ഹരിയാനയിൽ ആം ആദ്മി പാർട്ടിയിലേക്ക് നേതാക്കളുടെ ഒഴുക്ക്..മുൻ കോൺഗ്രസ് നേതാവും മകളും ആപ്പിലേക്ക്
പഞ്ചാബ് വിജയത്തിന് പിന്നാലെ ആം ആദ്മി പാർട്ടിയുടെ ആത്മവിശ്വാസമുയർത്തി തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിൽ മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കളുടെ ഒഴുക്ക്. ഏറ്റവും ഒടുവിലായി മുൻ കോൺഗ്രസ് നേതാവും ഹരിയാന ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എച്ച്ഡിഎഫ്) സ്ഥാപക അംഗങ്ങളായ നിർമൽ സിങ്ങും മകൾ ചിത്ര സർവാരയുമാണ് ആം ആദ്മിയിൽ ചേരാൻ ഒരുങ്ങുന്നത്.ദില്ലിയിൽ അരവിന്ദ് കെജരിവാളിന്റെ സാന്നിധ്യത്തിലാകും നേതാക്കളുടെ പാർട്ടി പ്രവേശം. ഹരിയാന ഡെമോക്രാറ്റിക് ഫ്രണ്ട് ആം ആദ്മിയിൽ ലയിക്കുമെന്നാണ് റിപ്പോർട്ട്.

മുൻ റവന്യൂ മന്ത്രിയായിരുന്ന നിർമ്മലിന് നോർത്ത് ഹരിയാനയുടെ സുപ്രധാന ചുമതലയും ചിത്രയ്ക്ക് സംസ്ഥാനത്തെ ഉന്നത സ്ഥാനവും നൽകിയേക്കുമെന്നാണ് എ എ പി വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ലേങ്കിലും പാർട്ടിയിൽ ഇരുവർക്കും വ്യക്തമായ റോൾ ലഭിച്ചേക്കുമെന്നാണ് വിവരമെന്ന് ആം ആദ്മി വൃത്തങ്ങൾ പറയുന്നു. അംബാലയിലെ നഗ്ഗൽ നിയോജക മണ്ഡലത്തിൽ നിന്ന് നാല് തവണ എംഎൽഎയായ നിർമ്മൽ, അംബാല, പഞ്ച്കുല, കുരുക്ഷേത്ര, യമുനാനഗർ, കൈതാൽ തുടങ്ങിയ വടക്കൻ ജില്ലകളിൽ സുപ്രധാന മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയും ആഭ്യന്തര മന്ത്രിയുമായ അനിൽ വിജിന് എതിരെ അംബാല കന്റോൺമെന്റിൽ നിന്ന് മകൾക്ക് മത്സരിക്കാൻ അദ്ദേഹം ടിക്കറ്റ് തേടിയിരുന്നു. എന്നാൽ നേതൃത്വം ആവശ്യം നിഷേധിച്ചു.

നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് നിർമ്മലും ചിത്രയും സിറ്റി, കന്റോൺമെന്റ് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചു. മണ്ഡലങ്ങളിൽ വലിയ വോട്ട് വിഹിതം നേടാൻ നേതാക്കൾക്ക് സാധിച്ചിരുന്നു. 2020 ലാണ് ഇരുവരും ചേർന്ന് എച്ച് ഡി എഫ് എന്ന പേരിൽ പാർട്ടി രൂപീകരിച്ചത്. വടക്കൻ ഹരിയാന ലക്ഷ്യമിട്ടായിരുന്നു നീക്കം. ഡിസംബറിൽ, മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആദ്യ പോരാട്ടത്തിന് പാർട്ടി ഇറങ്ങിയെങ്കിലും തിരിച്ചടി നേരിട്ടു. 20 വാർഡുകളിൽ ആകെ രണ്ട് സീറ്റുകളിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്. നേരത്തേ കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നയങ്ങൾക്കെതിരേയും ശക്തമായ സമരം കാഴ്ച വെച്ച പാർട്ടി കൂടിയാണ് എച്ച് ഡി എഫ്.

അതേസമയം നിരവധി നേതാക്കളാണ് ഇതിനോടകം ആം ആദ്മിയിൽ ചേർന്നിരിക്കുന്നത്. നേരത്തേ ഗുരുഗ്രാമിലെ ബി ജെ പി എം എൽ എ ആയിരുന്ന ഉമേഷ് അഗര്‍വാള്‍, മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിജേന്ദ്ര സിങ്, ഐ എൻ എൽ ഡി നേതാവും മുൻ മന്ത്രിയുമായ ബൽബീർ സിംഗ് തുടങ്ങിയവരായിരുന്നു നേരത്തേ ആം ആദ്മിയിൽ ചേർന്നവർ. കോൺഗ്രസ് മുൻ പാർട്ടി അധ്യക്ഷൻ അശോക് തൻവറും ആം ആദ്മിയിൽ ചേർന്നിരുന്നു. കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ ആം ആദ്മിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

പഞ്ചാബിലെ വിജയത്തോടെ ഹരിയാനയിൽ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി. നേതാക്കളുടെ വരവ് ആം ആദ്മിക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ആം ആദ്മിയുടെ വരവിൽ കോൺഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. ആപ്പിനെ നേരിടാൻ ശക്തമായ പദ്ധതികൾ ആവശ്യമാണെന്ന് ഇതിനോടകം തന്നെ സംസ്ഥാന നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പഞ്ചാബിൽ നിന്ന് വ്യത്യസ്തമായി ഹരിയാനയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഭരിക്കുന്നത് ജാട്ട് സമുദായമാണ്. ഈ സാഹചര്യത്തിൽ മുൻ മുഖ്യമന്ത്രിയും ജാട്ട് മുഖവുമായ ഭൂപീന്ദർ സിംഗ് ഹൂഡയെ കോൺഗ്രസ് സംസ്ഥാനത്തിന്റെ ചുമതല ഏൽപ്പിക്കുമോ എന്നതാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications