യുദ്ധകാലാടിസ്ഥാനത്തില്‍ റോഡു നിര്‍മ്മിക്കാന്‍ ഇന്ത്യ!! അതിര്‍ത്തി കത്തും..? ചൈന മാത്രം കേമനാകണ്ട...
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ റോഡുനിര്‍മ്മാണം വേഗത്തിലാക്കാന്‍ ബിആര്‍ഒകക് പ്രത്യേക അനുമതി
ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിലെ റോഡുനിർമ്മാണം വേഗത്തിലാക്കാനൊരുങ്ങി ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. റോഡുനിർമ്മാണത്തിന്റെ ചുമതലയുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷന് (ബിആർഒ) ഇതിനായി പ്രത്യേക അധികാരങ്ങൾ നൽകും. ചൈനയുമായുള്ള സംഘർഷ സാധ്യതകൾ മുന്നിൽ കണ്ടാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ചൈനയുമായി അതിർത്തി പങ്കിടുന്ന 3.409 കിലോമീറ്റർ ദൂരത്തിലുള്ള റോഡുനിർമ്മാണം ഉടൻ തീർക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി 100 കോടി രൂപ വിനിയോഗിക്കാനും നിർദ്ദേശമുണ്ട്. റോഡുനിർമ്മാണത്തിനുള്ള അനുമതി നേരത്തേ ലഭിച്ചതാണെങ്കിലും കാലതാമസം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നിർദ്ദേശം നൽകിയിരിക്കുന്നത്.
തന്ത്രപധാനം
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അതിര്‍ത്തിയിലെ 61 തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മ്മാണത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) കാലതാമസം വരുത്തുന്നുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഉദ്ദേശിച്ച ഫലം കാണണം
സൈന്യത്തിന്റെ ആവശ്യത്തിനനുസരിച്ച് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. റോഡുനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാമ്പത്തികപരമായും ഭരണഘടനാപരമായും ബിആര്‍ഒക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
100 കോടി
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി ചെലവഴിക്കാനും ബിആര്‍ഒക്ക് നിര്‍ദ്ദേശമുണ്ട്. ഇതില്‍ 3 കോടി ഇറക്കുമതി ആവശ്യങ്ങള്‍ക്കാണ്. 705 കോടി ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങാനും. മുന്‍പ് 10.5 കോടി മാത്രമാണ് റോഡുനിര്‍മ്മാണത്തിന് അനുവദിച്ചിരുന്നത്.
മറ്റു കമ്പനികളെ ഏൽപ്പിക്കാം
ആവശ്യമെങ്കിൽ ദേശീയപാതാ അതോറിറ്റി പോലുള്ള റോഡുനിർമ്മാണ കമ്പനികളെ റോഡുനിർമ്മാണം ഏൽപ്പിക്കാനുള്ള അധികാരവും ബിആർഒക്ക് നൽകും. അനുമതികൾക്കായി ഉദ്യോഗസ്ഥരുടെ മുൻപിലും കാത്തുനിൽക്കണം. ഇതും ഉദാരമാക്കാനാണ് നീക്കം.
ഉദാരമാക്കും
ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള അനുമതികള്‍ ഉദാരമാകുന്നതോടെ ചീഫ് എഞ്ചിനീയര്‍ക്ക് 75 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കാം. മുന്‍പ് ഇത് 10 കോടി ആയിരുന്നു. കൂടാതെ 100 കോടിയുടെ പദ്ധതികള്‍ക്ക് അഡീഷണല്‍ ഡയറക്ടര്‍ ജനറലിനും അനുമതി നല്‍കാം.
നിര്‍മ്മാണം വൈകാന്‍ കാരണങ്ങള്‍ പലത്
2012-13 കാലഘട്ടത്തില്‍ ആയിരുന്നു റോാഡുനിര്‍മ്മാണം നടക്കേണ്ടിയിരുന്നതെങ്കിലും കാലാവസ്ഥ, വനം, വന്യജീവി വകുപ്പുകളുടെ അനുമതി, പ്രകൃതിക്ഷോഭങ്ങള്‍, ഭൂമി കയ്യേറ്റം തുടങ്ങിയ പല കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോകുകയായിരുന്നു.
ഇനിയുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതം
എന്നാല്‍ ഇനിയങ്ങോട്ട് റോഡുനിര്‍മ്മാണം ഊര്‍ജ്ജിതമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ഉന്നതതല കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് കമ്മിറ്റിയുടെ തലവന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റി വിലയിരുത്തുമെന്ന് കിരണ്‍ റിഡ്ജു അറിയിച്ചു.