ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും? പിന്തുണച്ച് പവാറിന്റെ 'പവർ പ്ലേ'; കലിച്ച് തുള്ളി ശിവസേന
മുംബൈ; മഹാരാഷ്ട്രയിൽ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. എൻ സി പിയും ശിവസേനയും ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുവെന്ന് ബി ജെ പി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയ്ക്കും എൻ സി പി നേതാവ് അജിത് പവാറിനും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം.
എന്നാൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ബി ജെ പി തങ്ങളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് ശിവേസന വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങൾ ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. ഭരണത്തുടർച്ച ലഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനുള്ള ചരടുവലികൾ ഷിൻഡെ ആരംഭിച്ചിരുന്നു. എന്നാൽ ബി ജെ പി ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. കൂടുതൽ മന്ത്രിസ്ഥാനവും നിർണയക വകുപ്പുകളും ഷിൻഡെ പക്ഷത്തെ അനുനയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

10 മന്ത്രിസ്ഥാനങ്ങൾ എൻ സി പിക്ക് നൽകിയേക്കും. 43 അംഗ മന്ത്രിസഭയായിരിക്കും അധികാരത്തിലേറുക. 21 മന്ത്രിസ്ഥാനങ്ങൾ ബി ജെ പിക്കും ലഭിച്ചേക്കും. ആഭ്യന്തരം, ധനകാര്യം, നഗരവികസനം, റവന്യൂ തുടങ്ങിയ വകുപ്പുകൾ ബി ജെ പി നിലനിർത്തിയേക്കും.
അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അജിത് പവാർ എന്നാണ് വിവരം. കഴിഞ്ഞ ദിവസം തന്റെ വസതിയിൽ ചേർന്ന പുതിയ എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയായി ഫഡ്നാവിസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചതത്രേ.
ഷിൻഡെയും അജിത്തും തമ്മിൽ ഏറെ നാളുകളായി അതൃപ്തി നിലനിൽക്കുന്നുണ്ട്. നേരത്തേ 2019 ൽ ശിവസേന എൻ സി പിയും കോൺഗ്രസുമായി കൈകോർത്ത് സർക്കാർ രൂപീകരിച്ചത് മുതൽ ഇവർ തമ്മിൽ ശത്രുത ആരംഭിച്ചിരുന്നു. ഉദ്ധവ് താക്കറെ അജിത്തിന് കൂടുതൽ പരിഗണിച്ചതാണ് ഷിൻഡെയെ ചൊടിപ്പിച്ചത്. ശിവേസന പിളർത്തി ബി ജെ പിക്കൊപ്പം ഷിൻഡെ കൈകൊടുക്കാനുള്ള കാരണങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്.
പിന്നീട് അജിത് പവാർ ബി ജെ പി സഖ്യത്തിന്റെ ഭാഗമായപ്പോഴും അജിത്തും ഷിൻഡെയും തമ്മിലുള്ള പിണക്കം അതുപോലെ തുടർന്നു. ഈ സാഹചര്യത്തിൽ വീണ്ടും ഷിൻഡെ മുഖ്യമന്ത്രിയായാൽ അത് തനിക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക അജിത് പവാറിനുണ്ട്. ഇതോടെയാണ് അദ്ദേഹം ഫഡ്നാവിസിനെ പിന്തുണച്ചതെന്നാണ് വിവരം. എന്തായാലും ബി ജെ പി ദേശീയ നേതൃത്വം എൻ സി പിയേയും ശിവസേനയേയും ഉൾപ്പെടുത്തി യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.












Click it and Unblock the Notifications