര രാജെ
വസുന്ധര രാജെയുടെ പിന്തുണയും സമ്മതവുമില്ലാതെ സംസ്ഥാനത്ത് ബിജെപിക്ക് വലിയ നീക്കങ്ങള്‍ നടത്താന്‍ കഴിയാറില്ല. ഒരു ഘട്ടത്തില്‍ അശോക് ഗെലോത്ത് സര്‍ക്കാറിനെ സംരക്ഷിക്കുന്നത് വസുന്ധര രാജെയാണെന്ന ആരോപണവുമായി ബിജെപി സഖ്യകക്ഷി ആര്‍എല്‍പിയുടെ നേതാവ് ഹനുമാന്‍ ബെനിവാളും രംഗത്ത് എത്തിയിരുന്നു.
Recommended Video

ദേശീയ നേതാക്കളെ കണ്ടു
വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ രാജെ പക്ഷത്തെ ഒരു വിഭാഗം എംഎല്‍മാര്‍ ക്രോസ് വോട്ട് ചെയ്തേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ദില്ലിയിലെത്തി ദേശീയ നേതാക്കളെ കണ്ട് വസുന്ധര രാജെ തന്‍റെ നിലപാട് വ്യക്തമാക്കി. താൻ ബിജെപിയുടെ വിശ്വസ്തനായ പടയാളികളാണെന്നും എല്ലാ സാഹചര്യങ്ങളിലും പാർട്ടിക്കൊപ്പം നിൽക്കുന്നുവെന്നും രാജെ അറിയിച്ചു.

പുകയുന്നു
ഇപ്പോഴും രാജസ്ഥാന്‍ ബിജെപിയില്‍ പ്രശ്നങ്ങല്‍ പുകയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രശ്ന പരിഹാരങ്ങള്‍ക്കും സംസ്ഥാനത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു മുതിര്‍ന്ന നേതാവിനെ ദില്ലിയില്‍ നിന്നും ജയ്പൂരിലേക്ക് അയക്കാന്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ സെക്രട്ടറി പി. മുരളീധർ റാവുവിനെയാണ് രാജസ്ഥാനിലേക്ക് അയക്കുന്നത്.

നേരില്‍ കണ്ട് സംസാരിക്കും
സംസ്ഥാനത്ത് എത്തുന്ന മുരളീധര്‍ റാവു, ഓരോ അംഗങ്ങളേയും നേരില്‍ കണ്ട് സംസാരിക്കും. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്നെയാവും അദ്ദേഹം കൂടുതല്‍ മുന്‍ഗണന നല്‍കുക. തങ്ങളുടെ തന്ത്രങ്ങളില്‍ അഴിച്ചുപണികള്‍ നടത്തുകയാണെന്ന് സംസ്ഥാനത്തുള്ള ബിജെപി നേതാക്കള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം തികയ്ക്കില്ല
കോണ്‍ഗ്രസ് അഞ്ച് വര്‍ഷം തികയ്ക്കില്ലെന്നുറപ്പാണ്. അവിടെ വീണ്ടും പൊട്ടിത്തെറികളുണ്ടാവും. ഇപ്പോഴത്തേത് താല്‍ക്കാലിക യുദ്ധ ശമനം മാത്രമാണെന്നാണ് ബി.ജെ.പി നേതാവ് ഗുലാബ്ചന്ദ് കട്ടാരിയ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അടങ്ങിയെന്നും ബിജെപിയിലാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

രണ്ട് വിഭാഗം
രണ്ട് പ്രബല വിഭാഗങ്ങളാണ് രാജസ്ഥാന്‍ ബിജെപിയില്‍ ഉള്ളത്. ഒന്ന് മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നല്‍കുന്നതും മറ്റൊന്ന് മോദിയും അമിത് ഷായും അടങ്ങുന്ന കേന്ദ്ര നേതൃത്തെ പിന്തുണയ്ക്കുന്നു വിഭാഗവുമാണ്. ഇവര്‍ക്കിടയിലെ ശക്തമായ ഗ്രൂപ്പ് പോരാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഈ അഭിപ്രായ ഭിന്നത പ്രകടമാണ്.

രാജയുടെ നീക്കം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ആര്‍എസ്എസിന്‍റെ പിന്‍ബലവും ഇവര്‍ക്കാണ് മറുപക്ഷത്ത് വസുന്ധരയോടൊപ്പം ഭൂരിപക്ഷം എംഎല്‍എമാരും അണിനിരക്കുന്നു. അതിനാല്‍ നിയമസഭയില്‍ എന്ത് നീക്കം നടത്തണമെങ്കിലും വസുന്ധരയുടെ പിന്തുണ അത്യാവശ്യമാണ്. എന്നാല്‍ ഷെഖാവത്ത് മുഖ്യമന്ത്രിയായേക്കുന്നത് ഒഴിവാക്കാന്‍ വസുന്ധര നീക്കങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിമര്‍ശനം.












Click it and Unblock the Notifications