''നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിതെറ്റും; തോൽവിയുടെ കാരണം ഈ 154 വാഗ്ദാനങ്ങൾ''
ചണ്ഡീഗഢ്: ഹരിയാനയിൽ മനോഹർ ലാൽ ഖട്ടാർ സർക്കാരിനെ താഴെയിറക്കി അധികാരത്തിൽ എത്താമെന്ന പൂർണ ആത്മവിശ്വാസം കോൺഗ്രസിനുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി ഭൂപീന്ദർ സിംഗ് ഹൂഡ. ബിജെപി ഭരണത്തിൽ ജനങ്ങൾ നിരാശരാണ്. മനോഹർ ലാൽ ഖട്ടാറിനെതിരെ ശക്തമായ ഭരണ വിരുദ്ധവികാരമാണ് നിലനിൽക്കുന്നത്. ബിജെപിയുടെ കുതന്ത്രങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നില്ലെന്നും ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹണിട്രാപിൽ കുടുങ്ങി മുൻ കേന്ദ്രമന്ത്രിയുടെ മകനും? സംഘത്തിന് കൈമാറിയത് കോടികൾ, സംഭവം ഇങ്ങനെ...
കശ്മീർ വിഷയവും ദേശീയ പൗരത്വ പട്ടികയുമല്ല ബിജെപി പാലിക്കാൻ മറന്നു പോയ 154 വാഗ്ദാനങ്ങളാകും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നും ഹൂഡ മുന്നറിയിപ്പ് നൽകി. നേരതതെ പിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിടാനൊരുങ്ങിയ ഹൂഡയെ നിയമസഭാ കക്ഷി നേതാവാക്കിയാണ് ദേശീയ നേതൃത്വം അനുനയിപ്പിച്ചത്.
154 വാദ്ഗാനങ്ങൾ
തിരഞ്ഞെടുപ്പ് വരുമ്പോൾ ആളുകൾ പ്രാദേശിക വിഷയങ്ങൾക്കാകും മുൻഗണന നൽകുകയെന്നാണ് ഭൂപീന്ദർ സിംഗ് ഹൂഡ അവകാശപ്പെടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും അസമിലെ പൗരത്വ രജിസ്റ്ററും ചർച്ചയായിക്കായാണ് ബിജെപിയുടെ പ്രചാരണം. എന്നാൽ സംസ്ഥാനത്തെ സാധാരണക്കാർക്ക് ബിജെപി നൽകി 154 വാഗ്ദാനങ്ങളാകും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നും ഹൂഡ പറയുന്നു. ബിജെപി മറന്നാലും ജനങ്ങൾ ഈ വാഗ്ദാനങ്ങൾ മറന്നിട്ടില്ല. കനത്ത തിരിച്ചടിയാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും 'ദി വയറിന്' നൽകിയ അഭിമുഖത്തിൽ ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.
പ്രവർത്തകർ ആവേശത്തിൽ
സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തിലാണെന്ന് ഹൂഡ പറയുന്നു. താനും പിസിസി അധ്യക്ഷയായ കുമാരി സെൽജയും സംസ്ഥാനത്തെ പത്ത് ലോക്സഭ മണ്ഡലങ്ങളിലും സന്ദർശനം നടത്തി. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രവർത്തകരുടെ മുഖത്തു കണ്ട നിരാശ ഇപ്പോഴില്ല. കോൺഗ്രസിന്റെ തിരിച്ചു വരവിൽ അവർക്ക് പൂർണ ആത്മവിശ്വാസമുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും ബിജെപി സർക്കാരിന്റെ ഭരണത്തിൽ നിരാശരും രോക്ഷാകുലരുമാണ്. ഹരിയാനയിലെ ജനങ്ങൾ ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. ഞങ്ങൾ ഭൂരിപക്ഷം നേടുക തന്നെ ചെയ്യും- ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. ലോക്സ തിരഞ്ഞെടുപ്പിലെ വിഷയങ്ങളല്ല നിയമസഭ തിരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നും ഹൂഡ കൂട്ടിച്ചേർത്തു.
കർഷക രോഷം
എംഎസ് സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്ന് ബിജെപി കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കുറഞ്ഞ താങ്ങുവില പോലും കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറാകുന്നില്ല, കടുത്ത വ്യവസ്ഥകളാണ് ഇതിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സൂര്യകാന്തിയും കടുകും അടക്കം പല വിളകളും ഒരു ഏക്കറിൽ നിന്നും നിശ്ചിത അളവിൽ മാത്രമെ വാങ്ങുവെന്നാണ് സർക്കാർ പറയുന്നത്. അധികം വന്ന വിളകൊണ്ട് കർഷകൻ എന്തുചെയ്യും? നഷ്ടം മാത്രമാകും അയാൾക്കുണ്ടാവുക- ഹൂഡ കൂട്ടിച്ചേർത്തു. കോൺഗ്രസ് സർക്കാരിൻറെ കാലത്ത് വളങ്ങൾക്കും, കീടനാശിനികൾക്കുമൊന്നും നികുതി ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ ബിജെപി നികുതികൾ കുത്തനെ കൂട്ടി. കർഷകരുടെ വരുമാനം കുറയുകയും നികുതി കൂടുകയും ചെയ്തെന്ന് ഹൂഡ കുറ്റപ്പെടുത്തി.
കണ്ണിൽ പൊടിയിടാൻ
ബിജെപി അടുത്തിടെ പ്രഖ്യാപിച്ച 5000 കോടിയുടെ വായ്പ എഴുതിത്തള്ളൽ പദ്ധതി കണ്ണിൽപൊടിയിടാൻ വേണ്ടി മാത്രമാണെന്നാണ് ഹൂഡ പറയുന്നത്. തിരിച്ചടച്ച വായ്പകൾക്ക് മാത്രമാണ് ഇത് ബാധകം. അതുകൊണ്ട് തന്നെ കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. വിള ഇൻഷുറൻസിനുള്ള പദ്ധതിയുടെ പ്രയോജനവും കർഷകർക്ക് ലഭിച്ചിട്ടില്ല. കോൺഗ്രസ് സർക്കാർ കാർഷിക വായ്പകൾ എഴുതി തള്ളുമെന്നും വിളകൾക്ക് നല്ല നിരക്ക് നൽകുമെന്നും ഭൂപിന്ദർ സിംഗ് ഹൂഡ പറയുന്നു. 5 ലക്ഷം തൊഴിൽ സൃഷ്ടിച്ചെന്നും പൊതുമേഖലയിൽ മാത്രം 60,000 തൊഴിലവസരങ്ങൾ നൽകിയെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. ഇത് പൊള്ളയായ അവകാശവാദമാണെന്നും ഭൂപീന്ദർ സിംഗ് ഹൂഡ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഹരിയാന.
നേതൃമാറ്റം നേരത്തെ വേണമായിരുന്നു
ഹരിയാനയിലെ കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറികളെക്കുറിച്ചുള്ള ചോദ്യത്തിന് അതിൽ കാര്യമില്ലെന്നായിരുന്നു ഹൂഡയുടെ പ്രതികരണം. സോണിയാ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവ്, മറ്റ് ഭാരവാഹികൾ മാറിക്കൊണ്ടേയിരിക്കും. ഇത് പുതിയ കാര്യമല്ലെന്നും ഹൂഡ വ്യക്തമാക്കി. ഹൂഡയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഹൈക്കമാൻഡ് പിസിസി അധ്യക്ഷനായിരുന്ന അശോക് തൻവാറിനെ മാറ്റിയത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി ഹൂഡ പാർട്ടി വിടാൻ ഒരുങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കശ്മീർ വിഷയത്തിലും എൻആർസിയിലും കേന്ദ്രസർക്കാരിനെ പിന്തുണച്ച ഹൂഡയുടെ നിലപാട് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.