'മാംസാഹാരം ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ല'; കഴിക്കരുതെന്ന് ഗുജറാത്ത് സ്പീക്കര്‍
അഹമ്മദാബാദ്: മാംസാഹാരം കഴിക്കരുതെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് ബിജെപി നേതാവും ഗുജറാത്ത് നിയമസഭ സ്പീക്കറുമായ രാജേന്ദ്ര തിവ്രേദി. മാംസ ഭക്ഷണം ഇന്ത്യന്‍ സംസ്കാരത്തിന് വിരുദ്ധമാണെന്ന് ത്രിവേദി പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു ത്രിവേദി. കണ്ണുകൾ അടച്ച് ജനിക്കുന്നവര്‍ മാംസാഹാരികളാണെന്നും ത്രിവേദി പറഞ്ഞു.

'മാംസാഹാരം കഴിക്കരുതെന്നാണ് ഭാരതീയ സംസ്കാരം. നാം വെജിറ്റേറിയൻ ആയിരിക്കണം. എന്തുകൊണ്ട്? ഋഷിവര്യന്‍മാര്‍ പറയുന്നത് ഒരു പൂച്ചക്കുട്ടി ജനിക്കുമ്പോൾ അതിന്റെ കണ്ണുകൾ അടഞ്ഞിരിക്കുമെന്നാണ്, നായ്ക്കുട്ടികൾ, കടുവകളുടെ കുഞ്ഞുങ്ങൾ, സിംഹങ്ങൾ ഇവയെല്ലാം ജനിക്കുമ്പോള്‍ അവയുടെ കണ്ണുകള്‍ അടച്ചിട്ടാണ് ജനിക്കുന്നത്. ജനിക്കുമ്പോൾ സന്തതികളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്ന മൃഗങ്ങളെല്ലാം മാംസാഹാരികളാണ്, പക്ഷേ, മനുഷ്യ കുഞ്ഞുങ്ങള്‍ കണ്ണുതുറന്നാണ് ജനിക്കുന്നത്, അതിനാൽ നമുക്ക് മാംസാഹാരം കഴിക്കാൻ കഴിയില്ല. ഇതാണ് പ്രകൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ അത് നേരത്തേ തന്നെ മനസിലാക്കിയിരിക്കുന്നു, ത്രിവേദി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
നേരത്തേ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത് ഡോ ബി ആര്‍ അംബേദ്കറല്ലെന്ന് ത്രിവേദി പറഞ്ഞിരുന്നു. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ അംബേദ്കര്‍ ചുമതലപ്പെടുത്തിയത് ബ്രാഹ്‍മണനായ ബിഎന്‍ റാവുവിനെയാണെന്നായിരുന്നു സ്പീക്കറുടെ പ്രസ്താവന. അംബേദ്കറിന്റെ തന്നെ വാക്കുകള്‍ എടുത്ത് സംസാരിക്കുകയാണെങ്കില്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബെനെഗല്‍ നര്‍സിങ് റാവുവാണ്. - അദ്ദേഹം ബ്രാഹ്‍മണനാണ് എന്നായിരുന്നു ത്രിവേദി പറഞ്ഞത്.












Click it and Unblock the Notifications