ക്ഷേത്രങ്ങൾ ബിജെപിയുടെ കുത്തകയോ?മോദിയുടേത് എല്ലാ വിഷയത്തിലും ഏകാധിപത്യ നിലപാടെന്ന് രാഹുൽ ഗാന്ധി
ദില്ലി: ബിജെപിയെയും മോദി സർക്കാരിനെയും കടന്നാക്രമിച്ച് വീണ്ടും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി കരുതുന്നത് അവര്‍ക്ക് മാത്രമാണ് അമ്പലങ്ങളില്‍ പോകാന്‍ കഴിയുക എന്നാണ്. താന്‍ തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് ബിജെപിയെ ഭ്രാന്തുപിടിപ്പിച്ചത് എന്തിനാണെന്ന് താന്‍ ഇപ്പോഴും അത്ഭുതപ്പെടാറുണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു. പള്ളിയിലോ ഗുരുദ്വാരയിലോ ഞാൻ പോകാന്‍ പാടില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും രാഹുൽ ഗാന്ധി ഉന്നയിച്ചു.
നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാ വിഷയങ്ങളിലും കടുത്ത ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. ചർച്ചകൾ നടത്താനുള്ള സാഹചര്യങ്ങളിൽ നിന്ന് അവർ മാറി നിൽക്കുകയാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. കശ്മീര്‍ വിഷയത്തില്‍ പല തവണ താന്‍ അരുണ്‍ ജെറ്റ്‌ലിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അവര്‍ അവഗണിച്ചു. തുടർന്നും അദ്ദേഹത്തെ കണ്ടപ്പോൾ കശ്മീർ വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒരു പ്രശ്നവുമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
പ്രതിപക്ഷം ഒരുമിക്കും...
അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏതു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്കും തയാറാണെന്നും കേന്ദ്രത്തില്‍ സഖ്യ രൂപീകരണത്തിനായി ബിഎസ്പിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രവും സംസ്ഥാനവും വ്യത്യാസം...
പതിനഞ്ചു വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിലിരുന്ന മഹാരാഷ്ട്രയില്‍ ബിഎസ്പിയുമായി കടുത്ത മത്സരം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തും കേന്ദ്രത്തിലും സഖ്യം ചേരുന്നത് തമ്മില്‍ വ്യത്യാസമുണ്ട്. ബിഎസ്പി നേതാവ് മായാവതി ഉദ്ദേശിച്ചതും അതാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് വിജയിക്കാനാകും. എന്നാല്‍ മഹാരാഷ്ട്രയില്‍ സഖ്യമുണ്ടെങ്കില്‍ അത് ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.
കോൺഗ്രസിൽ വർഗീയത
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് കഴിഞ്ഞ ദിവസം ബിഎസ്പി അദ്ധ്യക്ഷ മായാവതി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വന്നിരിക്കുന്നത്. രാഹുലും സോണിയാഗാന്ധിയും തങ്ങളുമായി തൃപ്തികരമായൊരു സഖ്യത്തിന് തയ്യാറായിരുന്നു. പക്ഷെ മറ്റുചില കോണ്‍ഗ്രസ് നേതാക്കള്‍ സഖ്യത്തിന് എതിരായിരുന്നു. ദ്വിഗ് വിജയ്സിങ്ങിനെ പോലുള്ള നേതാക്കളാണ് എതിര് നിന്നതെന്നും മായാവതി ആരോപിച്ചിരുന്നു. ദളിതരുടെയും സമൂഹത്തിൽ അധസ്ഥിത വിഭാഗത്തിൽപെട്ടവരുടെയും പിന്തുണ ലഭിച്ചിട്ടും കോൺഗ്രസിന് വർഗീയ മനഃസ്ഥിതിയാണുള്ളതെന്നും മായാവതി പറഞ്ഞു.