കൊറോണ വൈറസ്: അതിർത്തികളിൽ മലയാളികൾക്ക് പരിശോധന, വയനാട്ടിൽ പഠനയാത്രകൾക്ക് വിലക്ക്
ബെംഗളൂരു: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കർണാടക ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. മൈസൂരു, കുടക്. ചാമരാജ് നഗർ, മംഗളൂരു ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. അതിർത്തികളിൽ മലയാളികൾക്ക് പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും അതിർത്തി കടന്ന് എത്തുന്നവരെ കർണാടക ആരോഗ്യ വകുപ്പ് പരിശോധിച്ച് തുടങ്ങി. ചാമരാജ് നഗർ ചെക്പോസ്റ്റിന് പകരം വിവിധ സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുന്നുണ്ട്. കേരളത്തിൽ നിന്നും വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേ സമയം വയനാട്ടിൽ പഠനയാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 42 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഹോട്ടലുകൾ അടക്കം വിനോദ സഞ്ചാ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ടൂറിസ്റ്റുകൾ അടക്കം വിദേശികളുമായി സമ്പർക്കം പുലർത്തിയവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശമുണ്ട്. വയനാട്ടിൽ മാനന്തവാടിയിലും കൽപ്പറ്റയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ ബാധകൂടി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കൊറോണ വൈറസ് വ്യാപനം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ നിലവിൽ 2239 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 84 പേർ ആശുപത്രിയിലാണ്. 140 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ഫലം വന്ന 49 എണ്ണത്തിൽ 3 എണ്ണമാണ് പോസീറ്റീവ് ആയത്.












Click it and Unblock the Notifications