കര്‍ഷക വായ്പ എഴുതി തള്ളുമോ? രാഹുലിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ 41000 കോടി വേണം
ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വലിയ പ്രതിസന്ധി. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കടുത്ത ആശങ്കയിലാണ്. ബിജെപി കഴിഞ്ഞ 15 വര്‍ഷമായി ഭരിച്ച മൂന്ന് സംസ്ഥാനങ്ങള്‍ കടുത്ത കടബാധ്യതയിലാണ് നില്‍ക്കുന്നത്. രാജസ്ഥാനിലും അതിരൂക്ഷമാണ് കാര്യങ്ങള്‍. ഇതിന് പുറമേ രാഹുലിന്റെ പ്രഖ്യാപനം നടപ്പാക്കിയാല്‍ അടുത്ത അഞ്ച് കൊല്ലത്തേക്ക് സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല.
കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അധികം പ്രതീക്ഷിക്കുകയും വേണ്ട. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന് കടുത്ത ആശങ്കയാണ് ഉള്ളത്. മധ്യപ്രദേശിലും രാജസ്ഥാനിലും രാഹുലിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് ഈ പ്രഖ്യാപനങ്ങളായിരുന്നു. ബിജെപി കേന്ദ്രങ്ങള്‍ രാഹുല്‍ ഈ പ്രഖ്യാപനങ്ങള്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.
രാഹുലിന്റെ പ്രഖ്യാപനങ്ങള്‍
കോണ്‍ഗ്രസ് അധികാരത്തിലെത്തി പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലും കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്നായിരുന്നു വാഗ്ദാനം. മറ്റൊന്ന് സ്വാമിനാഥന്‍ കമ്മീഷന്‍ പ്രകാരം താങ്ങുവില നല്‍കുമെന്നായിരുന്നു. ഇത് വഴി താങ്ങുവില 2500 രൂപയായി വര്‍ധിക്കും. ഇതൊക്കെയായിരുന്നു രാഹുലിന്റെ സുപ്രധാന വാഗ്ദാനങ്ങള്‍. ഈ പ്രഖ്യാപനം കാരണം മധ്യപ്രദേശില്‍ കര്‍ഷകര്‍ വായ്പ അടയ്ക്കുന്നതും ഛത്തീസ്ഗഡില്‍ അരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും അവസാനിപ്പിച്ചിരുന്നു.
41000 കോടിയുടെ വാഗ്ദാനം
ബിജെപിയെ തകര്‍ക്കാന്‍ പറഞ്ഞതാണെങ്കിലും, രാഹുലിന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് ആവശ്യം 41000 കോടിയാണ്. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തുകയാണ് ഇത്. കോണ്‍ഗ്രസിന് ഈ വാഗ്ദാനങ്ങള്‍ ഒരിക്കലും പാലിക്കാതിരിക്കാന്‍ സാധിക്കില്ല. പക്ഷേ പാലിച്ചാല്‍ ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മൂന്ന് സംസ്ഥാനങ്ങളും വീഴും. കാരണം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് ഇവിടെയുള്ള കടബാധ്യത.
കണക്കുകള്‍ ഇങ്ങനെ.....
രാജസ്ഥാനും മധ്യപ്രദേശും ഇതുവരെ കാണാത്ത പ്രതിസന്ധിയിലാണ് ഉള്ളത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പദ്ധതികള്‍ നടപ്പിലാക്കണമെങ്കില്‍ 22000 കോടിയാണ് വേണ്ടത്. എന്നാല്‍ കണക്കുകള്‍ പ്രകാരം ഇവിടെ ഖജനാവ് കാലിയാണ്. ദേശീയ തലത്തിലുള്ള പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കില്ല. മധ്യപ്രദേശില്‍ 16000 കോടിയും ഛത്തീസ്ഗഡില്‍ മൂവായിരം കോടിയും കാര്‍ഷിക വായ്പ അടക്കമുള്ള കാര്യങ്ങള്‍ എഴുതി തള്ളണമെങ്കില്‍ കോണ്‍ഗ്രസിന് ആവശ്യമാണ്.
സാമ്പത്തിക വിദ്ഗദരുടെ മുന്നറിയിപ്പ്
സാമ്പത്തിക വിദഗ്ധര്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീമമായ ചെലവുകള്‍ ഉള്‍പ്പെടുന്ന എന്ത് കാര്യവും ഈ സംസ്ഥാനങ്ങളുടെ പ്രതിസന്ധി ഏറ്റവും രൂക്ഷമാക്കും. രാജസ്ഥാനില്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം കോടിയുടെ ബാധ്യതയാണ് ഉള്ളത്. 2018ല്‍ ഇത് 2.78132 കോടിയാണ്. അടുത്ത വര്‍ഷം കൊണ്ട് 14 ശതമാനത്തിന്റെ വളര്‍ച്ച ഇതിലുണ്ടാവുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. അടുത്ത അഞ്ച് വര്‍ഷം കോണ്‍ഗ്രസിന് ഭരണം ദുഷ്‌കരമാവുമെന്ന് ഉറപ്പാണ്.
മധ്യപ്രദേശ് തകര്‍ച്ചയുടെ വക്കില്‍
മധ്യപ്രദേശില്‍ കടബാധ്യത 187637 കോടിയാണ്. ബിജെപി സര്‍ക്കാരിന്റെ ധനമന്ത്രി ജയന്ത് മല്ലയ പറഞ്ഞത് സംസ്ഥാനത്തെ ഓരോ പൗരനും കടക്കെണിയിലാണ് എന്നാണ്. ഓരോ പൗരനും 23454 രൂപയ്‌ക്കെങ്കിലും കടത്തിലാണ് എന്നും മന്ത്രി പറഞ്ഞിരുന്നു. അത്രയും രൂക്ഷമായ അവസ്ഥയിലാണ് മധ്യപ്രദേശ്. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമെന്ന പേരും ഇതിനുണ്ട്. ഈ പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിന് ശരിക്കും കഷ്ടപ്പെടേണ്ടി വരും.
ഛത്തീസ്ഗഡില്‍ പ്രതിസന്ധി കുറവ്
ഛത്തീസ്ഗഡില്‍ ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ പ്രതിസന്ധി കുരവാണ്. സാമ്പത്തിക ഭദ്രതയും അവര്‍ക്കുണ്ട്. സംസ്ഥാനത്തിന്റെ ജിഡിപിയിലും വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 3.26 ലക്ഷം കോടിയുടെ സംസ്ഥാന ജിഡിപിയാണ് ഉണ്ടായത്. 6.7 ശതമാനമാണ് വളര്‍ച്ച. ഇവിടെ രാഹുലിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതില്‍ യാതൊരു പ്രതിസന്ധിയും കോണ്‍ഗ്രസിനില്ല. അതുകൊണ്ട് തന്നെ പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളാനാണ് സാധ്യത.
വെല്ലുവിളികള്‍ ഒരുപാട്....
ഒരു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതി തള്ളണമെങ്കിലും കോണ്‍ഗ്രസിന് രാജസ്ഥാനില്‍ 22000 കോടി രൂപ ആവശ്യമാണ്. ഇതിന് പുറമേ വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. അതേസമയം താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത് 1750 രൂപയാണ്. ഇതില്‍ നിന്ന് വര്‍ധനവ് വരുത്തുന്നത് അസാധ്യമാണ്. മധ്യപ്രദേശില്‍ വിധാന്‍ പരിഷത്ത് ഉണ്ടാക്കുമെന്നും കോണ്‍ഗ്രസിന്റെ വാഗ്ദാനമുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിന്റെ ഭരണം പ്രതിസന്ധിയിലാക്കുന്ന കാര്യമാണ്
അകാലിദളും ശിവേസനയും ബിജെപിയെ കൈവിടുന്നു.....എന്‍ഡിഎയില്‍ അതൃപ്തി!!
മായാവതിയെ മാത്രമല്ല, രാഹുല്‍ ഗാന്ധി പൂട്ടിയത് മമതാ ബാനര്‍ജിയേയും!കോൺഗ്രസ് വിജയത്തിൽ മമതയ്ക്ക് കെറുവ്