ചൈനയുടെ പ്രകോപനത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു, പ്രതികരിച്ച് എകെ ആന്റണി
ദില്ലി: ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യം നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. ഗല്‍വാന്‍ താഴ്വരയിലാണ് ഇന്നലെ രാത്രിയോടെ സംഘര്‍ഷം ഉണ്ടായത്. ഇരു രാജ്യങ്ങളുടേയും സൈനികര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. കേണല്‍ റാങ്കിലുളള ഉദ്യോഗസ്ഥനും രണ്ട് ജവാന്മാരുമാണ് മരിച്ചത്. സംഘര്‍ഷം പരിഹരിക്കാന്‍ ഇരുസേനകളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തുകയാണ്. എന്നാല്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം വന്നതിന് ശേഷം മാത്രമെ പ്രതികരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഡാക്കില്‍ ഇപ്പോള്‍ ഉണ്ടായ പ്രകോപനം ഇന്ത്യ നിര്‍മ്മിച്ച റോഡ് നിര്‍മ്മാണം തടസപ്പെടുത്താന്‍ മാത്രമാണെന്ന് കരുതുന്നില്ല. മറ്റ് ലക്ഷ്യങ്ങള്‍ എന്തോ ഉണ്ടെന്ന് താന്‍ സംശയിക്കുന്നു. അതിര്‍ത്തിയിലുണ്ടായ സംഘടര്‍ഷത്തിന്റെ വ്യക്തമായ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടു.
1975ന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെങ്കിലും മരണം സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ആഴ്ചകളോളമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളിലേക്ക് ചൈനീസ് സൈന്യം കടന്നു കയറിയതായിരുന്നു പ്രധാന പ്രശ്‌നം. ഈ പ്രശ്‌നം സമാധാനമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇരു സൈന്യവും പിന്മാറിയാല്‍ മാത്രമേ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
അതേസമയം, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യം നേര്‍ക്ക് നേര്‍ ഏറ്റമുട്ടിയ പിന്നാലെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായാണ് യോഗം ചേര്‍ന്നത്. അതിനിടെ സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ ചൈന രംഗത്തെത്തി. ഇന്ത്യ അതിര്‍ത്തി കടന്നെന്നും ചൈനീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും ബീജിംഗ് കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു തവണയാണ് ഇന്ത്യ അതിര്‍ത്തി ലംഘിച്ചത്. ഏകപക്ഷീയമായി നീങ്ങി അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കരുതെന്ന് ചൈനീസ് വിദേശകാരമന്ത്രി പറഞ്ഞു.
അതിർത്തിയിൽ സ്ഥിതി ഗുരുതരം? അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി