ഒരിഞ്ച് പോലും പിന്നോട്ട് പോവരുത്; കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോവരുതെന്നും അദ്ദേഹം കര്‍ഷകരോട് ആവശ്യപ്പെട്ടു. 'നിങ്ങൾ ഒരിഞ്ച് അനങ്ങരുതെന്ന് ഞാൻ കർഷകരോട് പറയും. നിങ്ങളുടെ പ്രതിഷേധം തുടരുക. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
നിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കുക എന്നുള്ളത് മാത്രമാണം സര്‍ക്കാറിന് മുന്നിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന ആക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 50 കർഷകരെ ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ ആരാണ് അനുവദിച്ചത്? എന്തുകൊണ്ടാണ് അവരെ തടയാതിരുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അവരെ തടയുക എന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ജോലിയല്ലേ? ഇതിന് പിന്നിലെ തന്ത്രം എന്തായിരുന്നുവെന്ന് ആഭ്യന്തരമന്ത്രിയോട് ചോദിക്കുക. പ്രധാനമന്ത്രി അഞ്ച് ബിസിനസുകാർക്കായിട്ടാണ് പ്രവർത്തിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും അവര്‍ക്കായി കൊണ്ടുവന്നതാണ്. ഇപ്പോള്‍ അവര്‍ക്കായി കർഷക നിയമവും കൊണ്ടുവന്നു. കൃഷിക്കാർ പിൻവാങ്ങേണ്ട ആവശ്യമില്ല, ഞങ്ങൾ അവരെ പൂർണ്ണമായും സഹായിക്കും. ഇതെല്ലാം താനെ അവസാനിക്കുമെന്ന് പ്രധാനമന്ത്രി മോദി വിചാരിക്കരുത്. ഇത് നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ കർഷകത്തൊഴിലാളികളെ ആക്രമിച്ച് പ്രധാനമന്ത്രി ഇന്ത്യയെ ദുർബലപ്പെടുത്തുകയാണെന്ന് നേരത്തെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. രാജ്യവിരുദ്ധ ശക്തികൾക്ക് മാത്രമേ ഇതിന്‍റെ പ്രയോജനം ലഭിക്കൂ. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ദുർബലപ്പെടുത്താമെന്ന് അറിയണമെങ്കിൽ ആരെങ്കിലും മോദി സർക്കാരിൽ നിന്ന് പഠിക്കണമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
Recommended Video