കൊറോണ വൈറസ്; ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കും
ദില്ലി: രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്കെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും നിരീക്ഷിക്കും. ദില്ലിയിലെയും ഹൈദരാബാദിലെയും കേസുകള്‍ക്ക് പുറമേ ജയ്പൂരിലെ രണ്ട് വിനോദസഞ്ചാരികള്‍ക്കും ആഗ്രയിലെ 6 പേര്‍ക്കും കൊറോണയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ ഫോണ്‍ നമ്പര്‍, ഇന്ത്യയിലെ വിലാസം, യാത്രാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ഫോം പൂരിപ്പിച്ച് നല്‍കണം. വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് നല്‍കേണ്ടത്. സന്ദര്‍ശിച്ച രാജ്യങ്ങളുടെ വിശദാംശവും അവിടെ ആളുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉള്‍പ്പെടെയുളള കാര്യങ്ങളാണ് ഇതില്‍ വ്യക്തമാക്കേണ്ടത്.
നിലവില്‍ ഇറ്റലി, ഇറാന്‍, ചൈന, ഹോങ്കോംഗ്, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌ലന്റ്, സിംഗപ്പൂര്‍, നേപ്പാള്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ രാജ്യത്തെ 21 വിമാനത്താവളങ്ങളിലായി നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൊറോണ പടരുന്ന ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് മാർച്ച് മൂന്നിന് മുമ്പ് നൽകിയിട്ടുള്ള സാധാരണ വിസകളും ഇ-വിസകളും താല്‍ക്കാലികമായി റദ്ദാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, 21 ഇറ്റാലിയന്‍ വിനോദസഞ്ചാരികളും മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടെ ജയ്പൂരിലെ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരെ പരിശോധനയ്ക്കായി ദില്ലിയിലെ ചൗവ്‌ലയിലെ ഐടിബിപി കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ പരിശോധന ഫലത്തിന് ആശ്രയിച്ചാകും മുന്നോട്ടുളള നടപടികള്‍ എന്ന് അധികൃതര്‍ അറിയിച്ചു.