മുൻ ബിഎസ്പി നേതാവ് നകുൽ ദുബെ കോൺഗ്രസിൽ; ബ്രാഹ്മണ വോട്ട് ഉറപ്പാക്കാൻ പ്രിയങ്കയുടെ തുറുപ്പ്
ലഖ്ന; പ്രമുഖ ബ്രാഹ്മണ നേതാവായ നകുല്‍ ദുബേ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ സാന്നിധ്യത്തിൽ ദില്ലിയിൽ വെച്ചാണ് ദുബെയുടെ കോൺഗ്രസ് പ്രവേശം. ബി എസ് പിയിലെ ബ്രാഹ്മണ മുഖമായിരുന്നു ദുബെ. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കഴിഞ്ഞ ദിവസമായിരുന്നു ബി എസ് പി അദ്ദേഹത്തെ പുറത്താക്കിയത്.
ഉത്തർപ്രദേശിൽ ഭരണത്തിലേറാൻ ബി എസ് പിയെ സഹായിച്ചതിൽ ദുബെയുടെ പങ്ക് ഏറെ നിർണായകമായിരുന്നു. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പോലും ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വെച്ച് ദുബെയെ മുൻനിർത്തിയായിരുന്നു ബി എസ് പി പ്രചരണം നയിച്ചിരുന്നത്. അഭിഭാഷകനായ ദുബെയ്ക്ക് സമുദായത്തിനിടയിൽ വലിയ സ്വാധീനമുണ്ട്.

ബി എസ് പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയ്ക്ക് ശേഷം പാർട്ടിയുടെ ബ്രാഹ്മണ മുഖമായിരുന്നു ദുബെ . ബി എസ് പിയില്‍ ചേരുന്നതിന് മുമ്പ് ലഖ്നൗവില്‍ വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വ്യക്തിയാണ് ദുബെ. 2007 ലാണ് ബി എസ് പി ടിക്കറ്റിൽ മത്സരിച്ച് എം എൽ എയാകുന്നത്. മഹോനി മണ്ഡലത്തിൽ നിന്നായിരുന്നു അന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. അക്കുറി ആദ്യമായി ഉത്തർപ്രദേശിൽ ബി എസ് പി സർക്കാരുണ്ടാക്കി. ദുബെയുടെ പ്രവർത്തനത്തിന് ക്യാബിനറ്റ് മന്ത്രി പദം ആയിരുന്നു മായാവതി നൽകിയത്.
അതേസമയം 2007 ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നും തന്നെ ദുബെയ്ക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല.
2012 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബക്ഷി കാ തലാബ് മണ്ഡലത്തിൽ നിന്നും മത്സരിച്ച ദുബെ 500 വോട്ടുകൾക്കായിരുന്നു പരാജയപ്പെട്ടത്. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയം ആവർത്തി്ചു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വിജയിക്കാനായില്ല. അവസാനമായി 2019 ൽ സിതാപൂരിൽ നിന്നും എസ് പി -ബി എസ് സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയം കണ്ടില്ല.

അതേസമയം വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബ്രാഹ്മണ വോട്ടുകളിൽ സ്വാധീനമുറപ്പിക്കാനുള്ള കോൺഗ്രസിൻറെ തുറുപ്പ് ചീട്ടായിരിക്കും ദുബെയെന്നാണ് വിലയിരുത്തപ്പെടുന്നത്. 12 ഓളം ലോക്സഭ സീറ്റിലും 50 ൽ അധികം നിയമസഭ സീറ്റിലും നിർണായക ഘടകമാണ് സംസ്ഥാനത്തെ 10 ശതമാനത്തോളം വരുന്ന ബ്രാഹ്മണ സുമദായം. നേരത്തേ കോൺഗ്രസിലെ ബ്രാഹ്മണ മുഖമായ ജിതിൻ പ്രസാദ പാർട്ടി വിട്ടത് കോൺഗ്രസിനെ സംബന്ധിച്ച് തിരിച്ചടിയായിരുന്നു. ജിതിൻ പാർട്ടി വിട്ടതോടെ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവിന്റെ അഭാവം പാർട്ടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ ദുബെയുടെ വരവ് കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്.

അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ പ്രവർത്തനം വീണ്ടും കെട്ടഴിഞ്ഞ നിലയിലാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കയെ സംസ്ഥാനത്ത് കാണാനില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. യു പി സർക്കാരിനെതിരെ സോഷ്യൽ മീഡിയ വഴിയുള്ള പ്രിയങ്കയുടെ ഇടപെടലും കുറഞ്ഞതായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇക്കുറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. എന്നാൽ വെറും 2 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്.












Click it and Unblock the Notifications