മുതിർന്ന പൗരന്മാർക്ക് അയോധ്യയിലേക്ക് സൗജന്യ തീർത്ഥാടന യാത്ര; വമ്പൻ പ്രഖ്യാപനവുമായി അരവിന്ദ് കേജ്രിവാൾ
ദില്ലി: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലേക്ക് സര്‍ക്കാര്‍ വക സൗജന്യ തീര്‍ത്ഥ യാത്ര പദ്ധതി പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. നിയമസഭയിലാണ് അരവിന്ദ് കേജ്രിവാള്‍ ഈ വമ്പന്‍ പ്രഖ്യാപനം നടത്തിയത്. ഭക്ഷണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പാര്‍പ്പിടം, വെള്ളം, വൈദ്യുതി, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട 10 തത്ത്വങ്ങള്‍ ദില്ലിയില്‍ അവതരിപ്പിക്കാന്‍ ഹനുമാന്‍, രാമന്‍, രാമ രാജ്യത്തിന്റെ ആശയം എന്നിവ കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.
ശ്രീരാമനെ എല്ലാവരും ബഹുമാനിക്കുന്നു. ഞാന്‍ ഹനുമാന്റെയും ഭഗവാന്‍ രാമന്റെയും ഭക്തനാണ്. രാമരാജ്യം അനുയോജ്യമായ ഒരു ക്ഷേമരാഷ്ട്രമായി കണക്കാക്കുന്നു. ദില്ലിയില്‍ അനുയോജ്യമായ ഒരു ക്ഷേമരാഷ്ട്രം നേടാന്‍ നമുക്ക് രാമ രാജ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ നമ്മുടെ ജീവിതം വിജയിക്കും. ഇപ്പോള്‍ നമ്മള്‍ അതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. രാമരാജ്യത്തെ അടിസ്ഥാനമാക്കി നമ്മുടെ സര്‍ക്കാര്‍ പത്ത് തത്വങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അത് എന്റെ സര്‍ക്കാര്‍ പിന്തുടരും- അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അയോധ്യയില്‍ പൂര്‍ത്തിയാകുമ്പോള്‍ ദില്ലി സര്‍ക്കാര്‍ അയോധ്യയും രാമക്ഷേത്രവും സൗജന്യ തീര്‍ത്ഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേജ്രിവാള്‍ പറഞ്ഞു. ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് എടുത്തുപറഞ്ഞു. നഗരങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതിനെ കുറിച്ചും കേജ്രിവാള്‍ പറഞ്ഞു. ദില്ലിയില്‍ സ്ത്രീകള്‍ക്കായി മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.