കോണ്‍ഗ്രസ് നീക്കത്തില്‍ ഞെട്ടി ബിജെപി: മോദി മന്ത്രിസഭാഗമായിരുന്ന മുന്‍ എംപി കോണ്‍ഗ്രസില്‍ ചേർന്നു
അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഗുജറാത്തില്‍ ഭരണ കക്ഷിയായ ബി ജെ പിക്ക് ശക്തമായ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. മുതിർന്ന ബി ജെ പി നേതാവും മുന്‍ എംപിയുമായ പ്രഭാത്‌സിൻ ചൗഹാനെ പാർട്ടിയില്‍ എത്തിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി.
നേരത്തെ ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കാളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മുന്‍ എംപിയെ തന്നെ കോണ്‍ഗ്രസ് തങ്ങളുടെ പാർട്ടിയിലേക്ക് എത്തിച്ചത്. ഹലോൽ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയായിരുന്നു ഇദ്ദേഹം.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ മരുമകൾ സുമൻ ചൗഹാനെ കലോള്‍ മണ്ഡലത്തില്‍ നിന്നും പാർട്ടി മത്സരിപ്പിച്ചപ്പോ മുതല്‍ ചൗഹാൻ ബി ജെ പി നേതൃത്വവുമായി അസ്വസ്ഥനായിരുന്നു. ഈ മണ്ഡലത്തില്‍ തന്റെ ഭാര്യക്കായിരുന്നു അന്നത്തെ എംപി ടിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് 2019 ലേ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രഭാത്‌സിൻ ചൗഹാന് ബി ജെ പി ടിക്കറ്റ് നിഷേധിക്കുന്നതും.

മുതിർന്ന നേതാക്കളായ സച്ചിൻ പൈലറ്റ്, അമിത് ചാവ്‌ഡ, നരൺ രത്വ, ജഗദീഷ് താക്കൂർ, സുഖ്‌റാം രത്വ, സിദ്ധാർത്ഥ് പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച ചൗഹാൻ കോൺഗ്രസിൽ ചേർന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ കലോലിൽ നിന്നോ ഗോധ്ര നിയമസഭാ മണ്ഡലത്തിൽ നിന്നോ മത്സരിക്കാനാണ് ചൗഹാൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

പഞ്ച്മഹൽ, മഹിസാഗർ, ഖേദ എന്നീ ജില്ലകളിലെ സ്വാധീനമുള്ള നേതാവാണ് ചൗഹാൻ. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുമന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിന് ബി ജെ പിയില്‍ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ചൗഹാൻ മാറ്റി നിർത്തി മത്സരിച്ച 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെടുകയും ചെയ്തു. ചൗഹാന്റെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നുള്ളത് ഗുജറാത്തിലെ പരസ്യമായ രഹസ്യം കൂടിയാണ്.

"പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം തന്നെ ഉൾപ്പെടുത്തണമെന്ന് പാർട്ടി അദ്ദേഹത്തോട് വിശദീകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടി ടിക്കറ്റിനായി കുടുംബാംഗങ്ങളെ തിരുകി കയറ്റാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പാർട്ടിക്ക് അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഈ നീക്കം ഞങ്ങൾ വളരെക്കാലമായി പ്രതീക്ഷിച്ചിരുന്നു''- എന്നാണ് ഒരു ബി ജെ പി നേതാവ് പറഞ്ഞത്.

കോണ്‍ഗ്രസില്‍ ചേരാന്‍ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ആലോചനയുടെ ഭാഗമായിരുന്നു. അദ്ദേഹം ഇപ്പോൾ പാർട്ടിയിൽ സജീവമല്ലാത്തതിനാൽ, അദ്ദേഹത്തിന്റെ കൊഴിഞ്ഞുപോക്ക് ഒരു സീറ്റിലും ബി ജെ പിയുടെ വിജയ സാധ്യതകളെ ബാധിക്കില്ലെന്നും ഒരു പാർട്ടി നേതാവ് പറഞ്ഞു.

മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ അടുപ്പക്കാരനെന്നറിയപ്പെടുന്ന ചൗഹാൻ, 1980ൽ കലോലിൽ നിന്ന് കോൺഗ്രസ് എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1991ൽ ബി ജെ പിയിൽ ചേർന്നു. 1998ലും 2002ലും കലോലിൽ നിന്നുള്ള ബി ജെ പി എം എൽ എയായ അദ്ദേഹം നരേന്ദ്ര മോദി മന്ത്രിസഭയില്‍ സംസ്ഥാന മന്ത്രി കൂടിയായിരുന്നു.

2009ലും 2014ലും പഞ്ച്മഹലിൽ നിന്ന് തുടർച്ചയായി രണ്ട് തവണ എംപിയായി മത്സരിച്ച് വിജയിച്ചു. ചൗഹാന്റെ മരുമകൾ സുമൻ ചൗഹാൻ കലോലിൽ നിന്നുള്ള ബി ജെ പി എംഎൽഎയാണ്, 2002-ലെ ബിൽക്കിസ് ബാനോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാൻ ശുപാർശ ചെയ്ത ജയിൽ ഉപദേശക സമിതിയുടെ (ജെ എ സി) ഭാഗമായി അടുത്തിടെ ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.












Click it and Unblock the Notifications