മോദിക്കെതിരെ ദില്ലിയിൽ പടയൊരുക്കം! പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പ്
ദില്ലി: രാജ്യതലസ്ഥാനത്തിന്റെ ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസില്‍ ഒരാഴ്ചയായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇതുവരെയും കെജ്രിവാളിനേയും ഒപ്പം സമരം നടത്തുന്ന മന്ത്രിമാരെയും കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയിട്ടില്ല.
ദില്ലി മുഖ്യമന്ത്രിയുടെ സമരം നരേന്ദ്ര മോദി സര്‍ക്കാരിന് എതിരെയുള്ള പടയൊരുക്കത്തിന് മുന്നോടിയാവുന്നു എന്നതാണ് പുറത്ത് വരുന്ന സൂചനകള്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അടക്കമുള്ള മോദി വിരുദ്ധ മുഖ്യമന്ത്രിമാര്‍ കെജ്രിവാളിന് പിന്തുണ അറിയിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരിക്കുന്നു. 2019ലേക്ക് നോക്കിയിരിക്കുന്ന മോദിക്കും ബിജെപിക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ കൂട്ടുകെട്ട്.

ഒരാഴ്ചയായി കുത്തിയിരിപ്പ്
ദില്ലി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ക്കേ തന്നെ ലഫ്. ഗവര്‍ണറും കേന്ദ്രസര്‍ക്കാരുമായി ശീതയുദ്ധത്തിലാണ്. ഇത്തവണ സര്‍ക്കാരിനോട് ഐഎഎസ് ഓഫീസര്‍മാരുട നിസ്സഹകരണമാണ് കെജ്രിവാളിന് വിനയായത്. ഈ നിസ്സഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണറുടെ ഓഫീസിന് പുറത്ത് കെജ്രിവാളിന്റെയും മൂന്ന് മന്ത്രിമാരുടേയും കുത്തിയിരിപ്പ് സമരം.

മോദിക്കുള്ള മുന്നറിയിപ്പ്
ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ദിവസങ്ങളോളമായി സമരത്തിലായിട്ടും ഗവര്‍ണര്‍ ഇതുവരെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് ഒഴിച്ചുള്ള മറ്റ് പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം കെജ്രിവാളിന് ഒപ്പമുണ്ട്. 2019ല്‍ വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പൊരുതും എന്നത് തന്നെയാണ് ദില്ലിയിലെ നാടകീയ രംഗങ്ങള്‍ സൂചിപ്പിക്കുന്നത്.

പിന്തുണച്ച് മുഖ്യമന്ത്രിമാർ
സിപിഎം, സിപിഐ, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ജനതാദള്‍ സെക്യൂലര്‍, ആര്‍എല്‍ഡി, ടിഡിപി, ജെഎംഎം തുടങ്ങിയ പാര്‍ട്ടികളെല്ലാം കെജ്രവാളിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൂടാതെ ദില്ലി മുഖ്യമന്ത്രിക്കൊപ്പം മറ്റ് ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുമെത്തി. പിണറായി വിജയന്‍, മമത ബാനര്‍ജി, ആന്ധ്ര് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവരാണ് ദില്ലിയിലെ വസതിയിലെത്തി കെജ്രിവാളിനെ കണ്ട് പിന്തുണ അറിയിച്ചത്.

പിന്നിൽ നരേന്ദ്ര മോദി
കെജ്രിവാള്‍ സമരം നടത്തുന്ന ഗവര്‍ണറുടെ ഓഫീസിലേക്ക് മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വീട്ടിലെത്തി മുഖ്യമന്ത്രിമാര്‍ കെജ്രിവാളിനെ കണ്ടത്. മുഖ്യമന്ത്രിമാര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചതിലും താനുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിക്കുന്നതിന് പിന്നിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന് കെജ്രിവാള്‍ ആരോപിച്ചു.

മമതയ്ക്കൊപ്പം പിണറായി
നീതി ആയോഗ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍ എത്തിയിരിക്കുന്നത്. ആന്ധ്ര ഭവനില്‍ ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാല് മുഖ്യമന്ത്രിമാരും കെജ്രിവാളിന്റെ വസതിയിലെത്തിയത്. പശ്ചിമ ബെഗാളിലെ സിപിഎം-തൃണമൂല്‍ ശത്രുത മറന്ന് കൊണ്ട് ദേശീയ തലത്തില്‍ പിണറായിയും മമതയും ഒപ്പം നില്‍ക്കുന്നുവെന്നത് ബിജെപിക്കെതിരായ പ്രതിപക്ഷ പോരാട്ടം ഇത്തവണ കനത്തതായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്.

കോൺഗ്രസ് ഇതര മുന്നണിയോ
അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ ചേരിയുണ്ടാക്കി പൊരുതാന്‍ കണക്ക് കൂട്ടുന്ന കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ നീക്കം. കെജ്രിവാളിന്റെ സമരത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ട്. എഎപിയും ബിജെപിയും ചേര്‍ന്നുള്ള ഒത്തുകളിയാണ് സമരമെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം കോണ്‍ഗ്രസ്- ബിജെപി ഇതര പാര്‍ട്ടികളെല്ലാം ആപ്പിനൊപ്പമുണ്ട് താനും.

വരുന്ന തെരഞ്ഞെടുപ്പിലേക്ക്
ബിജെപിയെ എന്ന പോലെ കോണ്‍ഗ്രസിനേയും മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു മൂന്നാം ബദല്‍ എന്ന സൂചനയാണോ കെജ്രിവാളിന്റെ സമരത്തിനുള്ള പിന്തുണ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള മോദിയുടെ നീക്കത്തെ ചെറുക്കാന്‍ തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതിപക്ഷം തുറന്ന് പ്രഖ്യാപിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിലേക്ക് മോദിക്കുള്ള ശക്തമായ മുന്നറിയിപ്പ് തന്നെയായിട്ടാണ് ഈ ഐക്യത്തെ വിലയിരുത്തേണ്ടത്.












Click it and Unblock the Notifications