യുപി കലാപത്തിന്റെ ചുരുളഴിഞ്ഞു; ലക്ഷ്യം മുസ്ലിംകള്... പശുവിന്റെ ജഡം പഴയത്, പോലീസ് റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശെഹറിലുണ്ടായ വര്‍ഗീയ കലാപത്തിന്റെ ചുരുളഴിയുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു കലാപം എന്നാണ് പുറത്തുവരുന്ന വിവരം. മുസ്ലിംകളുടെ ചടങ്ങ് ലക്ഷ്യമിട്ടാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കലാപം സംബന്ധിച്ച് അന്വേഷിച്ച എഡിജിപി എസ്ബി ശിരോദ്കര് റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് സമര്‍പ്പിച്ചു.
ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പശുവിന്റെ ജഡങ്ങള്‍ കണ്ടെത്തിയെന്നും അറുക്കുന്നത് കണ്ടുവെന്നുമായിരുന്നു ബജ്റഗ്ദള്‍ നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പശു ജഡങ്ങള്‍ക്ക് ദിവസങ്ങള്‍ പഴക്കമുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപം നടന്ന സ്ഥലത്ത് അറുത്ത പശുക്കളല്ല ഇവയെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരങ്ങള്‍ ഇങ്ങനെ.....
കലാപം ഗൂഢാലോചന
അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി ശിരോദ്കര് ഡിജിപിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമര്‍പ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് കലാപമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പശുക്കളുടെ ജഡങ്ങള്‍ കലാപം നടന്ന സ്ഥലത്ത് കണ്ടെത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ചുരുങ്ങിയത് രണ്ടുദിവസത്തെ പഴക്കമെങ്കിലും പശുക്കളുടെ ജഡത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പശു കശാപ്പ് വ്യാജം
പശുക്കളുടെ ജഡം കണ്ടെത്തിയതാണ് പെട്ടെന്നുള്ള കലപാത്തിന് കാരണമായി പറഞ്ഞിരുന്നത്. ബജ്റംഗ്ദള്‍ ജില്ലാ നേതാവ് യോഗേഷ് രാജ് പറയുന്നത് പോലെ സയന ഗ്രാമത്തില്‍ കശാപ്പ് ചെയ്ത പശുവിന്റെ ജഡമല്ലിത്. പശുക്കളെ അറുക്കുന്നത് കണ്ടുവെന്ന് പോലീസില്‍ പരാതി നല്കിയ വ്യക്തിയാണ് യോഗേഷ് രാജ്. സംഘര്‍ഷമുണ്ടാക്കാന്‍ ജനക്കൂട്ടത്തില്‍ ചിലര്‍ മനപ്പൂര്‍വം ശ്രമിച്ചുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലിംകളെ ലക്ഷ്യമിട്ടു
യോഗേഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്തു. ഇക്കാര്യം ജനക്കൂട്ടത്തെ പോലീസ് അറിയിക്കുകയും ചെയ്തു. എന്നിട്ടും റോഡ് തടസം അക്രമികള്‍ നീക്കിയില്ല. ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് നേരിട്ടാണ് കേസെടുത്ത കാര്യം ജനങ്ങളെ അറിയിച്ചത്. കലാപം നടന്നതിന് ഏതാനും കിലോമീറ്റര്‍ അകലെ മുസ്ലിംകളുടെ ചടങ്ങ് നടന്നിരുന്നു. ഇവിടെ നിന്നുള്ള തിരിച്ചുവരവ് നടക്കുമ്പോള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്.
കലാപ വിവരം നേരത്തെ അറിഞ്ഞില്ല
പശുക്കളുടെ മൃതദേഹം റോഡില്‍ നിന്ന മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. എന്നാല്‍ അക്രമികള്‍ പോലീസിനെതിരെ തിരിയുകയായിരുന്നു. ഈ വേളയിലാണ് സംഘര്‍ഷം രൂക്ഷമായത്. ഇന്‍സ്പെകടറെ വെടിവച്ചുകൊന്നു. മറ്റൊരാളെയും കൊലപ്പെടുത്തി. കലാപം നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണിതെന്നും എഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം
25 പോലീസുകാരാണ് സംഭവസ്ഥത്തുണ്ടായിരുന്നത്. ആക്രമണം ശക്തമായ ഉച്ചയ്ക്ക് മുമ്പ് കൂടുതല്‍ പോലീസിനെ വിന്യസിക്കണമായിരുന്നു. അതുണ്ടായില്ലെന്നും എഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
ആദ്യം പശുക്കളെ കശാപ്പ് ചെയ്തവരെ കണ്ടെത്തണം
പശുക്കളെ കശാപ്പ് നടത്തിയെന്ന കേസില്‍ നാല് മുസ്ലിം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യോഗേഷിന്റെ പരാതിയില്‍ ആരോപിക്കുന്ന രണ്ടു പേര് 11, 12 വയസുള്ള കുട്ടികളാണ്. അതേസമയം, പശുക്കളെ കശാപ്പ് ചെയ്തവരെ കണ്ടെത്താനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് യുപി സര്‍ക്കാര്‍ പ്രതികരിച്ചു.
ആകസ്മിക സംഭവമെന്ന് യോഗി, സൈനികനെ സംശയം
പോലീസുകാരന്റെ കൊലപാതകം ആകസ്മിക സംഭവമാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആള്‍ക്കൂട്ട ആക്രമണമല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമികളുടെ വെടിയേറ്റ് മരിച്ച പോലീസ് ഓഫീസര്‍ സുബോധ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവച്ചത് അക്രമിക്കൂട്ടത്തിലുണ്ടായിരുന്ന സൈനികന് ജീതു ഫൗജിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിന് ശേഷം ഇയാള്‍ കശ്മീരിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു.
ഒവൈസിയുടെ കാലില്‍ത്തൊട്ട് വന്ദിക്കുന്ന മോദി, 15 ലക്ഷം ചെലവിൽ മേക്കപ്പ്, ഏറ്റവും ചെലവായ വ്യാജവാർത്തകൾ