'വരുംനാളുകൾ അയാളുടേതാണ്' ബിഹാർ തിരഞ്ഞെടുപ്പിലെ പ്രകടനത്തിൽ തേജസ്വിയെ അഭിനന്ദിച്ച് ദുഷ്യന്ത് ചൌട്ടാല
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ തേജസ്വി യാദവിനെ പ്രശംസിച്ച് ഹരിയാണ ഉപപ്രധാനമന്ത്രി ദുഷ്യന്ത് ചൌട്ടാല. എൻഡിഎയുടെ ഘടകകക്ഷിയായ ജെജെപി ഹരിയാണയിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ്. ഞാൻ നിതീഷ് കുമാറിനെയും സുശീൽ മോദിയെയും അഭിനന്ദിക്കുന്നു. ജനങ്ങൾ അവരിൽ വിശ്വാസമർപ്പിച്ചു. തേജസ്വി യാദവ് നന്നായി പോരാടി. അദ്ദേഹം ചെറുപ്പക്കാരനും ഊർജ്ജസ്വലനുമാണ്. വരുംനാളുകൾ അയാളുതേടാണെന്നുമാണ് ആർജെഡിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ചൌട്ടാല പ്രതികരിച്ചത്. ആർജെഡി, കോൺഗ്രസ്, സിപിഐ, സിപിഐഎം. സിപിഐഎൽ എന്നീ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെട്ട മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചത് തേജസ്വി യാദവിനെയാണ്.
മൂന്ന് ഘട്ടങ്ങളിലായി നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ രാത്രി വൈകി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ 125 സീറ്റുകളുടെ ഭൂരിപക്ഷമാണ് എൻഡിഎയ്ക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടിയിരുന്നത്. ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവണമെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ടത് ബിജെപി ആയിരുന്നെങ്കിലും മഹാസഖ്യത്തെ നേരിട്ട ആർജെഡിയാണ് ബിഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എൻഡിഎയുടെ ഭാഗമായി മത്സരിച്ച ജെഡിയുവിന് 43 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. 110 സീറ്റുകളിലും മഹാസഖ്യമാണ് വിജയിച്ചത്. ഒവൈസിയുടെ എഐഎംഐഎമ്മിന് അഞ്ച് സീറ്റുകളും ബിഎസ്പി ഒരു സീറ്റിലും വിജയിച്ചിരുന്നു. 16 സീറ്റുകളിൽ ഇടതുപക്ഷമാണ് വിജയിച്ചത്.

ഇന്ത്യാ ടുഡേ- ആക്സിസ് എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ജനപ്രീതിയുടെ കാര്യത്തിൽ നിതീഷ് കുമാറിനെക്കാൾ മുമ്പിൽ തേജസ്വി യാദവാണ്. സംസ്ഥാനത്തെ 44 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മുൻതൂക്കം നൽകുന്നത് തേജസ്വിയ്ക്കാണ്. നിതീഷ് കുമാറിന് 35 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിക്കുകയെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ബിഹാറിൽ മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ നവംബർ മൂന്നിന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിലാണ് രഘോപൂരിൽ വോട്ടെടുപ്പ് നടന്നത്.
രാഷ്ട്രീയ ജനതാ ദൾ നേതാവും തേജസ്വിയുടെ സഹോദരനുമായ തേജ് പ്രതാപ് യാദവും ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഹസൻപൂർ മണ്ഡലത്തിൽ നിന്ന് ജനതാ ദളിന്റെ രാജ്കുമാർ റായിക്കെതിരെ 21,139 വോട്ടുകൾക്കാണ് തേജ്പ്രതാപ് യാദവ് വിജയിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ളത്. തേജ് പ്രതാപ് യാദവ് നേരത്തെ മഹുവ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഭാര്യയായിരുന്ന ഐശ്വര്യ റായ് നേരിട്ടുള്ള മത്സരത്തിന് വെല്ലുവിളിച്ചതിനെ തുടർന്നാണ് അദ്ദേഹം മണ്ഡലം മാറി മത്സരിക്കാൻ തീരുമാനിച്ചത്.












Click it and Unblock the Notifications