കോൺഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം; അഭിപ്രായ ഭിന്നതയ്ക്ക് അവസാനം, യെച്ചൂരി ലൈൻ തള്ളി കേന്ദ്ര കമ്മറ്റി
ദില്ലി: സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്ര കമ്മറ്റി. കോണ്‍ഗ്രസുമായി സഹകരണം ആകാം എന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടാണ് കേന്ദ്രകമ്മറ്റി തള്ളിയത്. കോൺഗ്രസുമായി സഹകരിക്കുന്നതിനെ ചൊല്ലി സിപിഎമ്മിൽ കടുത്ത ഭിന്നതയാണ് നിലനിന്നിരുന്നത്. സമവായത്തിന് തയാറല്ലെന്ന് പ്രകാശ് കാരാട്ട് വിഭാഗം നിലപാട് എടുത്തതോടെ രാഷ്ട്രീയ നയത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നേക്കുമെന്ന സൂചനകൾക്കിടയിലാണ് യെച്ചൂരിയുടെ നിലപാട് തള്ളിയത്. ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അടങ്ങുന്ന ബദല്‍ രൂപീകരിക്കാന്‍ സിപിഎം ശ്രമിക്കണമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.
ഇത് സിപിഎം; ഒരു രോമത്തെ പോലും തൊടാനാകില്ല, ബിജെപി നേതാക്കൾക്ക് മറുപടിയുമായി കോടിയേരി!
എന്നാൽ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കുകയോ മുന്നണിയുടെ ഭാഗമാക്കുകയോ വേണ്ടെന്ന നിലപാടാണ് പ്രകാശ് കാരാട്ടിന്റെത്. കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമാണ് കരാട്ട് വിഭാഗം ഉന്നയിക്കുന്നത്. രണ്ട് വിഭാഗവും വിട്ടുപ വീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത് എന്നാണ് സൂചന.
യെച്ചൂരിയോടൊപ്പം വിഎസും തോമസ് ഐസക്കും
കേരള ഘടകത്തിൽ നിന്ന് വിഎസ് അച്യുതാനന്ദനും തോമസ് ഐസക്കും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു. വിഎസ് മുമ്പും യെച്ചൂരിയോടൊപ്പമായിരുന്നു. എന്നാൽ തോമസ് ഐസക്കിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു.
യുദ്ധ തന്ത്രം
ജനാധിപത്യ-മതേതര ചേരിയുണ്ടാക്കുന്നതിനെ പ്രത്യയശാസ്ത്ര പോരാട്ടമായല്ല, യുദ്ധതന്ത്രമായാണ് കാണേണ്ടതെന്നായിരുന്നു വിഎസ് അഭിപ്രായപ്പെട്ടത്.
ജനാധിപത്യ-മതേതര ചേരി
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം ബിജെപിയും സംഘപരിവാറും നടത്തുന്ന കടന്നുകയറ്റമാണ്. അതിനെ ചെറുക്കുന്നതിന് ജനാധിപത്യ-മതേതര ചേരി ശക്തിപ്പെടുത്തണമെന്നും വിഎസ് അഭിപ്രായപ്പെട്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഭൂരിപക്ഷം കാരാട്ടിനൊപ്പം?
ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത് എന്നാണ് സൂചന.
വിഎസിന്റെ പിന്തുണ
പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയിൽ യെച്ചൂരിയുടെ നിലപാടിനെ വിഎസ് ആവര്‍ത്തിച്ച് പിന്തുണക്കുകയായിരുന്നു.
അര്‍ഥശൂന്യമായ വികസനം
കര്‍ഷക-തൊഴിലാളി ഐക്യം എന്ന നിലപാടില്‍നിന്ന് പാര്‍ട്ടി അകന്നു. വികസന കാഴ്ചപ്പാട് ശരിയായ അര്‍ഥത്തില്‍ അവതരിപ്പിക്കുന്നതിലും പിഴവുണ്ടായി. അര്‍ഥശൂന്യമായ വികസന സങ്കല്‍പ്പത്തില്‍ പാര്‍ട്ടി മുന്നോട്ടുപോയിട്ടുണ്ടെന്നും ബംഗാളിലെ തകര്‍ച്ച പ്രത്യക്ഷമായി പരാമര്‍ശിക്കാതെ വിഎസ് ചൂണ്ടിക്കാട്ടി.
ബൂർഷ്വാ ഭരണകൂടം
ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയില്‍ പാര്‍ട്ടി പലപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. പാര്‍ലമെന്ററി വ്യവസ്ഥയുടെ ഭാഗമായിട്ടുള്ള മാറ്റങ്ങള്‍ പാര്‍ട്ടിയെയും ബാധിച്ചു. അധികാരം കിട്ടിയ സ്ഥലങ്ങളില്‍ ബൂര്‍ഷ്വാഭരണകൂടം പെരുമാറുന്നതുപോലെ സിപിഎമ്മും പെരുമാറി എന്ന് വിഎസ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.