'ദളിതരെ കോൺഗ്രസ് ബലിയാടുകളാക്കുന്നു'; ഖാർഗെ അധ്യക്ഷനായതിന് പിന്നാലെ മായാവതി
ദില്ലി: മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് ബി എസ് പി അധ്യക്ഷ മായാവതി. കോൺഗ്രസ് ദളിത് വിഭാഗത്തെ ബലിയാടുകളാക്കുകയാണെന്നും പ്രതിസന്ധി ഘട്ടത്തിൽ മാത്രമാണ് കോൺഗ്രസ് ദളിതരെ ഓർക്കാറുള്ളൂവെന്നും മായാവതി വിമർശിച്ചു.
ദളിതരുടെ മിശിഹായ് ആയ ബാബാസാഹെബ് ഡോ ഭീംറാവു അംബേദ്കറിനേയും അദ്ദേഹത്തിന്റെ സമൂഹത്തേയും കോൺഗ്രസ് എന്നും അവഹേളിക്കുകയും അവഗണക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നതിന് ചരിത്രം സാക്ഷിയാണ്. ഈ പാർട്ടി അതിന്റെ നല്ല നാളുകളിൽ ദലിതരുടെ സുരക്ഷയെ കുറിച്ചോ അവരുടെ ഉന്നമനത്തെ കുറിച്ചോ ആലോചിച്ചിട്ടില്ല. മറിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ അവരെ ബലിയാടാക്കുകയും ചെയ്യുകയാണ്', ട്വീറ്റിൽ മായാവതി പറഞ്ഞു.
'ദലിതരല്ലാത്തവരെയാണ് കോൺഗ്രസ് അവരുടെ നല്ല കാലത്ത് കൂടുതലായി ഓർത്തത്. ഇപ്പോൾ അവരുടെ മോശം കാലത്ത് ദളിതരെ മുന്നിൽ നിർത്തുന്നു. ഇത് കപട രാഷ്ട്രീയമല്ലേ? ഇതാണോ ദളിതുകളോടുള്ള കോൺഗ്രസിന്റെ യഥാർത്ഥ സ്നേഹമെന്നാണ് ആളുകൾ ചോദിക്കുന്നത്', മറ്റൊരു ട്വീറ്റിൽ മായാവതി പറഞ്ഞു.
തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഖാർഗെ 7897 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ പാർട്ടി അധ്യക്ഷ പദവിയിലെത്തുന്നത്. 66 കാരനായ ഖാർഗെ നിലവിൽ കർണാടകത്തിൽ നിന്നുള്ള എംപിയാണ്.
അതേസമയം ദളിത് നേതാവായ ഖാർഗെയുടെ നിയമനം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്തേക്കുമെന്ന മായാവതിയുടെ ആശങ്കയാണ് പ്രതികരണങ്ങൾ പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതികരണം. യു പിയിൽ മായാവതിക്കും പാർട്ടിക്കും ദളിത് വിഭാഗത്തിനിടയിൽ നിലവിൽ വലിയ പിന്തുണ ഇല്ല. ഇക്കഴിഞ്ഞ യു പി നിയമസഭ തിരഞ്ഞെടുപ്പിൽ ദളിത് വോട്ടുകൾ ബി ജെ പിയിലേക്ക് പോകുന്നതായിരുന്നു കാഴ്ച. ബി എസ് പിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മായാവതിയുടെ ആശങ്കയെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ ബി എസ് പി മുൻ നേതാവും ദളിത് വിഭാഗത്തിൽ നിന്നള്ള നേതാവുമായ ബ്രിജ്ലാൽ കാബ്രിയെ കോൺഗ്രസ് പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരുന്നു. ദളിത് സമൂഹത്തിനുള്ള വ്യക്തമായ സന്ദേശമാണ് ഇതെന്ന നിലയ്ക്കായിരുന്നു കോൺഗ്രസ് നിയമനത്തെ ഉയർത്തിക്കാട്ടിയത്.