കേന്ദ്രത്തിനെതിരെ കുന്തമുനകളായി സോണിയയും പ്രിയങ്കയും, ദില്ലി കത്തുമ്പോൾ രാഹുൽ ഗാന്ധി എവിടെ?
ദില്ലി: രാഹുല്‍ ഗാന്ധി എവിടെ? ദില്ലി ദിവസങ്ങളായി കത്തിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ മുഖമായ രാഹുല്‍ ഗാന്ധിയെ മാത്രം എവിടെയും കാണാനില്ല. അസുഖ ബാധിതയായ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയാ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമടക്കമുളളവര്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ച് രംഗത്തുണ്ട്.
Recommended Video
രാഹുല്‍ ഗാന്ധിയെയാകട്ടെ ട്വിറ്ററില്‍ അല്ലാതെ മറ്റെവിടെയും കാണാനുമില്ല. സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അടിയന്തര യോഗത്തിലും രാഹുലിന്റെ അസാന്നിധ്യം വാര്‍ത്തയായി. രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍ എവിടെയാണ് രാഹുല്‍ ഗാന്ധി?
ട്വിറ്ററിലെ രാഹുൽ ഗാന്ധി
ഫെബ്രുവരി 23 ഞായറാഴ്ച മുതലാണ് ദില്ലി കലാപത്തിന്റെ പിടിയില്‍ അമര്‍ന്നത്. തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 24ന് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു പ്രതികരണം പ്രത്യക്ഷപ്പെട്ടു. ദില്ലിയിലെ അക്രമം ഞെട്ടിക്കുന്നതാണെന്നും അപലപിക്കുന്നുവെന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും അക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
രണ്ട് പ്രതികരണങ്ങൾ
ദില്ലി കലാപവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ പ്രതികരണം ട്വിറ്ററിലൂടെ പുറത്ത് വരുന്നത് ഇന്നാണ്( ഫെബ്രുവരി 27). ദില്ലി കലാപത്തില്‍ ബിജെപി നേതാക്കളേയും ദില്ലി പോലീസിനെയും വിമര്‍ശിച്ച ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയതിന് എതിരെയാണ് പ്രതികരണം. സ്ഥലം മാറ്റപ്പെടാത്ത ധീരനായ ജഡ്ജ് ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു എന്നാണ് ട്വീറ്റ്.
ഉണർന്ന കോൺഗ്രസ്
ദില്ലി കലാപവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ 'ഇടപെടലുകള്‍' ഇവ മാത്രമാണെന്ന് പറയാം. സംഘര്‍ഷം പടരുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കലാപത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച കോണ്‍ഗ്രസ് ഉണര്‍ന്നു. സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്തു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടു.
രാഹുലിന്റെ അസാന്നിധ്യം
പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍ സിംഗും എകെ ആന്റണിയും അടക്കമുളളവര്‍ പങ്കെടുത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധി ഉണ്ടായിരുന്നില്ല. ദില്ലി പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാന്‍ പോയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലും രാഹുല്‍ ഗാന്ധി ഇല്ല എന്നത് ശ്രദ്ധേയമാണ്.
എവിടെ രാഹുൽ?
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും എന്നുളള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഏറെ ഗുരുതരമായ ഒരു സാഹചര്യത്തില്‍ രാഹുല്‍ അപ്രത്യക്ഷനായിരിക്കുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു എന്ന പഴി നിരന്തരം കേള്‍ക്കുന്ന രാഹുല്‍ ഗാന്ധി ആ പട്ടികയിലേക്ക് ഇത് കൂടി ചേര്‍ക്കുകയാണ്. രാഹുല്‍ എവിടെ എന്ന ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വീണ്ടും വിദേശ യാത്ര
രാഹുല്‍ ഗാന്ധി വിദേശത്താണുളളത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ വിദേശത്ത് എവിടെയാണെന്നോ, എന്തിന് പോയെന്നോ വ്യക്തമല്ല. കോൺഗ്രസ് നേതാക്കൾക്കും ഇക്കാര്യത്തിൽ വ്യക്തതയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോറ്റതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാഹുല്‍ രാജി വെച്ചത്. മുന്‍നിര നേതൃസ്ഥാനത്ത് നിന്ന് രാഹുല്‍ പിന്നീട് പതിയെ പിറകിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്.
ഇത് പതിവ്
പൗരത്വ നിയമത്തിന് എതിരെയുളള സമരത്തില്‍ ജാമിയ മിലിയയിലെതടക്കമുളള വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത് പ്രിയങ്ക ഗാന്ധിയായിരുന്നു. ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ധര്‍ണയിരുന്നു. രാഹുല്‍ ഗാന്ധി ആ പരിസരത്ത് എവിടെയും ഉണ്ടായിരുന്നില്ല. രാജ്യത്ത് ഗൗരവതരമായ സംഭവവികാസങ്ങള്‍ ഉണ്ടാകുമ്പോള്‍ രാഹുല്‍ ഗാന്ധി അപ്രത്യക്ഷനാകുന്നത് ഇതാദ്യമായല്ല.
പകരക്കാരിയായി പ്രിയങ്ക
പൗരത്വ പ്രതിഷേധം അലയടിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാഘട്ടത്തിലെത്തി നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക ഗാന്ധി ആ ചുമതലയും ഏറ്റെടുത്തു. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തിക്കാട്ടി ഒക്ടോബറില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം ആസൂത്രണം ചെയ്തിരുന്നു. അന്നും രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു.