കൊവിഡ് വ്യാപനം രാജ്യത്ത് വീണ്ടും രൂക്ഷം; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം; രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് ആശയവിനിമയം നടത്തുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും വീണ്ടും കൊവിഡ് കേസുകൾ ഉയരുകയാണ്.മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കൂടുതൽ വർഝനവ്. ജനങ്ങളുടെ അനാസ്ഥയാണ് കൊവിഡ് കേസുകൾ രാജ്യത്ത് ഉയരുന്നതെന്ന് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. സാമൂഹിക അകലം ഉൾപ്പെടെ കൊവിഡ് പ്രോട്ടോകൾ ജനങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 26,291 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 16,620 (പുതിയ കേസുകളിൽ 63.21 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്). രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 1,792 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
എട്ട് സംസ്ഥാനങ്ങളിൽ ദിനംപ്രതി പുതിയ കേസുകൾ വർദ്ധിച്ചുവരുന്നതായി കാണാം. മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, കർണാടക, ഹരിയാന എന്നിവയാണ് അവ. എന്നാൽ കഴിഞ്ഞ ഒരു മാസത്തേക്കാൾ സ്ഥിരമായി കേസുകളുടെ എണ്ണം കുറയുന്ന പ്രവണതയാണ് കേരളത്തിലുള്ളത്.ഇന്ത്യയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2,19,262 ആയി. ഇത് ആകെ രോഗബാധിതരുടെ 1.93 ശതമാനമാണ്.
അതേസമയം, ഇന്ത്യയുടെ മൊത്തം വാക്‌സിനേഷൻ കവറേജ് 3 കോടിയിലേക്ക് അതിവേഗം അടുക്കുന്നു.രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ നടപടിയുടെ ഭാഗമായി ഇന്ന് രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 5,13,065 സെഷനുകളിലായി 2,99,08,038 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,10,07,352 ആയി. 96.68% ആണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ 17,455 പേർക്ക് രോഗം ഭേദമായി. പുതിയ രോഗമുക്തരിൽ 84.10% ആറു സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർ രോഗ മുക്തരായത് - 8,861.കഴിഞ്ഞ 24 മണിക്കൂറിൽ 118 മരണം റിപ്പോർട്ട് ചെയ്തു. ഇതിലെ 82.20 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 50. പഞ്ചാബിൽ 20 പേരും കേരളത്തിൽ 15 പേരും മരിച്ചു.