ദിവസേന രണ്ട്-മൂന്ന് കിലോ 'അധിക്ഷേപം' ഭുജിക്കുന്നതിനാലാണ് താൻ ക്ഷീണിക്കാത്തത്; തെലങ്കാനയിൽ മോദി
ദില്ലി: പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിവസേന രണ്ട്-മൂന്ന് കിലോ അധിക്ഷേപം ഭുജിക്കുന്നതിനാലാണ് തനിക്ക് ക്ഷീണം തോന്നാത്തതെന്നായിരുന്നു മോദിയുടെ വാക്കുകൾ.തെലങ്കാനയിൽ ബി ജെ പി പരിപാടിയിലായിരുന്നു മോദിയുടെ പ്രതികരണം.

'നിരവധി പേർ തന്നോട് ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് ക്ഷീണം അനുഭവപ്പെടാത്തതെന്ന്. ഞാൻ ക്ഷീണിക്കാത്തത് ദിവസവും രണ്ട്-മൂന്ന് കിലോ അധിക്ഷേപം ഭുജിക്കുന്നതിനാലാണ്. അധിക്ഷേപങ്ങൾ ഊർജമാക്കി മാറ്റാനുള്ള കഴിവ് തനിക്ക് ദൈവം തന്നിട്ടുണ്ട്', മോദി പറഞ്ഞു. 'നിരാശയിൽ ചിലർ മോദിയെ ദിനംപ്രതി അധിക്ഷേപിക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരു ചായ കുടിച്ച് ചിരിയോടെ ആ അധിക്ഷേപങ്ങളെയൊക്കെ തള്ളിക്കളയൂ. താമര വിരിയുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ. അവർ ഇങ്ങനെ അധിക്ഷേപം ചൊരിഞ്ഞ് കൊണ്ടേയിരിക്കും', മോദി പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനേയും പരോക്ഷമായി അദ്ദേഹം വിമർശിച്ചു. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരല്ല മറിച്ച് ജനങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരിനേയാണ് സംസ്ഥാനത്തിനാവശ്യം എന്ന് മോദി പറഞ്ഞു. ഭാരത് രാഷ്ട്ര സമിതി സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
കെ സി ആറിന്റെ അന്ധവിശ്വാസങ്ങളേയും മോദി വിമർശിച്ചു. 'തെലങ്കാന എന്നത് വിവരസാങ്കേതിക വിദ്യയുടെ കേന്ദ്രമാണ് . എന്നാൽ ഈ ആധുനിക നഗരത്തിൽ അന്ധവിശ്വാസമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്, അത് വളരെ സങ്കടകരമാണ്. തെലങ്കാന വികസിക്കണമെങ്കിൽ, പിന്നോക്കാവസ്ഥയിൽ നിന്ന് അതിനെ ഉയർത്തണമെങ്കിൽ ആദ്യം ചെയ്യേണ്ടത് അന്ധവിശ്വാസം തുടച്ച് നീക്കുകയാണ്', മോദി പറഞ്ഞു.
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യക്തമായത് സൂര്യോദയം എന്നത് അകലെ അല്ലെന്നാണ്. അന്ധകാരം ഇവിടെ ഇല്ലാതാകും, തെലങ്കാനയിൽ എല്ലായിടത്തും താമര വിരിയുക തന്നെ ചെയ്യും', പ്രധാനമന്ത്രി പറഞ്ഞു.
ശനിയാഴ്ച ആന്ധ്ര സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം തെലങ്കാനയിൽ എത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് മോദി തറക്കല്ലിട്ടിരുന്നു.
10,500 കോടിരൂപയുടെ പദ്ധതികൾ അടിസ്ഥാനസൗകര്യങ്ങളിലും ജീവിതസൗകര്യങ്ങളിലും സ്വയംപര്യാപ്തതയിലും പുതിയ മാനങ്ങൾ സൃഷ്ടിച്ചു വിശാഖപട്ടണത്തിന്റെയും ആന്ധ്രാ പ്രദേശിന്റെയും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനുള്ള മാധ്യമമായി വർത്തിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമാകട്ടെ, സംരംഭകത്വമാകട്ടെ, സാങ്കേതികവിദ്യയോ മെഡിക്കൽ പ്രൊഫഷനോ ആകട്ടെ, എല്ലാ മേഖലകളിലും ആന്ധ്രാ പ്രദേശിലെ ജനങ്ങൾ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.












Click it and Unblock the Notifications