'സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്തത്, കുറ്റവാളി ആരായാലും വെറുതെ വിടരുത്'; നരേന്ദ്ര മോദി
ന്യൂഡൽഹി: സ്ത്രീകൾക്ക് എതിരായ അതിക്രമത്തിലും കുറ്റകൃത്യങ്ങളിലും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ ജൂനിയർ ഡോക്‌ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
'സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാ സംസ്ഥാന സർക്കാരുകളോടും എനിക്ക് ഒരിക്കൽ കൂടി പറയാനുള്ളത് സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാൻ കഴിയാത്തതാണ്. കുറ്റവാളി ആരുമായിക്കോട്ടെ, അവരെ ഒരിക്കലും വെറുതെ വിട്ടുകൂടാ.'മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന 'ലക്ഷപതി ദീദി സമ്മേളന'ത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കൂടുതൽ കർശന നിയമങ്ങൾ നടപ്പിലാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. 'സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാൻ ഞങ്ങൾ നിലവിലെ നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു.
ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കിടയിൽ സാമ്പത്തിക ശാക്തീകരണം ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാന സംരംഭങ്ങളിൽ ഒന്നാണ് ലക്ഷപതി ദീദി പദ്ധതി. സ്വയം സഹായ സംഘങ്ങൾ വഴി മൂന്ന് കോടിയിലധികം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ തുടക്കമിട്ട പദ്ധതിയാണ് ലക്ഷപതി ദീദി. ഒരു ലക്ഷമോ അതിൽ മുകളിലോ വാർഷിക വരുമാനമുള്ള സ്ത്രീകൾക്ക് ഇതിന്റെ ഭാഗമാകാൻ കഴിയും.
കഴിഞ്ഞ 10 വർഷത്തിനിടയിൽ തന്റെ സർക്കാർ സ്ത്രീകൾക്കായി സ്വാതന്ത്ര്യത്തിന് ശേഷം വന്ന എല്ലാ മുൻ ഭരണകൂടങ്ങളും ചെയ്‌തതിനേക്കാൾ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി ചടങ്ങിൽ പറഞ്ഞു. 2014 വരെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 25,000 കോടി രൂപയിൽ താഴെ മാത്രമാണ് വായ്‌പ നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 9 ലക്ഷം കോടി രൂപയോളം എൻഡിഎ സർക്കാർ നൽകിയത് മോദി ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അതേസമയം, കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ പണിമുടക്ക് ഉൾപ്പെടെയുള്ള സമരരീതികളും സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.












Click it and Unblock the Notifications