'പുകഞ്ഞ കൊള്ളി പുറത്ത്'; 38 പേരെ സസ്പെന്റ് ചെയ്ത് കോൺഗ്രസ്, നടപടി 6 വർഷത്തേക്ക്
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ 38 പേരെ സസ്പെന്റ് ചെയ്ത് കോൺഗ്രസ്. ആറ് വർഷത്തേക്കാണ് നടപടി. നർമ്മദ ജില്ലാ പ്രസിഡന്റ് ഹരേന്ദ്ര വാലണ്ട്, സുരേന്ദ്രനഗർ ജില്ലാ പ്രസിഡന്റ് രായാഭായ് റാത്തോഡ്, നന്ദോഡ് എം എൽ എ പി ഡി വാസവ എന്നിവർ അടക്കമുള്ള നേതാക്കളെയാണ് സസ്പെന്റ് ചെയ്ത്.
നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം കോൺഗ്രസിന്റെ അച്ചടക്ക സമതി രണ്ട് തവണ യോഗം ചേർന്നിരുന്നു. യോഗത്തിൽ 95 നേതാക്കൾക്കെതിരെ 71 പരാതികളാണ് സമിതിക്ക് ലഭിച്ചത്. 'പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 38 പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കെതിരെയും നടപടിയുണ്ടാകും. എട്ട് പ്രവർത്തകർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്', കൺവീനർ ബാലു പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം ആദ്യം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്താൻ കോൺഗ്രസ് ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിരുന്നു. നിതിൻ റൗത്ത്, ഷക്കീൽ അഹമ്മദ് ഖാൻ, സപ്തഗിരി ശങ്കർ ഉലക എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ആണ് കോൺഗ്രസ് നിയോഗിച്ചത്. ഫലങ്ങൾ വിലയിരുത്തി മുന്നോട്ട് സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കാനും കമ്മിറ്റിക്ക് നിർദ്ദേശമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുമാർ ഖാർഗെ നൽകിയ നിർദ്ദേശം.
ഗുജറാത്തിൽ ഇത്തവണ സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. 2017 ൽ 77 സീറ്റ് നേടി അട്ടിമറി ഉണ്ടാക്കിയ കോൺഗ്രസിന് ഇക്കുറി ഗുജറാത്തിൽ ലഭിച്ചത് വെറും 19 സീറ്റുകളായിരുന്നു. കോൺഗ്രസിന്റെ കുത്തക സീറ്റുകൾ പോലും നഷ്ടപ്പെടുന്നതായിരുന്നു കാഴ്ച. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം പല മേഖലകളിലും കോൺഗ്രസ് വോട്ടൽ വിള്ളൽ വീഴ്ത്താൻ കാരണമായിരുന്നു. ആപ്പിന്റെ കടന്ന് വരവാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം കൂറ്റൻ വിജയമായിരുന്നു ഗുജറാത്തിൽ ഇക്കുറി ബി ജെ പി നേടിയത്. 2017 ലെ തിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയ പാർട്ടി 156 സീറ്റുകൾ നേടിയാണ് ഭരണം നിലനിർത്തിയത്. അതേസമയം തിരഞ്ഞെടുപ്പിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ 19 പേരെ ബി ജെ പിയും പുറത്താക്കിയിരുന്നു.
'കോൺഗ്രസിന് ഒരു സിന്ധ്യയുടേയും ആവശ്യമില്ല, മധ്യപ്രദേശ് തിരിച്ച് പിടിച്ചിരിക്കും'; കമൽനാഥ്
കോൺഗ്രസ് കർണാടക തിരിച്ച് പിടിക്കും, 114 വരെ സീറ്റ് നേടും; ബിജെപി 75 ൽ ഒതുങ്ങും; സർവ്വേ ഫലം