അതിഥി തൊഴിലാളികളുടെ മടക്കയാത്ര തുടങ്ങി; ആദ്യ ട്രെയിൻ പുറപ്പെട്ടത് തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക്
ദില്ലി; അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കികൊണ്ടുപോകാനുള്ള നടപടി ആരംഭിച്ചു. തെലങ്കാനയിൽ കുടുങ്ങിയ തൊഴിലാളികളാണ് സ്വദേശമായ ജാർഖണ്ഡിലേക്ക് സ്പെഷ്യൽ ട്രെയിനിൽ യാത്ര പുറപ്പെട്ടത്. പുലർച്ചെ 4.50 ന് 1200 തൊഴിഴിലാളികളുമായി ലിംഗപള്ളിയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്.നേരത്തേ സ്പെഷ്യൽ ട്രെയിനിനായുള്ള ജാർഖണ്ഡ് സർക്കാരിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അറിയിച്ചിരുന്നു.

24 കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനിൽ ഉണ്ടായിരുന്നത്. സാധാരണ ഗതിയിൽ 72 പേരെ കോച്ചിൽ ഉൾക്കൊളളിക്കാനാകും. എന്നാൽ സാമൂഹിക അകലം പാലിച്ച് 54 പേർ മാത്രമാണ് യാത്ര ചെയ്തത്. തെലങ്കാന സർക്കാറിന്റേയും ജാർഖണ്ഡ് സർക്കാരിന്റേയും പ്രത്യേക ആവശ്യം പരിഗണിച്ചാണ് 'ഒറ്റത്തവണ പ്രത്യേക ട്രെയിൻ' അനുവദിച്ചതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചാലേ കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി അഞ്ച് ആഴ്ചകൾക്കുശേഷമാണ് രാജ്യത്ത് ഒരു പാസഞ്ചർ ട്രെയിൻ സര്‍വീസ് നടത്തുന്നത്.
കുടിയേറ്റ തൊഴിലാളികൾ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ കുടിയങ്ങവരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. കൊറോണ വൈറസ് ലക്ഷണം ഇല്ലാത്തവർക്ക് മാത്രമേ യാത്ര അനുവദിക്കൂള്ളൂ. റോഡ് മാര്‍ഗമായിരിക്കും യാത്ര അനുവദിക്കുക. ബസുകളില്‍ സാമൂഹിക അകലമടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ബസുകള്‍ അണുവിമുക്തമാക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
അതേസമയം അതിഥി തൊഴിലാളികളെ ബസുകളിൽ തിരിച്ചെത്തിക്കാമെന്ന കേന്ദ്രനിർദ്ദേശത്തിനെതിരെ എതിർപ്പുമായി സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, രാജസ്ഥാൻ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് എതിർപ്പറിയിച്ചത്. നടപടി അപ്രായോഗികമാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തെ നിലപാട് അറിയിച്ചു.
Recommended Video
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഇക്കാര്യത്തിൽ ആദ്യം എതിർപ്പ് അറിയിച്ചത്. 3.60 ലക്ഷം അതിഥി തൊഴിലാളികള്‍ 20826 ക്യാമ്പുകളില്‍ സംസ്ഥാനത്ത് കഴിയുന്നുണ്ട്.ഇവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ബസിന് പകരം ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications