ഗോവയിൽ ബിജെപി കടുത്ത പ്രതിസന്ധിയിൽ;മറ്റൊരു മന്ത്രി കൂടി പാർട്ടി വിട്ടു..എൻസിപിയിലേക്ക്
പനാജി; നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ ബി ജെ പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി പാർട്ടിയിൽ നിന്നും എം എൽ എമാരുടെ രാജി തുടരുന്നു. ഏറ്റവും ഒടുവിലായി സംസ്ഥാന മന്ത്രി തന്നെയാണ് രാജിവെച്ചിരിക്കുന്നത്. ജലവിഭവ വികസന മന്ത്രിയും എംഎൽഎയുമായ ഫിലിപ്പ് നെറി റോഡ്രിഗസ് ആണ് രാജിവെച്ചത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി ജെ പിയിൽ നിന്നും രാജിവെയ്ക്കുന്ന ആറാമത്തെ എം എൽ എയും മൂന്നാമത്തെ മന്ത്രിയുമായ റോഡ്രിഗസ്.

ദക്ഷിണ ഗോവയിലെ വെലിം അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് റോഡ്രിഗസ്. നേരത്തേ കോൺഗ്രസ് അംഗമായ അദ്ദേഹം കഴിഞ്ഞ തവണ ബി ജെ പിയിലേക്ക് ചേക്കേറിയ വിമത എം എൽഎമാരിൽ ഒരാളാണ്.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മണ്ഡലത്തിൽ ടിക്കറ്റ് നൽകാൻ ബി ജെ പി തയ്യാറായിരുന്നില്ല. പകരം 'ഗോവ ക്രോണിക്കിൾ' എന്ന ഓൺലൈൻ മീഡിയ പോർട്ടലിന്റെ സ്ഥാപകനും മാധ്യമപ്രവർത്തകനായ സാവിയോ റോഡ്രിഗസിനാണ് ബി ജെ പി ഇവിടെ സീറ്റ് അനുവദിച്ചത്.

സീറ്റ് നിഷേധിക്കപ്പെട്ടത് മുതൽ നേതൃത്വത്തോട് കടുത്ത അതൃപ്തിയിലായിരുന്നു റോഡ്രിഗസ്. ഇതോടെ റോഡ്രിഗസ് പാർട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജുവെച്ച റോഡ്രിഗസ് ഉടൻ തന്നെ ശരദ് പവാറിന്റെ എൻ സി പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ബി ജെ പി വിട്ട മുൻ മുഖ്യമന്ത്രി മനോഹർ പരീഖറിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകി.

രണ്ട് പതിറ്റാണ്ടിലേറെയായി മനോഹർ പരീക്കറായിരുന്നു പനാജിയിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചിരുന്നത്. ഇക്കുറി തനിക്ക് സീറ്റ് നൽകണമെന്ന് ഉത്പൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം കൊടുക്കാൻ തയ്യാറായിരുന്നില്ല. 2019 ല്‍ പിതാവിന്റെ മരണത്തെ തുടർന്ന് പനാജിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ഉത്പലിന് നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു.

പരീക്കറിന്റെ എതിരാളിയായി മത്സരിച്ച മോൺസറേറ്റിനെയാണ് ബി ജെ പി ഇവിടെ സ്ഥാനാർത്ഥിയാക്കുന്നത്. 2019 ൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ നേതാവാണ് മോൺസറേറ്റ്. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമില്ല. ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ഉത്പൽ വ്യക്തമാക്കി.

ഫെബ്രുവരി 14 നാണ് ഗോവയില്‍ വോട്ടെടുപ്പ്. ഇത്തവണ സംസ്ഥാനത്ത് കടുത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ബി ജെ പി തനിച്ചാണ് മത്സരിക്കുന്നത്. മറുവശത്ത് പ്രാദേശിക കക്ഷിയായ ഗോവൻ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് കോൺഗ്രസ് പോരാട്ടം. ഇക്കുറി ആദ്യമായി തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും അങ്കത്തിനുണ്ട്. ബി ജെ പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഉണ്ടായില്ല. കോൺഗ്രസുമായി സഖ്യത്തിന് എൻ സി പി, ശിവസനേ, തൃണമൂൽ പാർട്ടികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കോൺഗ്രസ് ഇത് തള്ളുകയായിരുന്നു.

ഇക്കുറി പുറത്തുവന്ന സർവ്വേകളിൽ എല്ലാം ബി ജെ പിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റുകളിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ 15 സീറ്റുകൾ നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുമായി ചേർന്ന് ഭരണം പിടിക്കുകയായിരുന്നു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications