ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരും; ചൗഹാന്‍ ഉപതിരഞ്ഞെടുപ്പ് അതീജീവിക്കില്ലെന്ന് കമല്‍നാഥ്
ഭോപ്പാല്‍: 2018 ന്‍റെ അവസാന മാസങ്ങളില്‍ മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭരണ കക്ഷിയായ ബിജെപി തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു. സംസ്ഥാന ഭരണം തുടര്‍ച്ചയായ നാലാം തവണയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അവര്‍ക്ക് കണക്ക് കൂട്ടി. തിരഞ്ഞെടുപ്പിന് മുമ്പും പിന്‍പുമായി വന്ന ഡസന്‍ കണക്കിന് സര്‍വ്വേകള്‍ ബിജെപിക്കായിരുന്നു വിജയം പ്രവചിച്ചത്.
എന്നാല്‍ ഈ പ്രവചനങ്ങളേയും പ്രതീക്ഷളേയും അസ്ഥാനത്താക്കിക്കൊണ്ടുള്ള വിധിയെഴുത്താണ് മധ്യപ്രദേശില്‍ ഉണ്ടായത്. കേവല ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തണ വേണ്ട നിയമസഭയില്‍ 114 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. തുടര്‍ന്ന് സ്വതന്ത്രരുടേയും എസ്പി, ബിഎസ്പി കക്ഷികളുടേയും പിന്തുണയില്‍ ഭരണവും പിടിച്ചു.
നറുക്ക് വീണത്
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ജ്യോതിരാദിത്യ സിന്ധ്യക്കും കമല്‍നാഥിനും ഇടയില്‍ തര്‍ക്കങ്ങള്‍ രൂപപ്പെട്ടിരുന്നെങ്കിലും എഐസിസി നേതൃത്വത്തിന്‍റെ നറുക്ക് വീണത് കമല്‍നാഥിനായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ അന്ന് മുതല്‍ തന്നെ അതിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ബിജെപിയും ആരംഭിച്ചിരുന്നു.
അടിയറവ്
ബിജെപിയുടെ നീക്കങ്ങളെ ഒന്നിലേറെ തവണ സമര്‍ത്ഥമായി അതിജീവിച്ച് കമല്‍നാഥിന് ഒടുവില്‍ സിന്ധ്യയിലൂടെ നടത്തിയ നീക്കത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. കോണ്‍ഗ്രസില്‍ നിന്ന് 22 എംഎല്‍എമാരേയും അടര്‍ത്തിയെടുത്ത് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതോടെ 15 മാസം മാത്രം പ്രായമുള്ള കമല്‍ നാഥ് സര്‍ക്കാര്‍ താഴെ വീണു.
സര്‍ക്കാര്‍ രൂപീകരണം
230 അംഗ നിയമസഭയില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചതോടെ 106 അംഗങ്ങളുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയും അവര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് വന്നവരേക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാണ് ശിവരാജ് സിങ് ചൗഹാന്‍ ഇപ്പോള്‍ ഭരണം നടത്തുന്നത്.
ബിജെപി സര്‍ക്കാറിന്‍റെ ഭാവി
എന്നാല്‍ ഉപതിരഞ്ഞെടുപ്പ് എന്ന ഒരു മഹാ കടമ്പ ശിവരാജ് സിങ് ചൗഹാന് മുന്നിലുണ്ട്. അംഗങ്ങള്‍ മരിച്ചതോടെ ഒഴിവ് വന്നതടക്കം 25 സീറ്റിലാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഏറ്റവും കുറഞ്ഞത് 10 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി സര്‍ക്കാറിന്‍റെ ഭാവി തുലാസിലാവും.
മുന്‍തൂക്കം
ഈ സാധ്യത മുന്നില്‍ കണ്ട് തന്നെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും മധ്യപ്രദേശില്‍ നടത്തി വരുന്നത്. കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ഈ ഘട്ടത്തില്‍ മുന്‍തൂക്കം കൊടുക്കുന്നത്.
വലിയ ആത്മവിശ്വാസം
ഉപതിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷത്ത് നിന്നും ഉണ്ടാവുന്നത്. മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായി കമല്‍ നാഥിന്‍റെ വാക്കുകളില്‍ നിന്ന് തന്നെ ആ ആത്മവിശ്വാസം വ്യക്തമാണ്. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്പെട്ടത്.
ജനങ്ങള്‍ക്ക് അറിയാം
സംസ്ഥാനത്തെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് വോട്ടര്‍മാര്‍ക്ക് കൃത്യമായി അറിയാം. ഈ സാഹചര്യത്തില്‍ അവര്‍ നിശബ്ദരായിരിക്കാം. പക്ഷെ അവര്‍ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് അവര്‍ക്ക് അറിയാം. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് എനിക്ക് യാതൊരു വിധ ആശങ്കകള്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു.
അതിജീവിക്കാന്‍ കഴിയില്ല
ഉപതിരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ ശിവരാജ് സിങ് സര്‍ക്കാറിന് കഴിയില്ല. ഞങ്ങള്‍ക്ക് തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഇരുപത് മുതല്‍ 22 സീറ്റില്‍ വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിക്കും. അതിന് ശേഷം ബിജെപി സര്‍ക്കാറിന്‍റെ നിലനില്‍പ്പ് എങ്ങനെ സാധ്യമാവുമെന്നും അദ്ദേഹം ചോദിക്കുന്നു.
ബന്ധപ്പെടുന്നു
നിരവധി ബിജെപി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കൃത്യമായ സമയമാവുമ്പോള്‍ അവര്‍ ബിജെപിയില്‍ നിന്നും പുറത്തു വരും. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ബിജെപി നേതാക്കളുടെ ഭാവിയെ കുറിച്ച് തനിക്ക് ആശ്ചര്യമുണ്ടെന്നും കമല്‍ നാഥ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി സര്‍ക്കാറിനെതിരെ നിശിതമായ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
ശക്തികേന്ദ്രം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നില്‍ ഒന്ന് മണ്ഡലങ്ങളും സ്ഥിതി ചെയ്യുന്നത് ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ്. ബിജെപിയിലേക്ക് കൂടുമാറിയ നേതാക്കള്‍ എല്ലാം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആഗ്രഹിക്കുന്നു. ഇതിനെതിരെ ബിജെപിയില്‍ ഇപ്പോള്‍ തന്നെ എതിര്‍ വികാരമുണ്ട്. ഇതാണ് കമല്‍ നാഥും സൂചിപ്പിച്ചത്.
ഒരു ഗാനം
ഭൂരിപക്ഷം മണ്ഡലങ്ങളും സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളില്‍ ആയതിനാല്‍ തന്നെ അദ്ദേഹത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ ലക്ഷ്യമിടുന്നത്. സിന്ധ്യയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ ഒരു ഗാനം ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. സിന്ധ്യയുടെ വിശ്വാസ വഞ്ചനയെ നിശിതമായി വിമര്‍ശിക്കുന്ന ഗാനമാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന 25 മണ്ഡലങ്ങളിലും ഈ ഗാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നു
ഊട്ടിയ കൈക്ക്
ഒറ്റിക്കൊടുക്കുന്നയാളെ "മഹാരാജാ" എന്ന് വിളിക്കാനാവില്ലെന്നും "അവനെ ഊട്ടിയ കൈക്ക് അവന്‍ തിരിഞ്ഞു കൊത്തുന്നു" എന്നുമാണ് ഗാനത്തിന്‍റെ ഉള്ളടക്കം. പാര്‍ട്ടിയില്‍ നിന്നും പോയവർ നമ്മുടെ സുഹൃത്തുക്കളല്ലെന്നും ഗാനത്തില്‍ പറയുന്നുണ്ട്. സിന്ധ്യയുടെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് ഇത്തരമൊരു പ്രചാരണത്തിന് തുടക്കം കുറിച്ചത്.
അമ്പരപ്പിക്കുകയാണ് തരൂർ; തിരഞ്ഞെടുപ്പിൽ ഈ വിശ്വപൗരനെ തോൽപ്പിച്ചിരുന്നെങ്കിലോ? - വൈറല്‍ കുറിപ്പ്
'പാലൂട്ടിയ കൈക്ക് കൊത്തി'; ജ്യോതിരാദിത്യ സിന്ധ്യക്കെതിരേയുള്ള പ്രചാരണം ശ്രദ്ധേയമാവുന്നു