ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി; അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് മമത
കൊൽക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി. മെയ് 19ന് ഏഴാം ഘട്ടത്തിൽ വോട്ടെുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഒരു ദിവസത്തേയ്ക്ക് വെട്ടിക്കുറച്ചു. 324ാം വകുപ്പ് പ്രകാരമാണ് മെയ് 17ന് അവസാനിക്കേണ്ട പരസ്യ പ്രചാരണം മെയ് 16ന് രാത്രി 10 മണിയോടെ അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായകുടെ റാലിക്കിടെ ഉണ്ടായ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്ത് തൃണമൂൽ- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിക്കുന്ന തൃണമൂൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ ആക്രമണം നടത്തുന്നതെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. എന്നാൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സംഘർഷം എന്നാണ് ബിജെപി ആരോപിക്കുന്നത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മമതയ്ക്കെതിരെ രംഗത്ത് വന്നു. ഇതോടെ ബിജെപി- തൃണമൂൽ പോര് രൂക്ഷമാവുകയായിരുന്നു. സംഘർഷത്തിൽ അമിത് ഷായക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തിട്ടുണ്ട്.

അവസാനഘട്ടത്തിന് മുന്നോടിയായി ബംഗാളിലെ നവോത്ഥാന നായകൻ ഊശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടത് ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ബംഗാളിന്റെ നായകന്മാരെ ബഹുമാനിക്കാൻ അറിയാത്തവരാണോ നമ്മുടെ നേതൃ സ്ഥാനത്തേയ്ക്ക് വരേണ്ടതെന്നാണ് മമതാ ബാനർജി ചോദിക്കുന്നത്. അതേ സമയം പ്രതിമ തകർത്ത സംഭവത്തിൽ പങ്കില്ലെന്നാണ് അമിത് ഷാ പറയുന്നത്.
പരസ്യ പ്രചാരണം ഒരു ദിവസം മുമ്പ് അവസാനിപ്പിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് എല്ലാ പാർട്ടികൾക്കും വലിയ തിരിച്ചടിയാണ്. അതേ സമയം തിരഞ്ഞെടുപ്പ് നടപടിയിൽ ഇടപെട്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ പ്രിൻസിപ്പൽ സെക്രട്ടറിആത്രി ഭട്ടാചാര്യയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ചീഫ് സെക്രട്ടറിക്ക് അധിക ചുമതല നൽകിയിട്ടുണ്ട്. പോലീസ് അസിസ്റ്റന്റ് ഡയറക്ടർ രാജീവ് കുമാറിനെയും സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷക സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേ സമയം കമ്മീഷന്റെ തീരുമാനത്തിനെതിരെ മമതാ ബാനർജി രംഗത്തെത്തി. അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് സാഹചര്യമെന്നും ഉദ്യോഗസ്ഥരെ മാറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്നും മമതാ ബാനർജി ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications