ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്, ബിജെപിയോട് ഉടക്കി സഖ്യകക്ഷികൾ, ആം ആദ്മിക്ക് 'ലോട്ടറി'
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ബിജെപി ദില്ലിയിൽ കാഴ്ചവെച്ചത്. രാജ്യതലസ്ഥാനത്തെ 7 ലോക്സഭ സീറ്റുകളിൽ ഏഴിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രചാരണത്തിനിറക്കി ദേശീയ വിഷയങ്ങൾ ചർച്ചയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള പോരാട്ടമായാണ് ബിജെപി ദില്ലി തിരഞ്ഞെടുപ്പിനെ ചിത്രീകരിക്കുന്നത്. പ്രാദേശിക വിഷയങ്ങൾ ഉയർത്തുന്നതിനേക്കാൾ മോദി പ്രഭാവം ഇത്തവണയും ദില്ലിയിൽ തുണയ്ക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. എന്നാൽ സീറ്റ് വിഭജനത്തിൽ ഉടക്കി നിൽക്കുന്ന സഖ്യകക്ഷികളാണ് ദില്ലിയിൽ ബിജെപിയുടെ പ്രധാന തലവേദന.

മത്സരിക്കാനില്ലെന്ന് സഖ്യ കക്ഷികൾ
ദില്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തങ്ങൾ ആവശ്യപ്പെട്ട സീറ്റുകൾ നൽകാത്തതിന്റെ പേരിലാണ് സഖ്യ കക്ഷികൾ ഉടക്കി നിൽക്കുന്നത്. താമര ചിഹ്നത്തിൽ മത്സരിക്കണമെന്ന ബിജെപിയുടെ പിടിവാശിയും സഖ്യകക്ഷികളുടെ അതൃപ്തിക്ക് ഇടയാക്കി. ഇതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശിരോമണി അകാലിദളും ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും വ്യക്തമാക്കിയിരിക്കുകയാണ്.

സീറ്റ് വിഭജനത്തിൽ ഉടക്ക്
ദില്ലി തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ ഘടകകക്ഷികളായ ജെഡിയുവും എൽജെപിയും മത്സരിക്കുന്നുണ്ട്. എന്നാൽ തങ്ങൾ ആവശ്യപ്പെട്ട സീറ്റുകൾ വിട്ടുനൽകാത്തതിൽ ഇരു പാർട്ടി നേതാക്കൾക്കും ബിജെപിയോട് അതൃപ്തിയുണ്ട്. ജെഡിയുവിന് രണ്ട് സീറ്റുകളാണ് നൽകിയിരിക്കുന്നത്. നോർത്ത് വെസ്റ്റ് ദില്ലിയിലെ ബുരാരി, സൗത്ത് ദില്ലിയിലെ സംഗം വിഹാർ എന്നി സീറ്റുകളാണ് ജെഡിയുവിന് നൽകിയിരിക്കുന്നത്. ജെഡിയുവിന്റെ ചിഹ്നത്തിൽ ഒരു ബിജെപി സ്ഥാനാർത്ഥിയാണ് സംഗം വിഹാറിൽ നിന്നും മത്സരിക്കുന്നത്.

എൽജെപിക്ക് നിരാശ
രാം വിലാസ് പസ്വാന്റെ എൽജെപി 15 സീറ്റുകൾക്കാണ് അവകാശവാദം ഉന്നയിച്ചത്. എന്നാൽ ഒരു സീറ്റ് മാത്രമാണ് ബിജെപി വിട്ടു നൽകിയത്. ഈസ്റ്റ് ദില്ലിയിലെ സീമാപുരിയാണ് എൽജിപിക്ക് ലഭിച്ചത്. എൽജെപിയുടെയും ജെഡിയുവിന്റെ ചിഹ്നത്തിൽ മത്സരിച്ചാൽ ദില്ലിയിൽ വോട്ട് വീഴില്ലെന്നും താമര ചിഹ്നത്തിന് മാത്രമെ ജനങ്ങൾ വോട്ട് ചെയ്യുകയുള്ളുമെന്നുമാണ് ബിജെപി നേതാക്കൾ നൽകുന്ന വിശദീകരണം. എസ്എഡിക്ക് സീറ്റ് നിഷേധിച്ചതും ഇതേ കാരണം കൊണ്ടുതന്നെയാണ്.

ബീഹാർ തിരഞ്ഞെടുപ്പ്
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് എൽജെപിയേയും ജെഡിയുവിനേയും ബിജെപി ഒഴിവാക്കാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബീഹാറിൽ നിന്നുള്ള ധാരാളം ആളുകൾ ദില്ലിയിൽ സ്ഥിരതാമസക്കാരാണ്. 2015ൽ 4 സീറ്റുകളിൽ എസ്എഡി മത്സരിച്ചിരുന്നു. 2017 ഏപ്രിലിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്എഡി- ബിജെപി സഖ്യസ്ഥാനാർത്ഥിയായി രജൗരിയിൽ നിന്നും മത്സരിച്ച മൻജിന്ദർ സിംഗ് സിർസ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

സിഖ് വോട്ടുകൾ
ദില്ലിയിൽ 4 ശതമാനം സിഖ് വോട്ടുകളാണുള്ളത്. ആം ആദ്മിയുടെ വരവിന് മുമ്പ് വരെ ഇവരിൽ ഭൂരിഭാഗവും ബിജെപിയെയാണ് പിന്തുണച്ചിരുന്നത്. ശിരോമണി അകാലിദൾ മത്സരത്തിൽ നിന്നും പിന്മാറിയ സാഹചര്യത്തിൽ നാല് സിഖ് സ്ഥാനാർത്ഥികളെയാണ് ഇത്തവണ ബിജെപി നിർത്തിയിരിക്കുന്നത്.

തിരിച്ചടിയാകുമോ?
ശിരോമണി അകാലിദൾ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചത് തിരിച്ചടിയാകുമെന്ന് ബിജെപി നേതാക്കൾ കരുതുന്നത്. ത്രികോണ പോരാട്ടം നടന്നാൽ വോട്ടുകൾ വിഭജിക്കാൻ എസ്എഡിക്ക് കഴിയുമായിരുന്നു. എന്നാൽ എസ്എഡി മത്സരരംഗത്തില്ലാത്തതോടെ ഭൂരിഭാഗം സിഖ് വോട്ടുകളും ആം ആദ്മിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications