ടാറ്റ സൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ കെ കൃഷ്ണകുമാർ അന്തരിച്ചു
മുംബൈ: ടാറ്റ സൺസ് മുൻ ഡയറക്ടറും ടാറ്റ ട്രസ്റ്റ് അംഗവുമായ ആർ കെ കൃഷ്ണകുമാർ (രായരോത്ത് കുട്ടമ്പള്ളി കൃഷ്ണകുമാർ-84) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് മുംബൈയിൽ വെച്ച് ആയിരുന്നു അന്ത്യം. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ് കൃഷ്ണകുമാർ. മുൻ ചെയർമാൻ രത്തൻ ടാറ്റയുമായി വളരെ അടുത്തബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
1963-ൽ ആയിരുന്നു അദ്ദേഹം ടാറ്റ ഗ്രൂപ്പിൽ എത്തിയത്. ടാറ്റ ഗ്രൂപ്പിനുകീഴിലുള്ള ഒട്ടേറെ കമ്പനികളിൽ പ്രധാനപദവികൾ വഹിച്ചു. ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്‌ലി, ഗുഡ് എർത്ത് ടീ, എയ്റ്റ് ഒ'ക്ലോക് കോഫി എന്നിവയെ ടാറ്റ ടീ ഏറ്റെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

"അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു, ഒരു മനുഷ്യനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അഗാധമായ അനുകമ്പയാണ് വേറിട്ടുനിൽക്കുന്നത്. താഴ്ന്ന പദവിയിലുള്ളവരെ സഹായിക്കാനും അവരുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാനും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ പരേതനായ ആത്മാവിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു, അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു. ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പ്രാഥമികവിദ്യാഭ്യാസം. ലയോള കോളേജിൽനിന്ന് ബിരുദവും പ്രസിഡൻസി കോളേജിൽനിന്ന് ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. മുംബൈയിലെ ഹോർണിമാൻ സർക്കിൾ ഗാർഡൻസിലെ എൽഫിൻസ്റ്റോണ ബിൽഡിങ്ങിലെ ടാറ്റ ട്രസ്റ്റ് ഓഫീസിലായിരുന്നു പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നത്. ഭാര്യ: രത്ന. മകൻ: അജിത്.
1963-ൽ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസിലൂടെയാണ് അദ്ദേഹം പ്രവർത്തനമേഖല തുടങ്ങുന്നത് . തുടക്കം ടാറ്റ ഇൻഡസ്ട്രീസിലായിരുന്നു. 1965-ൽ ടാറ്റ ഗ്ലോബൽ ബിവറേജസിലേക്കു മാറി. അന്ന് ടാറ്റ ഫിൻലേ എന്നാണ് കമ്പനി അറിയപ്പെട്ടിരുന്നത്. ടാറ്റ ഫിൻലേയെ ടാറ്റ ടീയായി റീബ്രാൻഡ് ചെയ്യുന്നതിൽ കൃഷ്ണകുമാർ നിർണായക പങ്കുവഹിച്ചു. 1982-ൽ സൗത്ത് ഇന്ത്യ പ്ലാന്റേഷൻസിന്റെ വൈസ് പ്രസിഡന്റായി.
1988-ൽ കമ്പനിയുടെ ജോയന്റ് മാനേജിങ് ഡയറക്ടറും പിന്നീട് മാനേജിങ് ഡയറക്ടറുമായി. 1997 വരെ ഈ സ്ഥാനത്ത് തുടർന്നു.
1997 മുതൽ 2002 വരെ ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ ചുമതലവഹിച്ചു. തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിൽ ഡയറക്ടർ ബോർഡ് അംഗം. പിന്നീട് ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ വൈസ് ചെയർമാനും മാനേജിങ് ഡയക്ടറുമായി. 2007 വരെ ഈ സ്ഥാനത്തു തുടർന്നു. 2007-ൽ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിൽ അംഗമായി. 2009-ൽ അദ്ദേഹം രത്തൻ ടാറ്റയുടെ സ്വകാര്യ നിക്ഷേപ കമ്പനിയായ ആർ.എൻ.ടി. അസോസിയേറ്റ്‌സിന്റെ ചുമതലയേറ്റു. 2013-ൽ ടാറ്റ സൺസിന്റെ ബോർഡിൽനിന്ന് വിരമിച്ചു. വിരമിച്ചശേഷം സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയിലെ അംഗമായി.












Click it and Unblock the Notifications