'യുപിയിൽ പശുക്കളെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല', പശുക്കളുടെ സുരക്ഷ വർധിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ്
അമേഠി : സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല എന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളുടെ സുരക്ഷ വർധിപ്പിക്കും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളിൽ നിന്ന് കർഷകരുടെ വിളകളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സഹായിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇതിനായി സംസ്ഥാന വ്യപകമായി ഗോശാല തുടങ്ങാൻ ആണ് സർക്കാർ തീരുമാനമെന്ന് അമേഠിയിലെ തിലോയ് നിയമസഭാ മണ്ഡലത്തിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അഹമ്മദാബാദ് സ്ഫോടന കേസിലെ പ്രതികളിൽ ഒരാൾ സമാജ്‌വാദി പാർട്ടിയുമായി ബന്ധമുള്ള ആളാണെന്നും യോ ഗി ആരോപിച്ചു. വിഷയത്തിൽ അഖിലേഷ് യാദവ് ഇപ്പോഴും മൗനം തുടരുകയാണ്. എന്തുകൊണ്ടാണ് സമാജ്‌വാദി പാർട്ടി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ''2017ൽ ബിജെപി സർക്കാർ ഉത്തർ പ്രദേശിൽ അധികാരത്തിലെത്തിയപ്പോൾ ആദ്യം തീരുമാനിച്ചത് കർഷകരുടെ കടം എഴുതിത്തള്ളാൻ ആയിരുന്നു. എന്നാൽ എസ്പി സർക്കാർ ഭരണത്തിലിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾ നോക്കു. രാമജന്മഭൂമി ആക്രമിച്ച 'ഭീകരർ'ക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ അഖിലേഷ് സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു''.

എസ്പിയെ പിന്തുണയ്ക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കലാണെന്നും എസ്പിക്ക് ചെയ്യുന്ന ഓരോ വോട്ടും ഭാവി നശിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ''ഈദ്, മുഹറം പോലുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം ചെയ്തിരുന്നു. പക്ഷെ ഹോളിയിലും ദീപാവലിയിലും ഇത് കാണാൻ സാധിക്കില്ല. അന്ന് വൈദ്യുതി വിച്ഛേദിക്കാറുണ്ട്''. മുൻ എസ്പി സർക്കാർ ഒരു പ്രത്യേക സമുദായത്തെ അനുകൂലിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി സർക്കാർ ഉത്തർ പ്രദേശിൽ അധികാരത്തിൽ കയറിയതിന് ശേഷം അഞ്ച് ലക്ഷം പേർക്ക് സർക്കാർ ജോലി നൽകി. 2017 ന് മുമ്പ് ഉത്തർപ്രദേശിൽ ജോലി ഒഴിവുകളുണ്ടായപ്പോഴെല്ലാം 'സൈഫായി കുടുംബം' പണം തട്ടിയെടുക്കാൻ പോകാറുണ്ടായിരുന്നുവെന്ന് എസ്പിയെ യോ ഗി പരിഹസിച്ചു.
എസ്പി സ്ഥാപകനും അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിംഗ് യാദവിന്റെ ജന്മസ്ഥലമാണ് ഇറ്റാവ ജില്ലയിലെ സൈഫായി ഗ്രാമം. എസ്പി, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), കോൺഗ്രസ് എന്നിവയുടെ രാഷ്ട്രീയത്തിന്റെ അടിത്തറ ജാതി, മതം എന്നീ ഘടകങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞതിനാൽ വികസനം ഒരിക്കലും എസ്പിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല, ആദിത്യനാഥ് ആരോപിച്ചു.












Click it and Unblock the Notifications