ഗോവയില്‍ കരകയറാന്‍ കോണ്‍ഗ്രസ്: ജിഎഫ്ഫി ലയിക്കും, സഭയിലെ അംഗബലവും ഉയരും
പനാജി: സമീപകാലത്ത് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗോവ. മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടെ എട്ട് എം എല്‍ എമാർ ബി ജെ പിയിലേക്ക് പോയതായിരുന്നു കോണ്‍ഗ്രസിനേറ്റ അടി. കഴിഞ്ഞ നിയമസഭയിലും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവർ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വലിയ തിരിച്ചടികള്‍ക്ക് ഒടുവിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. നയിക്കുന്ന ഗോവ ഫോർവേർഡ് പാർട്ടി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

എട്ട് കോണ്‍ഗ്രസ് എം എല്‍എ മാരുടെ ലയനത്തോട് 40 അംഗ ഗോവ നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം 28 ആയി ഉയർന്നു. 2 അംഗങ്ങളുള്ള എം ജെ പിയും 3 സ്വതന്ത്രരും സർക്കാറിന്റെ ഭാഗമാണ്. പ്രതിക്ഷ നിരയില്‍ കോണ്‍ഗ്രസ് അംഗബലം 11 ല്‍ നിന്നും മൂന്നായി കുറഞ്ഞപ്പോള്‍ ഗോവ ഫോർവേഡ് പാർട്ടിയുടെ ഏക എംല്‍എയായ വിജയ് സർദേശായിയും യു പി എ സംഖ്യത്തിന്റെ ഭാഗമായി നിയമസഭയിലുണ്ട്. മുന്ന് അംഗങ്ങളുള്ള എ എ പിയും ഒരു അംഗമുള്ള ആർ ജെ പിയും കൂടെ ഗോവ നിയമസഭയിലുണ്ട്.

കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ ഉള്‍പ്പടേയുള്ളവരായിരുന്നു ബി ജെ പിയിലേക്ക് ചേക്കേറിയത്. ഇതോടെ പ്രതിപക്ഷ നേതാവ് പദവി സഭയില്‍ ഒഴിഞ്ഞ് കിടക്കുകയാണ്. യൂറി അലെമാവോയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹമോ കോണ്‍ഗ്രസോ ഇതുവരെ പ്രതിപക്ഷ നേതൃ പദവിക്കായി അവകാശവാദം ഉന്നയിച്ചിട്ടില്ല.

കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃപദവിക്കുള്ള അവകാശവാദം ഉന്നയിച്ചാല്‍ മൂന്ന് അംഗങ്ങളുള്ള എ എ പിയും ഇതേ ആവശ്യവുമായി രംഗത്ത് വന്നേക്കും. ഈ സാഹചര്യത്തിലാണ് വിജയ് സർദേശായിയുടെ ജി എഫ് പിയും കോണ്‍ഗ്രസും തമ്മിലുള്ള ലയന സാധ്യതകള്‍ ഉയർന്ന് വരുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും എം എൽ എയുമായ കാർലോസ് ഫെരേര തന്നെ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യകക്ഷിയായി മത്സരിച്ച ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്‌പി) പ്രസിഡന്റ് വിജയ് സർദേശായിയെ തന്റെ പാർട്ടിയുമായി "പ്രത്യയശാസ്ത്രപരമായ സമാന ചിന്താഗതി" ഉള്ള "ഫയർബ്രാൻഡ് നേതാവ്" എന്ന് വിശേഷിപ്പിച്ച ഫെരേര, സർദേശായി വീണ്ടും കോൺഗ്രസിനൊപ്പം ചേരണമെന്നാണ് വ്യക്തമാക്കിയത്.

ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ബിജെപിയെപ്പോലുള്ള ശക്തികൾക്കെതിരെ സമാന ചിന്താഗതിയുള്ളവർ ഒന്നിച്ച് നില്‍ക്കേണ്ട സമയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ്സർദേശായി ആറ് വർഷം പഴക്കമുള്ള ജിഎഫ്‌പിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്ന ചർച്ച ഗോവയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായത്. എന്നാൽ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് സർദേശായി പറഞ്ഞത്, അതേസമയം സഖ്യ സാധ്യതകള്‍ അദ്ദേഹം തള്ളിക്കളയുന്നുമില്ല.

കോൺഗ്രസുമായുള്ള ലയന വിഷയം ഊഹാപോഹങ്ങളിലൂടെ തീരുമാനിക്കാനാകില്ല. ഔപചാരികമായ നിർദ്ദേശങ്ങളൊന്നും ഇല്ലെങ്കിൽ, എനിക്ക് അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഇതിന് ഔപചാരികമായ ഒരു ഉന്നതതല ചർച്ചകള്‍ ആവശ്യമാണ്. ഇതുവരെ അതുണ്ടായിട്ടില്ല. അത്തരമൊരു ചർച്ചയുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് നേതാക്കളും ജിഎഫ്പിയും തമ്മിൽ വീണ്ടും ചർച്ച ആരംഭിച്ചതായിട്ടാണ് രാഷ്ട്രീയ വൃത്തങ്ങൾ നല്‍കുന്ന സൂചന












Click it and Unblock the Notifications