മോദിയെ വികസന നായകനായി വാഴ്ത്തി സിപിഎം നേതാവ്, ചെവിക്ക് പിടിച്ച് പുറത്താക്കി പാർട്ടി!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ പുറത്താക്കി സിപിഎം. മഹാരാഷ്ട്ര സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ആദം നരസയ്യ നാരായണിന് എതിരെയാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനേയും പുകഴ്ത്തി സംസാരിച്ച് പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് സംസ്ഥാന സെക്രട്ടറിക്കെതിരെയുളള നടപടി.
മൂന്ന് മാസത്തേക്കാണ് സരസയ്യയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. ജനുവരി 9ന് മഹാരാഷ്ട്രയിലെ സോലാപൂരില്‍ നടന്ന പൊതുപരിപാടിയിലാണ് സിപിഎം നേതാവ് മോദിയെ പ്രശംസിച്ച് പ്രസംഗിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോലാപൂരില്‍ എത്തിയത്. ഉദ്ഘാടന പ്രസംഗത്തില്‍ യുപിഎ സര്‍ക്കാരിന്റെ വികസന മുരടിപ്പിനെ അടക്കം കുറ്റപ്പെടുത്തിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. പിന്നാലെ പ്രസംഗിച്ച സിപിഎം നേതാവ് മോദിയെ വികസന നായകനായി വാഴ്ത്തുകയായിരുന്നു.
ബീഡി തൊഴിലാളികളുടെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, 2020ല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രധാനമന്ത്രിയായി മോദി തന്നെ വന്ന് ഉദ്ഘാടനം നടത്തണം എന്നാണ് ആദം പ്രസംഗിച്ചത്. എഴുപത് വര്‍ഷം കൊണ്ട് നടപ്പിലാകാത്ത വികസനം മോദി സര്‍ക്കാര്‍ നടപ്പിലാക്കി എന്നും സിപിഎം നേതാവ് പ്രശംസ ചൊരിഞ്ഞു. ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കിയത് വീടല്ല, ബംഗ്ലാവാണ്. ജനങ്ങള്‍ മോദിയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ആദം പ്രസംഗിച്ചു. പിന്നാലെയാണ് പാര്‍ട്ടി ഇദ്ദേഹത്തിന് എതിരെ നടപടിയെടുത്തിരിക്കുന്നത്.












Click it and Unblock the Notifications