രുചിയും മണവും ഇല്ല, ഇറക്കുമതി സവാള വിപണിയിൽ കെട്ടിക്കിടക്കുന്നു, പകുതി വിലയ്ക്ക് വിൽക്കാൻ സർക്കാർ
മുംബൈ: വിലക്കയറ്റം നിയന്ത്രിക്കാൻ തുർക്കിയിൽ നിന്നും ഈജിപ്റ്റിൽ നിന്നും ഇറക്കുമതി ചെയ്ത സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. വിലക്കയറ്റവും ലഭ്യതക്കുറവും മൂലമാണ് സർക്കാർ വൻ തോതിൽ സവാള ഇറക്കുമതി ചെയ്ത് വിപണിയിൽ എത്തിച്ചത്. എന്നാൽ ഇന്ത്യൻ ഉള്ളിയുടെ രുചി ഇല്ലാത്തതിനാൽ ഇറക്കുമതി സവാളയ്ക്ക് വിപണിയിൽ പ്രിയം പോര.
34,000 ടണ്ണോളം ഇറക്കുമതി സവാളയാണ് കെട്ടിക്കിടക്കുന്നത്. സവാളയുടെ രുചിക്കുറവ് മൂലം ഇത് വാങ്ങാൻ സംസ്ഥാനങ്ങളും തയ്യാറാകുന്നില്ല. ഇതോടെ വിലകുറച്ച് ഇത് വിറ്റഴിക്കാനാണ് സർക്കാരിന്റെ നീക്കം. ഇന്ത്യൻ വിപണിയിൽ സവാളയുടെ വില 150 കടന്നതോടെയാണ് ഈജിപ്റ്റിൽ നിന്നും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്തത്. കിലോയ്ക്ക് 55 രൂപയ്ക്ക് ഇത് വിറ്റഴിക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ ആവശ്യക്കാരില്ലാതെ വന്നതോടെ കിലോയ്ക്ക് 25 രൂപയ്ക്കാണ് സവാള വിറ്റഴിക്കുന്നത്.

യഥാർത്ഥ വിലയുടെ പകുതിയിൽ കുറവ് തുകയ്ക്ക് സവോള വിറ്റഴിക്കുന്നത് വലിയ നഷ്ടത്തിന് ഇടയാക്കും. ഇറക്കുമതി സവാള പെട്ടെന്ന് കേടാവുന്നതിനാൽ ഇവ ഒഴിവാക്കാൻ മറ്റു മാർങ്ങൾ തേടുകയാണ് സർക്കാർ. അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ഇത് കയറ്റിയയക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഇറക്കുമതി സവാള ഭൂരിഭാഗവും തുർക്കിയിൽ നിന്നാണ്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതിന്റെ നാലിരട്ടി വലിപ്പമുളളതാണ് ഈ സവാളകൾ, എന്നാൽ ഇന്ത്യൻ സവാളയുടെ എരിവില്ല. അതേ സമയം ജനുവരി 25ഓടെ 9000 ടൺ സവാള കൂടി എത്തിയേക്കും.












Click it and Unblock the Notifications