ഗ്യാസ് ചേംബറായി ദില്ലി, ശ്വാസംമുട്ടി ജനങ്ങൾ, അന്തരീക്ഷ മലിനീകരണം രൂക്ഷം, കടുത്ത നടപടികളുമായി സർക്കാർ
Recommended Video
ദില്ലി:ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നു, ആസ്തമയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മലിനീകരണം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാൻ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഹരിയാണ, ദില്ലി, പഞ്ചാബ് എന്നിവിടങ്ങളിലെ ഉന്നതതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ കത്തിക്കുന്ന കർഷകർക്ക് പിഴ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ അടിയന്തര നടപടികളാണ് ആവശ്യമെന്നും വർദ്ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണത്തിന് സ്ഥിരമായൊരു പരിഹാരം പിന്നീട് പരിഗണിക്കുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർഷകർ കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ കത്തിക്കുന്നത് തടയാൻ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ഹരിയാനയിലേയും പഞ്ചാബിലേയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ദീപാവലിക്ക് ശേഷമാണ് ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അപകടകരം രീതിയിൽ ഉയർന്നത്. വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്. ദില്ലിയിലെ മലിനീകരണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് സുപ്രീം കോടതിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മലിനീരണം തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പഞ്ചാബ്, ഹരിയാണ,യുപി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്.
മലിനീകരണം കുറയ്ക്കാൻ ദില്ലിയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച മാത്രം 223 വാഹനങ്ങൾക്കാണ് പിഴയീടാക്കിയിരിക്കുന്നത്. അതേസമയം വാഹനനിയന്ത്രണം കാര്യക്ഷമമല്ലെന്ന് കോടതി വിമർശിച്ചു.












Click it and Unblock the Notifications