18 വയസ് കഴിഞ്ഞവർക്ക് മെയ് 1 മുതൽ കൊവിഡ് വാക്സിൻ;സുപ്രധാന തിരുമാനവുമായി കേന്ദ്രസർക്കാർ
ദില്ലി; കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ് കഴിഞ്ഞവർക്കും വാക്സിൻ നൽകുമെന്ന് സർക്കാർ അറിയിച്ചു. മെയ് 1 മുതലാണ് വാക്സിൻ വിതരണം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തിരുമാനം.
Recommended Video
പൊതുവിപണിയിലും വാക്‌സിന്‍ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.നിര്‍മ്മാതാക്കള്‍ പകുതി വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കും. 50 ശതമാനം വാക്സിൻ വിലയ്ക്ക് സംസ്ഥാന സർക്കാരുകൾക്ക് നൽകും.വാക്‌സിന്‍ ഡോസുകള്‍ക്ക് വില മുന്‍കൂട്ടി നിശ്ചയിക്കും.ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ നിർമാതാക്കളിൽ നിന്ന് വാക്സിൻ ഡോസുകൾ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമെല്ലാം വാങ്ങാം.
പരമാവധി ഇന്ത്യക്കാർക്ക് വാക്‌സിൻ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ ഒരു വർഷത്തിലേറെയായി സർക്കാർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് റെക്കോഡ് വേഗതയിലാണ് ഇന്ത്യ ആളുകൾക്ക് വാക്സിൻ നൽകുന്നത്. കൂടുതൽ വേഗതയോടെ വാക്സിൻ വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു
ജനുവരി 16ന് ആരോഗ്യപ്രവര്‍ത്തകരിലാണ് ആദ്യ ഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്. നിലവിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകി വരുന്നത്. ഏപ്രില്‍ ഒന്ന് മുതലായിരുന്നു 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയത്. നിലവിൽ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 12.38 കോടി കടന്നു.കഴിഞ്ഞ 24 മണിക്കൂറിൽ 12 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നൽകിയത്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 2,73,810 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.മഹാരാഷ്ട്ര , ഉത്തർപ്രദേശ്,ഡൽഹി,കർണാടക,കേരളം,ചത്തീസ്ഗഡ്, മധ്യപ്രദേശ്,തമിഴ്നാട്, , ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 78.58 ശതമാനവും.നിലവിൽ ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 19,29,329 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 12.81%ആണ് .രാജ്യത്ത് ഇതുവരെ 1,29,53,821 പേർ രോഗ മുക്തരായി. 86.00% ആണ് രോഗമുക്തി നിരക്ക്.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം