കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്ക്ക് ഇരുട്ടടി; ജനറല്‍ സെക്രട്ടറി സ്ഥാനം തെറിക്കും? പനീര്‍ശെല്‍വം വിഭാഗത്തിനെതിരേ കേസ്

പന്നീര്‍ശെല്‍വം വിഭാഗത്തിലെ രണ്ട് പ്രമുഖ നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ജയലളിതയുടെ ഡമ്മി മൃതദേഹവുമായി പ്രചാരണം നടത്തിയതിനാണ് കേസ്.

  • By Ashif
Google Oneindia Malayalam News

ദില്ലി/ചെന്നൈ: ആര്‍കെ നഗര്‍ മണ്ഡലത്തില്‍ പണം നല്‍കി വോട്ട് പിടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെ തിരഞ്ഞൈടുപ്പ് കമ്മീഷന്‍ കടുത്ത നടപടിക്ക്. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തിന്റെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികല നടരാജനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതിനെതിരേ ഒ പനീര്‍ശെല്‍വം വിഭാഗം നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ഇക്കാര്യം കമ്മീഷന്‍ പരിഗണിക്കവെയാണ് ശശികല വിഭാഗം ആര്‍കെ നഗറില്‍ വോട്ടിന് പകരം പണം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വോട്ട് പിടിക്കാന്‍ 89 കോടി രൂപ

ആര്‍കെ നഗറില്‍ വോട്ടെടുപ്പ് റദ്ദാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആയിരുന്നു കമ്മീഷന്റെ നടപടി. മണ്ഡലത്തില്‍ 89 കോടി രൂപ വോട്ട് പിടിക്കാന്‍ ഇറക്കിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്.

ആദായ നികുതി വകുപ്പ് റെയ്ഡ്

പണമായും മറ്റു ആനുകൂല്യങ്ങളായുമാണ് വോട്ടര്‍മാര്‍ക്ക് സഹായമെത്തിച്ചത്. ഇതിന് മുമ്പിലുണ്ടായിരുന്നത് ശശികല വിഭാഗമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

 റെയ്ഡില്‍ കണ്ടെത്തിയത്

ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധയിലാണ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയത് സംബന്ധിച്ച രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ശശികല വിഭാഗം 89 കോടിയാണ് മണ്ഡലത്തില്‍ വിതരണം ചെയ്തതെന്നായിരുന്നു രേഖകള്‍.

ജയിലില്‍ ഇരുട്ടടി

നിലവില്‍ അഴിമതിക്കേസില്‍ നാല് വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ശശികല. ഇപ്പോള്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. ഇവരെ പാര്‍ട്ടി ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് ശേഷമാണ് തടവ് ശിക്ഷ വിധിച്ചതും ജയിലിലേക്ക് പോയതും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്

പുതിയ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി നിയമനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചുവരികയാണ്. വോട്ടിന് നോട്ട് നല്‍കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അവരുടെ രാഷ്ട്രീയ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാക്കുകയാണ്.

പുതിയ തിരഞ്ഞെടുപ്പ്

പുതിയ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. ജൂണിലുണ്ടാവുമെന്നാണ് കമ്മീഷനുമായി ബന്ധമുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ താന്‍ ജയിക്കുന്നത് തടയാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമെന്ന് ശശികല വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ കുറ്റപ്പെടുത്തി.

ജയലളിതയുടെ മൃതദേഹവുമായി പ്രചാരണം

അതേസമയം, പന്നീര്‍ശെല്‍വം വിഭാഗത്തിലെ രണ്ട് പ്രമുഖ നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ജയലളിതയുടെ ഡമ്മി മൃതദേഹവുമായി പ്രചാരണം നടത്തിയതിനാണ് കേസ്. എം പാണ്ഡ്യരാജന്‍, അഴകുതമിഴ് സെല്‍വി എന്നിവര്‍ക്കെതിരേയാണ് കേസ്. ഇവരാണ് ഡമ്മിയുമായി പ്രചാരണം നടത്തിയ വീഡിയോയില്‍ ഉണ്ടായിരുന്നത്.

ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമികള്‍

ജയലളിതയുടെ വിയോഗത്തിന് ശേഷം അവരുടെ അണ്ണാ ഡിഎംകെ പാര്‍ട്ടി രണ്ടായി പിളര്‍ന്നിരുന്നു. ശശികല വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും. ഇരുവിഭാഗവും തങ്ങളാണ് ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമികളെന്ന് തെളിയിക്കാനുള്ള ശ്രമത്തിനിടെയാണ് വിവാദമായ പ്രചാരണം നടത്തിയത്.

മൃതദേഹത്തിന് അരികെ പ്രസംഗം

ഡമ്മി മൃതദേഹത്തിന് അടുത്ത് നിന്നു പലയിടത്തും പ്രസംഗത്തിച്ചത് പനീര്‍ശെല്‍വം ക്യാംപിന്റെ പ്രധാന പ്രചാരകയായ അഴകു തമിഴ്‌ശെല്‍വിയായിരുന്നു. ഇവര്‍ മൃതദേഹത്തിന് അരികില്‍ നിന്നു പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തമിഴ് ചാനലുകള്‍ പുറത്തുവിട്ടു. മുന്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡിരാജനും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ദേശീയ പതാകയും പുതപ്പിച്ചു

ജയലളിത മരിച്ചതിന് ശേഷം സംസ്‌കരിക്കുന്നതിന് മുമ്പ് അവരെ കിടത്തിയിരുന്ന അതേ തരത്തിലാണ് ഡമ്മി. ദേശീയ പതാകയും പുതപ്പിച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തരംതാണ
വഴിയാണിതെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് കേസെടുത്തിരിക്കുന്നത്.

വീണ്ടും വിലാപ യാത്ര

അന്തരിച്ച നേതാക്കളുടെ മഹിമകളും പ്രവര്‍ത്തനങ്ങളും പറഞ്ഞ് വോട്ട് പിടിക്കുന്നതിന് ഇന്ത്യന്‍ രാഷ്ട്രീയം നേരത്തെ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഡമ്മി മൃതദേഹവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡമ്മി മൃതദേഹവുമായി വീണ്ടും വിലാപയാത്ര നടത്തുകയും വോട്ട് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വളരെ മോശമായ കാര്യമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. സ്വന്തം നേതാവിനെ തന്നെയാണ് അവര്‍ അപമാനിക്കുന്നത്. അവര്‍ കുറച്ചുകൂടെ ആദരവ് നല്‍കണമായിരുന്നുവെന്നും കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു.

English summary
The Election Commission on Sunday cancelled the bye-election, earlier scheduled for Wednesday in RK Nagar, after investigations led to the discovery of a scam where voters were being offered incentives in the form of cash and other materials. As per sources, the revelation brings more trouble for Sasikala Natarajan as the EC will now examine the validity of her appointment as interim general secretary of the ruling AIADMK faction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X