മണ്ഡ്യയില്‍ ജനിച്ച ജയലളിത ഇന്ന് കര്‍ണാടകയുടെ ഏറ്റവും വലിയ തലവേദന.. ജയ വന്നാലേ കാവേരി പ്രശ്‌നമുള്ളൂ..
ബെംഗളൂരു: പുരൈട്ചി തലൈവി എന്ന് വിളിക്കും ചിലര്‍ ജയലളിതയെ. എന്നാല്‍ ആരാധകര്‍ക്ക് ജയലളിത വെറും തലൈവിയല്ല, അമ്മയാണ്. തമിഴ്‌നാട്ടിന്റെ അമ്മ. അമ്മയെന്ന് തന്നെ കരുതുന്ന മക്കള്‍ക്ക് വേണ്ടി ജയലളിത ഏതറ്റം വരെ പോകുകയും ചെയ്യും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തോടായാലും കാവേരി വിഷയത്തില്‍ കര്‍ണാടകത്തോടായാലും അടിച്ചടിച്ച് നില്‍ക്കും അവര്‍.
കേരളത്തിലെയും കര്‍ണാടകത്തിലെയും നട്ടെല്ലില്ലാത്ത ചില ബ്യൂറോക്രാറ്റുകളെ പര്‍ച്ചേസ് വരെ ചെയ്താണ് ജയലളിത സുപ്രധാന കോടതി വിധികള്‍ സമ്പാദിക്കുന്നത് എന്ന് എതിരാളികള്‍ അടക്കം പറയും. ഇതിലെ സത്യം എന്തും ആകട്ടെ. കര്‍ണാടകയുമായുള്ള കാവേരി തര്‍ക്കം ഏറ്റവും കത്തുക തമിഴ്‌നാട്ടില്‍ ജയലളിത അധികാരത്തില്‍ വരുമ്പോഴാണ്. ഈ പറയുന്ന ജയലളിത ജനിച്ചതോ കര്‍ണാടകയിലെ മണ്ഡ്യയില്‍.

മണ്ഡ്യയും കാവേരിയും
കാവേരിയില്ലെങ്കില്‍ മണ്ഡ്യയില്ല. അവിടത്തെ കര്‍ഷകരും. ജയലളിതയുടെ ജന്മനാടായ മണ്ഡ്യ അത്രത്തോളമാ്ണ് കാവേരി നദിയെ ആശ്രയിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് വെള്ളം വിട്ടുകൊടുത്ത ബുധനാഴ്ച മുതല്‍ അക്ഷരാര്‍ഥത്തില്‍ കത്തുകയാണ് മണ്ഡ്യ. അത്രയധികം പ്രക്ഷോഭങ്ങള്‍. പ്രതിഷേധങ്ങള്‍, ബസ്സിന് കല്ലെറിയല്‍ തീവെക്കല്‍, പി ഡബ്ല്യു ഡി ഓഫീസ് ആക്രമിക്കല്‍... മണ്ഡ്യയില്‍ ഇനി നടക്കാന്‍ ബാക്കിയൊന്നും ഇല്ല.

ഇനി ജയലളിതയിലേക്ക്
മണ്ഡ്യ ജില്ലയിലെ പാണ്ഡവപുരം താലൂക്കിലുള്ള മേലുകൊട്ടെയിലാണ് ജയലളിത ജനിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വര്‍ഷത്തിന് ശേഷം. അന്ന് മൈസൂര്‍ പ്രസിഡന്‍സിയുടെ ഭാഗമാണ് മണ്ഡ്യ. ഇന്ന് കര്‍ണാടക സംസ്ഥാനത്തിന്റെയും. എന്നാല്‍ ഇന്ന് ജയലളിത കര്‍ണാടകത്തിന് ശത്രുവാണ്. തമിഴ്‌നാടിന്റെ അമ്മയും. ആ കഥയും അറിയേണ്ടതാണ്.

ജയലളിത തമിഴ്‌നാട്ടിലേക്ക്
തമിഴ് സിനികളിലൂടെയാണ് ജയലളിത തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ എം ജി ആറിലൂടെ. എം ജി ആര്‍ സ്ഥാപിച്ച ഓള്‍ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം എം ജി ആറിന്റെ മരണശേഷം നോക്കി നടത്തുന്നത് ജയലളിതയാണ്. ഒന്നുകൂടി പറഞ്ഞാല്‍ തമിഴ്‌നാട് രാഷ്ട്രീയവും ഇന്ന് ജയലളിതയുടെ കൈകളിലൂടെയാണ് തിരിയുന്നത്.

ജയ വന്നു തര്‍ക്കം തുടങ്ങി
1991 ജൂണ്‍ മാസത്തിലാണ് ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്. 1996 ജൂണ്‍ വരെ. പിന്നീട് 2001ലും 2011ലും 2104ലും 2015ലും ജയ തമിഴ്‌നാട് മുഖ്യമന്ത്രിയായി. എപ്പോഴെല്ലാം ജയയോട് കാവേരി വിഷയത്തില്‍ മുട്ടിയോ, അപ്പോഴെല്ലാം തോറ്റ ചരിത്രമേ കര്‍ണാടകയ്ക്ക് ഉള്ളൂ.

1991 ല്‍ ജയ വാങ്ങിയത്
ഒരു നൂറ്റാണ്ടോളമായി തുടരുന്ന കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകുന്നത് ജയ ആദ്യമായി തമിഴകം ഭരിച്ച 1991 ലാണ്. കാവേരി ട്രിബ്യൂണല്‍ അന്ന് കര്‍ണാടകയോട് ആവശ്യപ്പെട്ടത് 205 ടി എം സി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാനാണ്. ഓരോ വര്‍ഷവും കര്‍ണാടക തമിഴ്‌നാടിന് കൊടുക്കേണ്ട ജലത്തിന്റെ കണക്കാണ് ഇത്.

കരുണാനിധി ചെയ്തത്
തമിഴ്‌നാട് ഡി എം കെ ഭരണത്തിലായിരുന്ന സമയത്തും കര്‍ണാടകവും തമിഴ്‌നാടുമായി തര്‍ക്കങ്ങള്‍ നടന്നു. ഇല്ല എന്നല്ല. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി, കര്‍ണാടത്തിലെ മുഖ്യമന്ത്രിമാരായ കുമാരസ്വാമിയുമായും പിന്നീട് യെഡിയൂരപ്പയുമായും ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു. ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പലപ്പോഴും ചര്‍ച്ചകള്‍ അലസുകയും കോടതിയിലേക്കും കാവേരി ട്രിബ്യൂണലിലേക്കും വിഷയം എത്തുകയും ചെയ്തു എന്നത് വേറെ കാര്യം.

ജയ വീണ്ടും വന്നു
2001 ല്‍ ജയലളിത തമിഴ്‌നാട്ടില്‍ വീണ്ടും അധികാരത്തിലെത്തി. 2002ലാണ് കര്‍ണാടകത്തെ ബാധിച്ച ഏറ്റവും വലിയ വരള്‍ച്ചയുണ്ടാകുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്ത കാവേരി റിവര്‍ അതോറിറ്റി യോഗത്തില്‍ നിന്നും ജയലളിത ഇറങ്ങിപ്പോയി. സുപ്രീം കോടതിയെ സമീപിച്ചു. അന്ന് പ്രതിദിനം 1.2 ടി എം സി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.

കര്‍ണാടക കത്തി, മഴ വന്ന് കെടുത്തി
വലിയ പ്രതിഷേധങ്ങള്‍ക്കാണ് അന്ന് കര്‍ണാടക സാക്ഷ്യം വഹിച്ചത്. അക്രമസംഭവങ്ങള്‍ ദിവസങ്ങളോളം നീണ്ടു. സംസ്ഥാനം മൊത്തം പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് നിറഞ്ഞു. മുഖ്യമന്ത്രി എം എം കൃഷ്ണ ബെംഗളൂരു മുതല്‍ മണ്ഡ്യ വരെ പദയാത്ര നടത്തി. ഭാഗ്യത്തിന് മഴ പെയ്തു. കര്‍ണാടകയെ പ്രകൃതി രക്ഷിച്ചു.

കഥ തുടരുന്നു...
ഏതാണ്ട് ഇതേ കഥയുടെ ആവര്‍ത്തനമാണ് 2012 ലും രണ്ട് സംസ്ഥാനങ്ങളും കണ്ടത്. അന്നും തിരിച്ചടി നേരിട്ടത് കര്‍ണാടകത്തിന്. 2012 ഒക്ടോബര്‍ ആറിന് കര്‍ണാടകത്തില്‍ ബന്ദായിരുന്നു. ഇപ്പോഴിതാ വീണ്ടും ജയലളിത തമിഴ്‌നാട് ഭരിക്കുന്നു. സ്വസ്ഥത നഷ്ടപ്പെട്ട കര്‍ണാടകം അലയുന്നു. ജയലളിതയുടെ കോലം കത്തിച്ചും ആത്മാവിന് ബലിയിട്ടുമാണ് ജന്മനാടായ മണ്ഡ്യയിലെ ജനങ്ങള്‍ അവരോടുള്ള ദേഷ്യം തീര്‍ക്കുന്നത്.












Click it and Unblock the Notifications