നരേന്ദ്ര മോദി രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കും? സത്യമല്ല- വ്യാജലേഖനം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തന്നെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കും എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഭരണഘടനയുടെ 360ാം അനുച്ഛേദപ്രകാരം ഈ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് പ്രചാരണം.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് ഇത്തരം ഒരു വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഇത്തരം ഒരു നടപടി എന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ശ്രദ്ധിക്കുക, ഇതുവരെ ഇത്തരം ഒരു നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ, നിലവിലെ സാഹചര്യത്തില്‍ അതൊരു വ്യാജ വാര്‍ത്ത തന്നെയാണ്.
സര്‍ക്കാരിന് തത്കാലം അത്തരം പദ്ധതികള്‍ ഒന്നും തന്നെ ഇല്ലെന്നാണ് പ്രസാര്‍ ഭാരതി ന്യൂസ് സര്‍വ്വീസും വ്യക്തമാക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത് എന്നും പ്രസാര്‍ ഭാരതി അഭ്യര്‍ത്ഥിക്കുന്നുണ്ട്.
എന്താണ് ആര്‍ട്ടിക്കിള്‍ 360
എന്താണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 360 എന്നല്ലേ? ഇത് പ്രകാരം സര്‍ക്കാരിന് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആകും. പ്രധാനമന്ത്രിയുടേയും മന്ത്രിസഭയുടേയും നിര്‍ദ്ദേശം പരിഗണിച്ച് രാഷ്ട്രപതിയാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍, സാമ്പത്തിക സ്രോതസ്സുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു.
എന്തായാലും മാർച്ച് 24 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. പകൽ ധനമന്ത്രി നിർമല സീതരാമൻ മാധ്യമ പ്രവർത്തകരെ വീഡിയോ കോൺഫറൻസിങ് വഴി അഭിസംബോധന ചെയ്തിരുന്നു. രാജ്യത്ത് സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഉടൻ തന്നെ കൊറോണ വൈറസിനെ നേരിടാൻ സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കും എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിങ് മേഖലയിലും നികുതി മേഖലയിലും വരുത്തുന്ന മാറ്റങ്ങൾ മന്ത്രി വ്യക്തമാക്കി. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ബാങ്ക് അക്കൌണ്ടുകളിൽ മിനിമം ബാലൻസ് വേണം എന്ന നിബന്ധനയും തത്കാലം പിൻവലിച്ചിട്ടുണ്ട്. എല്ലാ ബാങ്കുകളുടേയും എടിഎമ്മുകൾ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാമെന്നും ഇതിന് സർവ്വീസ് ചാർജ്ജ് ഈടാക്കുകയില്ലെന്നും അന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.