ദില്ലിയിലെ വര്‍ഗീയ കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി; സ്‌കൂളുകള്‍ മാര്‍ച്ച് 7 വരെ അടച്ചു
ദില്ലി: സിഎഎ സമരങ്ങള്‍ക്കിടെയുണ്ടായ ദില്ലിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി. അക്രമത്തില്‍ പരിക്കേറ്റ നിരവധി പേരാണ് ഇന്നും ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ എത്തിയത്. 13 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതില്‍ 6 പേരുടെ മൃതദേഹം തിരിച്ചറിയാനുണ്ട്. അതിനിടെ വടക്കു കിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ മാര്‍ച്ച് 7 വരെ അടച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാധ്യമല്ലെന്ന് അധികാരികള്‍ പറഞ്ഞു.

അതേസമയം കലാപത്തില്‍ നടക്കുന്ന അന്വേഷണം ഏകപക്ഷീയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ദില്ലി പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും എന്നാല്‍ കോടതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരുടെ പേരില്‍ കേസെടുത്തിട്ടുണ്ടോയെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് ദില്ലി പോലീസിനോട് ചോദിച്ചു. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ ദില്ലി പൊലീസിന് സമ്മര്‍ദ്ദമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്തത് മുതല്‍ എഎപി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. താഹിറിനെ നേരത്തെ എഎപി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അക്രമത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ആരെയും ഒഴിവാക്കില്ലെന്ന കെജരിവാളിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് നടപടി. ബിജെപി അവരുടെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എഎപി ആവശ്യപ്പെട്ടു.
നേരത്തെ ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരാണ് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയത്. അതേസമയം കപില്‍ മിശ്ര കലാപത്തിനെതിരെ ജന്തര്‍മന്ദറില്‍ ഇന്ന് സംഘടിപ്പിച്ച സമാധാന മാര്‍ച്ചില്‍ പങ്കെടുത്തു. ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും മാര്‍ച്ചില്‍ ഉയര്‍ന്നിരുന്നു. ദില്ലി പീസ് ഫോറം എന്ന എന്‍ജിഒയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അതേസമയം ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും ദില്ലി പോലീസിനും നാലാഴ്ച സമയം നല്‍കിയിട്ടുണ്ട് കോടതി.












Click it and Unblock the Notifications