ജാര്‍ഖണ്ഡിൽ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്, കോൺഗ്രസിന്റെ മിന്നും വിജയം 15 വർഷങ്ങൾക്ക് ശേഷം
Recommended Video
റാഞ്ചി: സുപ്രധാനമായ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളാണ് ഇന്ന് ഗുജറാത്തിലും ജാര്‍ഖണ്ഡിലും നടന്നത്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വികളും അതില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ നഷ്ടവും ക്ഷീണിപ്പിച്ച ബിജെപിക്ക് വിജയം അനിവാര്യമായിരുന്ന തെരഞ്ഞെടുപ്പുകളായിരുന്നു ഇവ.
ഗുജറാത്തിലെ അഭിമാനപ്പോരാട്ടത്തില്‍ ജസ്ദാന്‍ മണ്ഡലത്തില്‍ ബിജെപി തന്നെ വിജയം കണ്ടു. എന്നാല്‍ ജാര്‍ഖണ്ഡിലെ കോലെബിറയില്‍ ബിജെപിക്ക് അടിതെറ്റി. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു.
കോൺഗ്രസിന് വിജയം
കോൾബിറ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബസന്ത് സോറങും കോൺഗ്രസിന്റെ നമന്‍ ബിക്‌സല്‍ കൊങ്ങരിയും തമ്മിലായിരുന്നു പോരാട്ടം. കോൾബിറ മണ്ഡലത്തിൽ ഝാർഖണ്ഡ് പാർട്ടി എംഎൽഎ. എനോസ് ഏക്ക കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോടെ സ്ഥാനം ഒഴിയുകയായിരുന്നു . ഇതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ തുടക്കം മുതല്‍ക്കേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ ബിക്‌സല്‍ കൊങ്ങരി തന്നെ ആയിരുന്നു ലീഡ് ചെയ്ത് കൊണ്ടിരുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം
ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ ഒടുക്കം വിജയം കോണ്‍ഗ്രസിനൊപ്പം നിന്നു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോലിബെറയില്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ ബിക്‌സല്‍ കൊങ്ങരി 9658 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൊങ്ങരി 40343 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ സോറെംഗ് 30685 വോട്ടുകള്‍ നേടി.
20 റൗണ്ട് വോട്ടെണ്ണൽ
20 റൗണ്ടുകളായായിരുന്നു വോട്ടെണ്ണല്‍. ജാര്‍ഖണ്ഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേനോന്‍ എക്ക മുന്നേറുമെന്ന് തോന്നിച്ചുവെങ്കിലും പിന്നീട് പിറകില്‍ പോയി. അയോഗ്യനാക്കപ്പെട്ട മുന്‍ എംഎല്‍എ ഇനോസ് എക്കയുടെ ഭാര്യയാണ് മെനോന്‍ എക്ക. ജാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്ക് പുറമെ നിന്ന് പിന്തുണ നല്‍കുകയാണ് എക്കയുടെ പാര്‍ട്ടി.
മൂന്നാം തോൽവി
16,445 വോട്ടുകളാണ് എക്ക സ്വന്തമാക്കിയത്. നോട്ടയ്ക്ക് 3694 വോട്ടുകള്‍ ലഭിച്ചു. അതേസമയം യുപിഎയില്‍ സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എക്കയെ പിന്തുണച്ചിരുന്നു. ജാര്‍ഖണ്ഡില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഭരണകക്ഷിയായ ബിജെപി തോല്‍വിയറിയുന്നത്. ഈ വര്‍ഷം ജൂണില്‍ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി തോറ്റിരുന്നു.
ഗുജറാത്തിൽ ബിജെപി
സില്ലിയിലും ഗോമിയയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് പിറകില്‍ രണ്ടാമതായിരുന്നു ബിജെപി. അതേസമയം ഗുജറാത്തിലെ ജസ്ദാനില്‍ വിജയിക്കാന്‍ സാധിച്ചത് ബിജെപിക്ക് ആശ്വാസകരമാണ്. 19985 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കുന്‍വര്‍ജി ബാവലിയ കോണ്‍ഗ്രസ് ശക്തി കേന്ദ്രത്തില്‍ ജയിച്ചത്. അവ്‌സാര്‍ നാകിയ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.