നാമനിർദ്ദേശ പത്രിക വാങ്ങി ദിഗ് വിജയ് സിംഗ് ,'നാളെ പത്രിക നൽകും'; മത്സരം തരൂരും സിംഗും തമ്മിൽ?
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക വാങ്ങിയതായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പത്രിക നാളെ സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതോടെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ പോരാട്ടം ദിഗ്വിജയ് സിംഗും ശശി തരൂരും തമ്മിലാണെന്ന് ഏറെ കുറെ ഉറപ്പായി.
പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാണോയെന്ന ചോദ്യത്തിന് തന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നാണായിരുന്നു സിംഗിന്റെ പ്രതികരണം. നാമനിർദ്ദേശ പത്രിക പിൻവലിക്കുമോയെന്ന ചോദ്യത്തിന് അവസാന ദിനം വരെ കാത്തിരീക്കൂവെന്നും എ ഐ സി സി ആസ്ഥാനത്ത് മാധ്യമങ്ങളോട് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. നിങ്ങൾ എന്താണ് തന്റെ മത്സരത്തെ ഗൗരവമായി കാണാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ദിവസം കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷം സിംഗ് ദില്ലിയിലേക്ക് മടങ്ങിയിരുന്നു. സോണിയ ഗാന്ധി അദ്ദേഹത്തെ വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. പിന്നാലെയാണ് അദ്ദേഹവും മത്സരിക്കാൻ തയ്യാറാണെന്നുള്ള വാർത്തകൾ ശക്തമായത്. ഉടൻ തന്നെ അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ സിംഗ് അധ്യക്ഷനാകുന്നതിനോട് പല നേതാക്കളും എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യത ഇല്ല. കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം പ്രശ്ന പരിഹാരത്തിനായി ഇടപെടലുകൾ നടത്തിയ നേതാവാണ് സിംഗ്. എന്നാൽ സിംഗിന്റെ ഇപ്പോഴത്തെ ഈ നീക്കം ഗെഹ്ലോട്ടിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള പ്ലാൻ ബി ആണോയെന്ന തരത്തിലുള്ള ചർച്ചകളും ശക്തമാണ്.

നേരത്തേ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ച നേതാവായിരുന്നു ഗെഹ്ലോട്ട്. എന്നാൽ ഒരാൾക്ക് ഒരു പദവിയെന്ന പാർട്ടി നിർദ്ദേശം അംഗീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഗെഹ്ലോട്ടിനോട് നേതൃത്വം ആവശ്യപ്പെട്ടു. മാത്രമല്ല യുവ നേതാവ് കൂടിയായ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമവും കോൺഗ്രസ് നേതൃത്വം തുടങ്ങി. തുടർന്ന് തന്റെ പക്ഷത്തെ എം എൽ എമാരെ അണിനിരത്തി സച്ചിനെതിരെ ഗെഹ്ലോട്ട് പടയൊരുക്കം നടത്തുകയായിരുന്നു. എം എൽ എമാർ രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കിയതോടെ ഹൈക്കമാന്റ് അനുനയ നീക്കങ്ങളിലേക്ക് കടന്നു.

അതേസമയം നേതൃത്വത്തിനെ സമ്മർദ്ദത്തിലാക്കിയ ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കരുതെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ ഹൈക്കമാന്റ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗെഹ്ലോട്ടിനെ സോണിയ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയിൽ അദ്ദേഹത്തോട് മത്സരിക്കാൻ സോണിയ ഗാന്ധി വീണ്ടും ആവശ്യപ്പെടുമോയെന്നതാണ് ഉയരുന്ന ചോദ്യം.

അതിനിടെ ജി 23 യുടെ പ്രതിനിധിയായി നാളെ ശശി തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. തനിക്ക് പിന്തുണ കൂടി വരികയാണെന്നാണ് തരൂർ വ്യക്തമാക്കുന്നത്. പ്രശസ്ത ഉറുദു കവി മജ്റൂഹ് സുല്‍ത്താന്‍പുരിയുടെ വരികൾ ഇന്ന് തരൂർ ട്വിറ്ററിലൂടെ പങ്കിട്ടിരുന്നു. 'ലക്ഷ്യത്തിലേക്ക് താൻ ഒറ്റയ്ക്ക് നടന്ന് തുടങ്ങിയിരിക്കുന്നു, ഒപ്പം ചേർന്ന ആളുകൾ ഒരു ആൾക്കൂട്ടമായി', എന്നായിരുന്നു തരൂർ പങ്കുവെച്ച വരികൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി നേതാക്കൾ തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് തരൂർ നേരത്തേ പറഞ്ഞിരുന്നു. ഒക്ടോബർ 8 നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications