Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് പ്രതിസന്ധിയിലും സ്വര്‍ണം തന്നെ സുരക്ഷിത നിക്ഷേപം? കാരണമെന്താണെന്നറിയാമോ?

ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് സ്വര്‍ണ വില. കൊവിഡിന് ശേഷം ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാകുന്ന തരത്തില്‍ സ്വര്‍ണ വില ഇടിഞ്ഞിട്ടില്ല. അഥവാ ഇടിഞ്ഞാലും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചുകയറുന്നതാണ് നാളുകളായി കാണുന്നത്. 2024 ല്‍ ആകെ സ്വര്‍ണം 24 ശതമാനത്തോളമാണ് വിലയില്‍ വര്‍ധിച്ചതെങ്കിലും 2025 ല്‍ ആദ്യത്തെ മൂന്ന് മാസം കൊണ്ട് തന്നെ ഇതിലേറെ വര്‍ധിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫുകള്‍ മൂലം ചൈനയും അമേരിക്കയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന മാക്രോ ഇക്കണോമിക് അനിശ്ചിതത്വത്തിനും വ്യാപാര സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ സ്വര്‍ണ വില തുടര്‍ച്ചയായി പുതിയ ഉയരങ്ങളിലെത്തുകയാണ്. വ്യാപാര യുദ്ധം രൂക്ഷമാകുകയും യുഎസ് മാന്ദ്യത്തിന്റെ കൊടുമുടിയിലെത്തുമെന്ന് ഭയപ്പെടുകയും ചെയ്യുന്നതിനാല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം കൂടുതല്‍ ശേഖരിച്ചു വെയ്ക്കുന്നു.

Gold Price

ഗോള്‍ഡ്മാന്‍ സാക്‌സും യുബിഎസ് ഗ്രൂപ്പ് എജിയും സ്വര്‍ണ്ണത്തിന്റെ മൂല്യം ശക്തമായി തുടരുന്നുവെന്നും മാന്ദ്യത്തിനും ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ക്കും എതിരായ ഒരു സംരക്ഷണമായി അതിന്റെ പങ്ക്, പ്രതീക്ഷിച്ചതിലും ശക്തമായ സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡ് എന്നിവ കാരണം 2025 ആകുമ്പോഴേക്കും വില കൂടുതല്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇതിനോടകം പ്രവചിച്ചിട്ടുണ്ട്.

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് സ്വര്‍ണ വിലയില്‍ കുത്തനെയുള്ള കുതിച്ചുചാട്ടം ഉണ്ടായി. ഇന്ത്യയില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ സ്വര്‍ണ വില 5000 രൂപയിലധികം ഉയര്‍ന്നു. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 95,000 രൂപ എന്ന നിരക്കിനും മുകളിലേക്ക് എത്തി.

സാമ്പത്തികമായി അനിശ്ചിതത്വം ആഗോള തലത്തില്‍ രൂപപ്പെടുമ്പോഴെല്ലാം നിക്ഷേപകര്‍ സ്വര്‍ണത്തില്‍ ആണ് ആശ്രയം പ്രാപിക്കുന്നത്. ഇത് എന്തുകൊണ്ടാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അസ്ഥിരമായ സമയങ്ങളില്‍ സ്വര്‍ണത്തെ ഒരു കച്ചിത്തുരുമ്പായി കാണുന്നത് എന്തുകൊണ്ടായിരിക്കും. എന്തുകൊണ്ടാണ് സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപം എന്ന് വിളിക്കുന്നത് എന്ന് നോക്കാം.

സാമ്പത്തികമോ ഭൗമരാഷ്ട്രീയമോ ആയ അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണം ഒരു മൂല്യശേഖരമാണെന്ന് ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ (ഐ ബി ജെ എ) വൈസ് പ്രസിഡന്റും ആസ്‌പെക്റ്റ് ഗ്ലോബല്‍ വെഞ്ച്വേഴ്സിന്റെ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണുമായ അക്ഷ കാംബോജ് പറയുന്നു. ഇക്വിറ്റി മാര്‍ക്കറ്റുകള്‍ അസ്ഥിരമാകുമ്പോഴോ കറന്‍സികള്‍ ചാഞ്ചാടുമ്പോഴോ പണപ്പെരുപ്പത്തിനെതിരെ ഒരു സംരക്ഷണവും സ്ഥിരതയും സ്വര്‍ണം തീര്‍ക്കും.

അതുകൊണ്ട് തന്നെ പ്രതിസന്ധി ഘട്ടത്തില്‍ സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുന്നു എന്നും അക്ഷ കാംബോജ് കൂട്ടിച്ചേര്‍ത്തു. അതേസമയം അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യയുടെ (എ എം എഫ് ഐ) റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ചില്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ നിന്ന് നിക്ഷേപകരുടെ ഒഴുക്ക് കുറവായിരുന്നു. എന്നിട്ടും സ്വര്‍ണത്തിന്റെ തിളക്കം എക്കാലത്തെയും പോലെ ശക്തമായി തുടര്‍ന്നു.

നിരവധി ഇന്ത്യന്‍ നിക്ഷേപകര്‍ ഇപ്പോഴും ഇടിഎഫുകള്‍ പോലുള്ള സാമ്പത്തിക ഉപകരണങ്ങളേക്കാള്‍ ഭൗതിക സ്വര്‍ണ്ണമോ സോവറിന്‍ സ്വര്‍ണ്ണ ബോണ്ടുകളോ കൈവശം വയ്ക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് അക്ഷ കാംബോജ് പറയുന്നത്. 'വിലകള്‍ കൊടുമുടിയിലായിരിക്കുമ്പോള്‍ നിക്ഷേപകര്‍ ഇടിഎഫ് നിക്ഷേപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും പകരം പിന്‍വലിക്കല്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് വളരെ സ്വാഭാവികമാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ സ്വര്‍ണത്തിന് വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. ഇത് അനിശ്ചിത കാലങ്ങളില്‍ അതിന്റെ ആകര്‍ഷണം ശക്തിപ്പെടുത്തുന്നു. ആഭരണങ്ങളിലൂടെയോ നാണയങ്ങളിലൂടെയോ ഡിജിറ്റല്‍ രൂപങ്ങളിലൂടെയോ ആകട്ടെ, മുന്നോട്ടുള്ള വഴി വ്യക്തമല്ലെന്ന് തോന്നുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ തിരിയുന്ന ആസ്തിയായി സ്വര്‍ണം തുടരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഏത് മാര്‍ഗത്തിലായാലും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരെ സംബന്ധിച്ചിടത്തോളം 2025 ഗുണപരമായ വര്‍ഷമായിരിക്കും എന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് അഭിപ്രായപ്പെടുന്നത്. 2025 അവസാനത്തോടെ സ്വര്‍ണ്ണ വില ഔണ്‍സിന് 3700 ഡോളര്‍ ആയി ഉയരുമെന്നായിരുന്നു നേരത്തെ ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ അവര്‍ പറയുന്നത് ഔണ്‍സിന് 4500 ഡോളര്‍ വരെ ആയേക്കും എന്നാണ്.

അങ്ങനെയെങ്കില്‍ നേരത്തെ പ്രവചിച്ചിരുന്ന 41 ശതമാനം ലാഭത്തില്‍ നിന്ന് 71 ശതമാനം ലാഭമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക എന്നാണ് വിലയിരുത്തല്‍. നിലവില്‍ ഔണ്‍സിന് 3200 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. 2025 ല്‍ ഇതുവരെ 22% വര്‍ധനവ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിട്ടുണ്ട്. യു എസ് സമ്പദ്വ്യവസ്ഥയെ കുറിച്ചും യു എസും ചൈനയും തമ്മിലുള്ള വര്‍ധിച്ച് വരുന്ന വ്യാപാര യുദ്ധത്തെ കുറിച്ചുമുള്ള ആശങ്കകള്‍ വര്‍ധിച്ചതാണ് സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം വര്‍ധിപ്പിക്കുന്നത്.

യു എസ് മാന്ദ്യത്തിനുള്ള സാധ്യത വര്‍ധിക്കുകയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഇ ടി എഫുകളും ഭൗതിക ഡിമാന്‍ഡും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടിയേക്കും. ഇതിനൊപ്പം ലോകത്തെ എല്ലാ കേന്ദ്ര ബാങ്കുകളും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണ്. ഇക്കാരണങ്ങള്‍ എല്ലാം കൊണ്ടും സ്വര്‍ണ വില ഉയരാന്‍ കാരണമാകും എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഈ വര്‍ഷം യുഎസ് ഫെഡ് നിരക്ക് കുറയ്ക്കലും സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കും. യു എസ് ട്രഷറികളില്‍ കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള വില്‍പ്പനയും പൊന്നിന്റെ വിലയെ ഉത്തേജിപ്പിക്കും. ബോണ്ടുകള്‍ ഓഫ്‌ലോഡ് ചെയ്യുമ്പോള്‍ 10 വര്‍ഷത്തെ യീല്‍ഡ് ഉയരുകയും ഇത് യുഎസ് ട്രഷറി പോലും ഫണ്ടുകള്‍ സൂക്ഷിക്കാന്‍ സുരക്ഷിതമായ സ്ഥലമല്ല എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യും.

Take a Poll

ഈ സാഹചര്യത്തില്‍ പുതിയ ഒരു കൂട്ടം നിക്ഷേപകരെ കൂടി സ്വര്‍ണം കണ്ടെത്തും. സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഇത്തരം ഘടകങ്ങള്‍ക്ക് മാറ്റമില്ലാതെ നില്‍ക്കുന്നിടത്തോളം കാലം സ്വര്‍ണത്തിന്റെ വില താഴേക്ക് വീഴില്ല എന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള സൂചന. സ്വര്‍ണവില ഇന്ത്യയില്‍ ആദ്യമായി പവന് 70000 കടന്നത് ശനിയാഴ്ചയാണ്. ഈ കുതിപ്പ് തുടര്‍ന്നാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കൊടുക്കേണ്ടി വരുന്ന കാലം വിദൂരമായിരിക്കില്ല.

അതേസമയം വിലയേറിയ ലോഹങ്ങളായ സ്വര്‍ണത്തിനും വെള്ളിക്കും ഇന്ന് വലിയ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് സ്വര്‍ണത്തിന് കേരളത്തില്‍ ഒരു പവന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് പൊന്ന് സംസ്ഥാനത്ത് വ്യാപാരം നടത്തുന്നത് 70520 രൂപയ്ക്കാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഗ്രാമിന് 95 രൂപ വര്‍ധിച്ചതോടെ 8815 രൂപയിലാണ് ഇന്ന് ഒരു പണതൂക്കം സ്വര്‍ണം വില്‍പന നടത്തുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ചതോടെ 7260 രൂപയായി. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണം ആഭരണമായിട്ടാണ് എല്ലാവരും വാങ്ങിക്കുക. അതിനാല്‍ പവന്‍ വിലയ്ക്ക് ആഭരണം കിട്ടില്ല. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടതുണ്ട്. ഇത് കണക്കാക്കുമ്പോള്‍ 77000 രൂപയെങ്കിലും ഇന്നത്തെ വില പ്രകാരം സ്വര്‍ണാഭരണത്തിന് നല്‍കേണ്ടി വരും. വള്ളിയുടെ വില ഗ്രാമിന് 108 രൂപയായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+