'ശരിക്കും തൂക്കിക്കൊല്ലുമോ?' ദില്ലി ബലാത്സംഗക്കേസിലെ കുറ്റവാളിയുടെ സഹോദരി
ദില്ലി: ലോകം ഞെട്ടിയ ദില്ലി ബലാത്സംഗക്കേസ് വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. കുറ്റവാളികളെന്ന് കണ്ടെത്തിയ നാലു പ്രതികള്‍ക്കും സുപ്രീംകോടതിയും വധശിക്ഷ നല്‍കിയതോടെ ക്രൂരമായ ബലാത്സംഗത്തിലൂടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക് എന്ന് വധശിക്ഷ ലഭിക്കുമെന്ന ആകാംഷയിലാണ് ജനങ്ങള്‍.
ഇതിനിടെ പ്രതികളുടെ വാസസ്ഥലമായിരുന്ന ചേരി പ്രദേശത്ത് ഇവരുടെ കുടുംബങ്ങളുടെ പ്രതികരണമറിയാനും മാധ്യമപ്രവര്‍ത്തകരുടെ തിക്കുംതിരക്കുമായിരുന്നു. സുപ്രീംകോടതി വിധി വരുന്നതിന് മുന്‍പുതന്നെ രവിദാസ് ക്യാമ്പ് എന്ന പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. എന്നാല്‍ കുറ്റവാളികളുടെ വീട്ടുകാര്‍ കാര്യമായ പ്രതികരണത്തിന് മുതിര്‍ന്നില്ല.
കുറ്റവാളികളിലൊരാളായ പവന്റെ പതിനേഴുകാരിയായ സഹോദരി മാത്രമാണ് മാധ്യമങ്ങള്‍ക്ക് അല്‍പമെങ്കിലും മുഖം കൊടുത്തത്. വീടിനികത്തെ കുഞ്ഞുമുറിയിലിരുന്ന് ഇടയ്ക്ക് മാധ്യമങ്ങളോട് വഴക്കിട്ട പെണ്‍കുട്ടി സഹോദരന്റെ വിധിയില്‍ ആശങ്കപ്പെടുകയും ചെയ്തു. ശരിക്കും സഹോദരനെ തൂക്കിക്കൊല്ലുമോ എന്നായിരുന്നു പെണ്‍കുട്ടിയുടെ ആശങ്ക.
താന്‍ കരുതിയിരുന്നത് സിനിമകളില്‍ മാത്രമാണ് അത് നടക്കുക എന്നതാണ്. സഹോദരനെ കണ്ടിട്ട് നാലു വര്‍ഷമായി. എത്രവര്‍ഷം വേണമെങ്കിലും ജയിലില്‍ അടച്ചോട്ടെ, എന്നാല്‍ കൊലപ്പെടുത്തരുത്. ഏത് കുറ്റവാളിക്കും ഒരു അവസരം നല്‍കാറുണ്ട്. സഹോദരനെ തൂക്കിക്കൊല്ലുന്ന ദിവസം താനും മരിക്കും. തന്റെ മരണത്തിന് ഉത്തരവാദി കോടതിയായിരിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു. കുറ്റവാളികളുടെ അയല്‍ക്കാരും അവരോട് സഹതാപം കാണിക്കണമെന്നാണ് പറയുന്നത്. വളരെ ചെറുപ്പം മുതല്‍കാണുന്ന അവര്‍ കുറ്റം ചെയ്യുമെന്ന് കരുതുന്നില്ല. അവരെ ജയിലില്‍ തടവിലിട്ടാലും കൊലപ്പെടുത്തരുതെന്ന് അയല്‍ക്കാര്‍ പറഞ്ഞു.