പ്രിയങ്കയെ രണ്ട് മാസത്തേയ്ക്ക് ഉത്തർപ്രദേശിലേക്ക് വിട്ടതല്ല; ബിജെപിക്ക് മുന്നറിയിപ്പുമായി രാഹുൽ
ദില്ലി: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും അണികളുടെ അഭ്യർത്ഥനകൾക്കും വിരാമമിട്ട് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തികച്ചും നാടകീയമായാണ് പ്രിയങ്ക ഗാന്ധിയെ ഔദ്യോഗിക ചുമതലകൾ ഏൽപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. എൺപത് ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. എസ്പി-ബിഎസ്പി സഖ്യത്തെ വെല്ലുവിളിച്ച് യുപിയിലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനിരിക്കുന്ന കോൺഗ്രസിന് പ്രിയങ്കയുടെ സാന്നിധ്യം ഗുണം ചെയ്യും.
തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടല്ല പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശിലേക്ക് അയച്ചതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വളരെ നിർണായകമായ ദൗത്യമാണ് പ്രിയങ്കയ്ക്ക് ചെയ്തു തീർക്കാനുള്ളത്. പ്രിയങ്ക ഗാന്ധിക്ക് പുതിയ ചുമതല നൽകിയത് ബിജെപി പരിഭ്രാന്തരാക്കിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

കിഴക്കൻ ഉത്തർപ്രേദേശ്
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെ നിയമിച്ചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് മറ്റു ഭാഗങ്ങളുടെ ചുമതല. പ്രധാന മന്ത്രിയുടെ മണ്ഡലമായ വാരണാസി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് കിഴക്കൻ ഉത്തർപ്രദേശ്

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് പ്രിയങ്കയുടെ തീരുമാനമനുസരിച്ചായിരിക്കും എന്നാണ് രാഹുൽ ഗാന്ധിയുടെ മറുപടി. ഉത്തർ പ്രദേശായാലും ഗുജറാത്തായാലും പിൻ നിരയിൽ നിന്ന് കളിക്കാൻ തങ്ങളില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മികച്ച നേതാക്കൾ
വളരെയധികം കഴിവുകളുള്ള കഠിനാധ്വാനിയായ വ്യക്തിയാണ് എന്റെ സഹോദരി. അവരോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ജ്യോതിരാദിത്യസിന്ധ്യയും മിടുക്കനായ യുവ നേതാവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ജനങ്ങൾക്കുള്ള സന്ദേശം
ഉത്തർപ്രദേശിലെ ജനങ്ങളോടുള്ള തന്റെ സന്ദേശം ഇതാണ്, ബിജെപി ഭരണം സംസ്ഥാനത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കുകയാണ് പുതിയ ചുതലക്കാരുടെ ദൗത്യം. ഇവർ സംസ്ഥാനത്തിന് പുതിയ ദിശാബോധം നൽകും രാഹുൽ ഗാന്ധി വ്യക്തമാക്കി.

രണ്ട് മാസത്തേയ്ക്ക് വിട്ടതല്ല
രണ്ട് മാസത്തേയ്ക്ക് പ്രിയങ്ക ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും ഉത്തർപ്രദേശിലേക്ക് വിട്ടതല്ല. കോൺഗ്രസ് ആശയങ്ങളെ ഉത്തർപ്രദേശിൽ മുന്നോട്ട് കൊണ്ടുപോവുകയാണ് അവരുടെ ദൗത്യം. കർഷകർക്കും യുവാക്കൾക്കും പാവപ്പെട്ടവർക്കും വേണ്ടി പോരാടുന്നതാണ് ഞങ്ങളുടെ ആശയം , ഇത് പുതിയ ചിന്തകൾക്ക് വഴി തുറക്കും. രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ ചുമതലയേൽക്കും
ഫെബ്രുവരി ആദ്യ ആഴ്ച പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി ചുമതലയേൽക്കും. ഇതിന് മുമ്പ് പല തിരഞ്ഞെടുപ്പുകളിലും രാഹുൽ ഗാന്ധിയുടെ അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും പ്രിയങ്ക ഗാന്ധി പ്രചാരണ റാലികളിൽ സജീവമായി പങ്കെടുത്തിരുന്നു.

പരിഹസിച്ച് ബിജെപി
പ്രിയങ്ക ഗാന്ധിയെ പുതിയ പദവിയിൽ നിയോഗിച്ചതോടെ രാഹുൽ ഗാന്ധി പരാജയമാണെന്ന് കോൺഗ്രസ് സമ്മതിച്ചുവെന്ന് ബിജെപി പരിഹസിച്ചു. കോൺഗ്രസിൽ കുടുംബവാഴ്ചയാണ് നടക്കുന്നത് എന്നതിനുള്ള തെളിവാണിതെന്നും ബിജെപി വക്താവ് ബാബുൽ സുപ്രിയോ പ്രതികരിച്ചു. ബിജെപി പ്രവർത്തകർക്ക് പാർട്ടിയാണ് കുടുംബമെങ്കിൽ കോൺഗ്രസിൽ ഒരു കുടുംബം തന്നെയാണ് പാർട്ടിയെന്ന് ബിജെപി വക്താവ് സംബിത് പത്രയും പരിഹസിച്ചു.












Click it and Unblock the Notifications