മേഘാലയയില്‍ ഇനി സാങ്മ യുഗം, വെല്ലുവിളികള്‍ തുടങ്ങി കഴിഞ്ഞു, ബിജെപിയെ ആവശ്യമില്ലെന്ന് സഖ്യകക്ഷികള്‍
സര്‍ക്കാരിന്റെ കൂടെ ബിജെപി വേണ്ടെന്ന് എച്എസ്പിഡിപി എന്ന പാര്‍ട്ടി സാങ്മയെ അറിയിച്ചിട്ടുണ്ട്
ഷില്ലോങ്: മേഘാലയയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ എന്‍പിപിയുടെ അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുതിയൊരു യുഗത്തിനാണ് മേഘാലയയില്‍ തുടക്കമാവുന്നത്. സംസ്ഥാനത്തെ 12ാമത് മുഖ്യമന്ത്രിയാണ് കോണ്‍റാഡ്. എന്നാല്‍ ഭരണം അദ്ദേഹത്തിന് അനായാസം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് സൂചന.
കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും വെറും രണ്ടേ രണ്ട് സീറ്റുള്ള ബിജെപിയെ കൊണ്ടുനടക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്ന് സഖ്യകക്ഷികള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ ആവശ്യം തന്നെ സര്‍ക്കാരിന് ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.
സത്യപ്രതിജ്ഞ
വളരെ തന്ത്രപരമായിട്ടാണ് കോണ്‍റാഡ് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കിയത്. അഞ്ച് പാര്‍ട്ടികളെ ചേര്‍ത്ത് അദ്ദേഹം സര്‍ക്കാരിന് വേണ്ട ഭൂരിപക്ഷം നേടുകയായിരുന്നു. ഇതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയടക്കമുള്ള നാലെണ്ണം പ്രാദേശിക പാര്‍ട്ടിയാണ്. ഇവരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു കോണ്‍റാഡിന്റെ സത്യപ്രതിജ്ഞ.
രാഷ്ട്രീയ പാരമ്പര്യം
രണ്ട് കാര്യങ്ങളാണ് കോണ്‍റാഡ് സാങ്മയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അനുകൂലമായത്. അതിലൊന്ന് പ്രായമാണ്. 40കാരനായ കോണ്‍റാഡിന് പിന്നില്‍ അണിനിരക്കാന്‍ സഖ്യകക്ഷികള്‍ക്കും താല്‍പര്യമുണ്ടായിരുന്നു. അതോടൊപ്പം മുന്‍ ലോക്‌സഭാ സ്പീക്കര്‍ പിഎ സാങ്മയുടെ മകനെന്ന പേരും അദ്ദേഹത്തിന് ഗുണം ചെയ്തു.
ബിജെപിയെ വേണ്ട
സര്‍ക്കാരിന്റെ കൂടെ ബിജെപി വേണ്ടെന്ന് എച്എസ്പിഡിപി എന്ന പാര്‍ട്ടി സാങ്മയെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ അതില്‍ രണ്ട് സീറ്റ് കിട്ടിയ ബിജെപി വേണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമേയില്ലെന്ന് എച്എസ്പിഡിപി നേതാവ് റെനിങ്ടണ്‍ ലിങ്‌ദോ പറഞ്ഞു.
ജനങ്ങള്‍ എതിരാണ്
ബിജെപിയുമായി കൂട്ടുകൂടുന്നതിന് ജനങ്ങള്‍ എതിരാണെന്ന് എച്എസ്പിഡിപി പറയുന്നു. അതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗമായി നില്‍കുന്ന കാര്യം പുന:പ്പരിശോധിക്കുമെന്നും ലിങ്‌ദോ പറഞ്ഞു. അതേസമയം റെനിങ്ടണ്‍ ലിങ്‌ദോയ്ക്ക് മന്ത്രിസ്ഥാനം നല്‍കി ഈ പ്രശ്‌നം പരിഹരിക്കാനാണ് സാങ്മയുടെ ശ്രമം.
പ്രാദേശിക സഖ്യം
പ്രാദേശിക പാര്‍ട്ടികളുടെ സര്‍ക്കാരാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ലിങ്‌ദോ പറഞ്ഞു. അവര്‍ക്ക് മാത്രമേ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ. ബിജെപിയുടെ ആവശ്യം തന്നെ സഖ്യത്തിനില്ല. അല്ലാതെ തന്നെ ഭൂരിപക്ഷത്തിനുള്ള അംഗങ്ങളുണ്ട്. ഇത് കോണ്‍റാഡിനോടും പറഞ്ഞിട്ടുണ്ടെന്ന് ലിങ്‌ദോ പറഞ്ഞു.
പ്രതിഷേധം
കോണ്‍റാഡിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെയും എച്എസ്പിഡിപി ചോദ്യം ചെയ്തിട്ടുണ്ട്. എന്‍പിപി മാത്രമാണോ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് അവര്‍ ചോദിച്ചു. നേരത്തെ പ്രെസ്റ്റണ്‍ ടിന്‍സോങ്ങിനെയായിരുന്നു. ഇതെങ്ങനെ മാറി. കോണ്‍റാഡ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ടില്ലെന്നും എച്എസ്പിഡിപി ആരോപിക്കുന്നു.
കോണ്‍ഗ്രസിന് മൗനം
കോണ്‍റാഡിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞതോടെ മൗനത്തിലായിരിക്കുന്നത് കോണ്‍ഗ്രസാണ്. മുതിര്‍ന്ന നേതാക്കളാരും സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി മുകുള്‍ സാങ്മ മാത്രമാണ് പ്രതികരിച്ചത്. അദ്ദേഹം നിരാശ വ്യക്തമാക്കുകയും ചെയ്തു. യുഡിപിയുമായി സര്‍ക്കാരുണ്ടാക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ വെറും അമുല്‍ ബേബി, ചുമ്മാതല്ല മേഘാലയ നഷ്ടമായത്, കളിയാക്കികൊന്ന് പാര്‍ട്ടി വിട്ട നേതാവ്
ത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടു
കലാഭവൻ മണിയുടെ മരണകാരണം ഇന്നും ദുരൂഹം! പല കഥകൾ.. ഇരുട്ടിൽ തപ്പി സിബിഐ