ദീപികയ്ക്കെതിരെ പ്രതികാര നടപടി? സ്കില്‍ ഇന്ത്യ പ്രമൊ വീഡിയോ സര്‍ക്കാര്‍ ഉപേക്ഷിച്ചു
ദില്ലി: ജെഎന്‍യുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിന്‍റെ ആസിഡ് അക്രമണങ്ങള്‍ക്കെതിരായ വീഡിയോ ഉപേക്ഷിച്ച് സര്‍ക്കാര്‍. നൈപുണ്യ വികസന മന്ത്രാലയമായമാണ് ബുധനാഴ്ച റിലീസ് ചെയ്യാനിരുന്ന വീഡിയോ ഉപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീഡിയോ ഉപേക്ഷിക്കാന്‍ തിരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.
ദീപികയുടെ പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന ഛപക്ക് എന്ന ചിത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയത്. ആസിഡ് ആക്രമണ ഇരയുടെ അതിജീവനത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങളുണ്ടെന്നതിനെ കുറിച്ചാണ് ദീപിക സംസാരിക്കുന്നത്. വീഡിയോ നിർമ്മിക്കുന്നതിന് മുമ്പ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുമായുള്ള കൂടിക്കാഴ്ചയ്ക്കും നൈപുണ്യ മന്ത്രാലയം സൗകര്യമൊരുക്കിയിരുന്നു.

അതേസമയം ദീപികയുമായി വീഡിയോ സംബന്ധിച്ച് ഔദ്യോഗിക കരാര്‍ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയത്തിന്‍റെ വീശദീകരണം. സാധാരണ നൈപുണ്യ വികസന മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മീഡിയ ഹൗസുകള്‍ തങ്ങളെ ബന്ധപ്പെടാറുണ്ട്. ചിത്രത്തിന്റെ വിഷയം പ്രോത്സാഹിപ്പിക്കുന്നതിനായി ഛപക്കിന്‍റെ പ്രൊഡക്ഷൻ ടീം മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.വീഡിയോ വിലയിരുത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Recommended Video
ചൊവ്വാഴ്ച രാത്രിയാണ് നടി ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് അവര്‍ എത്തുകയായിരുന്നു. 15 മിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ശേഷമായിരുന്നു താരം മടങ്ങിയത്. ഇതോടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ദീപികയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പുതിയ ചിത്രമായ ഛപക് ബഹിഷ്കരിക്കണമെന്നായിരുന്നു സംഘപരിവാറിന്‍റെ ആഹ്വാനം.












Click it and Unblock the Notifications