കൊവിഷീല്‍ഡ് വാക്‌സിന് പച്ചക്കൊടി, കൊവാക്സിന് അനുമതിയില്ല, ഭാരത് ബയോടെകിനോട് കൂടുതൽ വിവരം തേടി
ദില്ലി: ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന് അനുമതി നല്‍കാതെ വിദഗ്ധ സമിതി. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി ഭാരത് ബയോടെകിനോട് കൊവാക്‌സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഭാരത് ബയോടെക് നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന വിവരങ്ങള്‍ കൊവാക്‌സിന് അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ പര്യാപ്തമല്ലെന്നും അതിനാല്‍ വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.
കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന് നേരത്തെ വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുളള അനുമതി നല്‍കിയിരുന്നു. കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാണവും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസിനിക്കയുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, അമേരിക്കയിലെ ഫൈസര്‍ എന്നീ സ്ഥാപനങ്ങളാണ് വിദഗ്ധ സമിതിക്ക് മുന്നില്‍ എത്തിയത്. ഡിസംബര്‍ നാലിന് ഫൈസര്‍ ആണ് ആദ്യമായി അനുമതി തേടി വിദഗ്ധ സമിതിക്ക് മുന്നിലെത്തിയത്. ഡിസംബര്‍ 6ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിസംബര്‍ 7ന് ഭാരത് ബയോടെകും അനുമതി തേടി. കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി രാജ്യത്ത് ശനിയാഴ്ച ഡ്രൈ റണ്‍ നടക്കാനിരിക്കുകയാണ്.
Recommended Video