ജെയ്ഷ ഇ മുഹമ്മദ് ഇന്ത്യയിലേക്ക് കടക്കുന്നത് നാല് വഴികളിലൂടെ! ക്യാമ്പ് നടത്തിയത് മദ്രസ എന്ന പേരില്‍!
അപ്രതീക്ഷിതമായിരുന്നു പുല്‍വാമ ഭീകരാക്രമണം. മനുഷ്യ ബോംബായെത്തിയ ജെയ്ഷ ഇ മുഹമ്മദ് ഭീകരന്‍ ആദില്‍ ദര്‍ പുല്‍വാമയില്‍ സൈനിക വാഹനത്തിനടുത്ത് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. 44 ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്‍റലിജെന്‍സ് മുന്നറിയിപ്പ് ഉണ്ടായിട്ടും ഭീകരര്‍ എങ്ങനെ ഇന്ത്യയിലേക്ക് എത്തിയെന്നത് സൈനിക നേതൃത്വത്തെ കുഴക്കിയിരുന്നു. അതേസമയം പാകിസ്താനിലെ ബാലകോട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നത് കാശ്മീരിലെ നാല് വഴികളിലൂടെയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി.ഭീകരകേന്ദ്രത്തെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇങ്ങനെ
ബാലക്കോട്ട് ഭീകരകേന്ദ്രം
ഭീകരകേന്ദ്രമായ പാകിസ്താനിലെ ബാലക്കോട്ട് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. ജെയ്ഷ ഇ മുഹമ്മദിന്‍റേത് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരകേന്ദ്രങ്ങളാണ് വ്യോമാക്രമണത്തില്‍ ഇല്ലാതായത്. 200 നും 300 നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ബാബറി മസ്ജിദ് വീഡിയോ
ഭീകരകേന്ദ്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും 1999 ലെ ic-814 വിമാനം ഹൈജാക്ക് ചെയ്തതുമായ വീഡിയോകള്‍ ഉള്‍പ്പെടെ ഭീകരര്‍ കണ്ടിരുന്നതായി സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.
സൈന്യത്തിന്‍റെ വീഡിയോ
പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ നിന്നും പിടിയിലായ ജെയ്ഷ ഇ മുഹമ്മദ് ഭീകരരില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് ലഭിച്ചത്. കാശ്മീരില്‍ സൈന്യം നടത്തുന്ന 'കിരാത നടപടികള്‍' എന്ന പേരില്‍ പല വീഡിയോകളും തയ്യാറാക്കി നല്‍കാറുണ്ടായിരുന്നതായും ജെയ്ഷ ഭീകരര്‍ വെളിപ്പെടുത്തി.
' മദ്രസ ആയിഷ സാദിഖ്"
ഇസ്ലാമാബാദില്‍ നിന്ന് 200 കിമി മാറി ബാലകോട്ടിലെ ഒരു കുന്നിന്‍ മുകളിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ആറ് ഏക്കറിലാണ് ബാലക്കോട്ട് ഭീകരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആറ് കെട്ടിടങ്ങളിലായി 600 ഭീകരരാണ് പാര്‍ക്കുന്നത്. ' മദ്രസ ആയിഷ സാദിഖ്" എന്ന പേരില്‍ മദ്രസ കേന്ദ്രമായാണ് ഇവിടെ ഭീകരകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ആയുധ പരിശീലനം
ഇവിടെ വലിയ രീതിയിലുള്ള പരിശീലനങ്ങളാണ് ഭീകരര്‍ക്ക് ലഭിക്കുന്നത്. ദൗറ ഈ കാസ് എന്ന പേരില്‍ ആയുധ പരിശീലനമാണ് ആദ്യത്തേത്. മൂന്ന് മാസം ഇതില്‍ പരിശീലനം നല്‍കുമത്രേ. കൂടാതെ ദൗം അല്‍ റാദ് എന്ന പേരില്‍ ചില ക്ലാസുകളും ഭീകരര്‍ക്ക് നല്‍കുന്നുണ്ട്.
ജിപിഎസും മാപ്പും
എകെ 47, റോക്കറ്റ് ലോഞ്ചര്‍ എന്നിവ ഉപയോഗിക്കാനും പരിശീലിപ്പിക്കും. വനമേഖലയില്‍ ജീവിക്കാനും ജിപിഎസ് , മാപ് എന്നിവ ഉപയോഗിക്കുന്നത് സംബന്ധിച്ചും ഭീകരര്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ട്.
ഖുറാന്‍ പാരായണവും
പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് നമസ്കാരവും ഖുറാന്‍ പാരായണവും കഴിഞ്ഞ ശേഷമാണ് ഇവര്‍ പരിശീലനത്തിനായി ഇറങ്ങുക. വിശ്രമ വേളകളില്‍ ഫുട്ബോള്‍ കളിച്ചിരുന്നതായും ഭീകരര്‍ പറയുന്നു.കുന്‍ഹാ പുഴയുടെ തീരത്താണ് ഭീകരകേന്ദ്രം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ അക്വാട്ടിക് പരിശീലനവും ഇവര്‍ക്ക് നല്‍കുന്നുണ്ട്.
പാക് സൈനികര്‍
വിരമിച്ച പാക് സൈനികരും കാമ്പില്‍ ഉണ്ടെന്നാണ് വിവരം. ജെയ്ഷ തലവന്‍ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരന്‍ യൂസഫ് അസറാണ് ഭീകരകേന്ദ്രങ്ങളുടെ മേല്‍നോട്ടം.
നാല് വഴികള്‍
ബാലക്കോട്ടിലെ ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ പ്രധാനമായും നാല് വഴികളായിരുന്നു സ്വീകരിച്ചിരുന്നത്. ആദ്യം പാക് അധീന കാശ്മീലെ കെല്‍ എന്ന സ്ഥലത്ത് എത്തും പിന്നീട് കുപ്വാര വഴിയാണ് ഇന്ത്യയിലേക്ക് കടക്കുന്നത്.
സുരക്ഷാ ഏജന്‍സി
ദുന്ദ്നിയാല്‍, കൈന്തവാലി വനമേഖല, മഗം വനമേഖല, ലോലബ് കാച്മ ക്രാല്‍പോര എന്നീ മേഖല വഴിയും ഭീകരര്‍ ഇന്ത്യയില്‍ എത്താറുണ്ടെന്നും സുരക്ഷാ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.